കണ്ണൂര്‍: കേരളത്തിലെ കൈത്തറി വ്യവസായം വന്‍ പ്രതിസന്ധിയില്‍. ഉത്പാദനത്തിനനുസരിച്ചുള്ള വിപണി ലഭിക്കാത്തതും ൈകത്തറി ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബറ്റ് ലഭ്യമാകാത്തതുമാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബേറ്റ് ലഭിക്കാത്തതും കൈത്തറി വ്യവസായത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. നാലര വര്‍ഷമായിട്ട് സര്‍ക്കാരിന്റെ റിബറ്റ് മുടങ്ങികിടക്കുകയാണ്. 30 കോടി രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനത്ത് കൈത്തറി യൂണിറ്റുകള്‍ക്ക് ലഭിക്കാനുള്ളത്. കൈത്തറി വ്യവസായത്തിന്റെ 80 ശതമാനവും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കാതെ നിരവധി യൂണിറ്റുകള്‍ സംസ്ഥാനത്ത് പവര്‍ത്തനം നിലച്ചു. പരമ്പരാഗത തൊഴില്‍ മേഖല ആയിരുന്നിട്ടുകൂടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ആനുകൂല്ല്യങ്ങള്‍ ഒന്നുംതന്നെ ലഭിക്കുന്നില്ല. സംസ്ഥാനത്ത് 760 ഓളം കൈത്തറി യൂണിറ്റുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ പവര്‍ത്തിക്കുന്നത് 480 ഓളം യൂണിറ്റുകള്‍ മാത്രമാണ്. 42000ത്തോളം പേര്‍ തൊഴിലാളികളായിട്ടുണ്ട്. പരോക്ഷമായി ഒരുലക്ഷത്തോളം കുടുംബങ്ങളുടെ ജീവിതോപാധിയാണ് കൈത്തറി വ്യവസായം. സര്‍ക്കാരിന്റെ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ലഭിക്കാത്തതിനൊപ്പം വൈവിദ്യങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും മൂല്ല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും മാറ്റമുണ്ടാക്കാന്‍ സാധിക്കാത്തതും ഈ മേഖലയുടെ തളര്‍ച്ചക്ക് കാരണമാണ്. കണ്ണൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കൈത്തറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ഉത്പാദനത്തിന്റെ 70 ശതമാനം തുണിത്തരങ്ങള്‍ വരെ കയറ്റുമതി െചയ്യപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കയറ്റുമതി പകുതിയും നിലച്ചിരിക്കുകയാണ്. ആഭ്യന്തര വിപണിക്കാവശ്യമായ തുണിത്തരങ്ങള്‍ മാത്രം തിയെന്ന നിലയിലേക്ക് ഉത്പാദനം കുറഞ്ഞു. മുമ്പ് 360 കോടിയുടെ കയറ്റുമതി നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 180 കോടിയായി കുറഞ്ഞിരിക്കുകയാണ്. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും പവര്‍ലും യൂണിറ്റുകള്‍ ആധിപത്യം സ്ഥാപിച്ചതും തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിപണനം വര്‍ദ്ധിപ്പിക്കുന്നതിനായി ഹാന്റ്‌ലൂം ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബേറ്റ്തുകയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. തുച്ഛമായ വരുമാനക്കാരാണ് ഈ മേഖലയിലെ തൊഴിലാളികള്‍. അതിനാല്‍തന്നെ ഉത്പാദനം കുറഞ്ഞതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. തകര്‍ച്ച നേരിടുന്ന ഒരു മഖല ആയതിനാല്‍ പുതിയ സംരംഭകരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല.
















