ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് സഹപ്രവര്‍ത്തകരായിത്തീരുകയും പിന്നീട് അല്‍പ്പകാലമായി ബന്ധമില്ലാതിരിക്കുകയും ചെയ്ത രണ്ടുപേരുടെ നിര്യാണം ശ്രദ്ധയില്‍പ്പെടാഞ്ഞത് മനസ്സില്‍ വലിയ പ്രയാസമുണ്ടാക്കി. മട്ടാഞ്ചേരിയിലെ അഡ്വ.രാജഗോപാല്‍ റാവുവും ചെങ്ങന്നൂരിലെ അയ്യപ്പനുമാണവര്‍. അയ്യപ്പന്‍ മരിച്ച വിവരം, അറിയിച്ചത് എന്റെ സ്യാലനും മുന്‍ കൊച്ചി നഗര്‍ കാര്യവാഹുമായിരുന്ന ഉണ്ണി എന്ന കൃഷ്ണകുമാറാണ്. ജന്മഭൂമിയില്‍ വാര്‍ത്ത വന്നിരുന്നുവെന്നറിയിച്ചപ്പോള്‍ പരതി നോക്കി. അയ്യപ്പനെ കണ്ടില്ല അതിനിടയിലാണ് രാജഗോപാല്‍ റാവുവിന്റെ ചരമവാര്‍ത്ത കണ്ടെത്തിയത്.
രാജഗോപാല്‍ റാവുവായിരുന്നു മുമ്പൊക്കെ മട്ടാഞ്ചേരിയില്‍ പോകുമ്പോള്‍ ആദ്യം കാണുന്നയാള്‍. ആനവാതില്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി, ഇടത്തോട്ടു തിരിഞ്ഞാല്‍ അദ്ദേഹത്തിന്റെ വക്കീലാപ്പീസും പിന്നില്‍ വീടുമായി. മുന്‍കാലത്തെ ബംഗ്ലാവു മട്ടിലുള്ള വീട്. അവിടെ ആതിഥ്യം സ്വീകരിക്കാത്ത സംഘാധികാരിമാര്‍ ഉണ്ടായിരുന്നില്ല. പൂജനീയ ഗുരുജി, അദ്വാനിജി, യാദവറാവു ജോഷി, ഡോ.മഹാവീര്‍, സുന്ദര്‍സിംഗ് ഭണ്ഡാരി തുടങ്ങിയ എത്രയോ പേര്‍! ആ കുടുംബാംഗങ്ങള്‍ മുഴുവന്‍ സംഘത്തിന്റെതായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിനടുത്തുള്ള സാമുദ്രീസദന്‍ എന്ന ഗുജറാത്തി സമൂഹത്തിന്റെ ഹാള്‍ നിരവധി പഠനശിബിരങ്ങള്‍ക്കും ബൈഠക്കുകള്‍ക്കും വേദി ആയിരുന്നു. രാജഗോപാല്‍ റാവുവിന്റെ ജ്യേഷ്ഠന്‍ ശ്രീപതിറാവു മട്ടാഞ്ചേരിയിലെ ഏറ്റവും മികച്ച സസ്യഭോജനശാലയായ കൃഷ്ണകേഫിന്റെ ഉടമയായിരുന്നു. കൃഷ്ണാ എന്ന വാക്ക് ഇംഗ്ലീഷില്‍ ഗഞടചഅ എന്നെഴുതിവെച്ചത് എല്ലാവരിലും കൗതുകമുണര്‍ത്തിയിരുന്നു.
അടിയന്തരാവസ്ഥാ പ്രഖ്യാപനം വന്നയുടന്‍ ഞങ്ങള്‍ എറണാകുളത്തെ ജനസംഘകാര്യാലയത്തില്‍ നിന്ന് ദല്‍ഹി ഓഫീസിലേക്കു ഫോണ്‍ ചെയ്തുനോക്കി. അവിടുത്തെ കാര്യങ്ങള്‍ നോക്കിയിരുന്ന ഒരു പയ്യന്‍ ഫോണെടുത്ത് സാഹബമാരെയൊക്കെ അറസ്റ്റു ചെയ്തുവെന്നറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജഗോപാല്‍ റാവുവിന് സുന്ദര്‍സിങ് ഭണ്ഡാരിജിയുടെ ഒരു കാര്‍ഡ് കിട്ടിയെന്നറിഞ്ഞു. അപ്പോഴേക്കും ഞാന്‍ കോഴിക്കോട് ജയിലിലായിരുന്നതിനാല്‍ അതിന്‍പ്രകാരം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്തെങ്കിലും ചെയ്തത് ഓഫീസ് സെക്രട്ടറി ആയിരുന്ന ഏറ്റുമാനൂര്‍ രാധാകൃഷ്ണനായിരുന്നു.
അടിയന്തരാവസ്ഥയ്‌ക്കുശേഷവും രാജഗോപാല്‍ റാവു സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. അവസാനമായി അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഭാസ്‌കര്‍ റാവുജിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള വിവരങ്ങള്‍ തേടിയപ്പോഴായിരുന്നു. ഭാസ്‌കര്‍ റാവുവും അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പം നിരവധി വര്‍ഷക്കാലത്തെതായിരുന്നു. കുറേക്കാലമായി അദ്ദേഹം സജീവപ്രവര്‍ത്തനത്തിലുണ്ടാകാത്തതു കൊണ്ടാവാം ചരമവിവരം ഞാനറിയാതിരുന്നത്. ഒട്ടേറെ അനര്‍ഘ സ്മരണകള്‍ അദ്ദേഹവും കുടുംബവും ആ ഭവനവും നമുക്ക് തന്നിട്ടുണ്ട്.
അയ്യപ്പന്‍ എന്ന പേര് വീട്ടിലും അടുത്ത സംഘ സ്വയംസേവകര്‍ക്കും മാത്രം അറിയുന്നതായതാണ് പ്രശ്‌നമായത്. സുരേശ് രാജു എന്നാണ് പേര് എന്നറിഞ്ഞപ്പോള്‍ ഒരിക്കല്‍ക്കൂടി ജന്മഭൂമിയുടെ ചരമംപംക്തി പരതി. മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്നും കുടുംബാംഗങ്ങളുടെ വിവരവും മാത്രമല്ലാതെ സംഘപരിവാറുമായുള്ള അടുപ്പമൊന്നും റിപ്പോര്‍ട്ടില്‍ കണ്ടില്ല.
ഏകദേശം അന്‍പതുവര്‍ഷങ്ങള്‍ക്കുമുമ്പ് സംഘശിക്ഷാവര്‍ഗില്‍ അദ്ദേഹത്തിന്റെ ശിക്ഷകനെന്ന നിലയ്‌ക്കാണ് അടുത്തത്. അക്കാലത്ത് ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരുന്നതിനാല്‍ ചിലപ്പോഴൊക്കെ ചെങ്ങന്നൂരില്‍ ബൈഠക്കുകള്‍ക്കും മറ്റുമായി പോകാന്‍ അവസരം ലഭിച്ചിരുന്നു. സേതുവേട്ടന്‍, പി.പി.മുകുന്ദന്‍ മുതലായവര്‍ അക്കാലത്തവിടെ പ്രചാരകന്മാരുമായിരുന്നു. അയ്യപ്പനുമായുള്ള അടുപ്പം അവിടെയാണ് വര്‍ധിച്ചത്.
പിന്നീട് 1968 ല്‍ കോഴിക്കോട്ട് ജനസംഘ സമ്മേളനം കഴിഞ്ഞ് അധികം ചെല്ലുന്നതിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. അഖിലേന്ത്യ സമ്മേളനം ഉണര്‍ത്തിയ ആവേശം പ്രയോജനപ്പെടുത്താന്‍, കഴിയുന്നത്ര മുഴുസമയ പ്രവര്‍ത്തകരെ രംഗത്തിറക്കണമെന്ന ആശയം പരമേശ്വര്‍ജി മുന്നില്‍വെച്ചപ്പോള്‍ ധാരാളം പേര്‍ മുന്നോട്ടുവന്നു. അക്കൂട്ടത്തില്‍ അയ്യപ്പന്‍ പാലക്കാട്ട് പ്രവര്‍ത്തിക്കാനെത്തി. രാജേട്ടന്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം പരിപക്വമായത് ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലായിരിക്കാം. തീര്‍ച്ചയായും അത് അയ്യപ്പനെപ്പോലുള്ള പലരെയും ചരിതാര്‍ത്ഥരാക്കിയിരിക്കും.
അദ്ദേഹം പിന്നീട് പോലീസില്‍ ചേര്‍ന്നു. മൂന്നുപതിറ്റാണ്ടുകാലം സര്‍വീസിലുണ്ടായിരുന്നു. അയ്യപ്പന്റെ സേവനത്തിനു കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്തുകില്ല എന്ന നിശ്ചയപ്പെടുത്തതുപോലെയായിരുന്നു പോലീസിലെ സേവനം. എല്ലാ ശബരിമലക്കാലത്തും സന്നിധാനത്ത് ഡ്യൂട്ടി വാങ്ങിക്കൊണ്ടാണത് നിര്‍വഹിച്ചത്. ആ പ്രവര്‍ത്തനത്തിനിടയിലാണ് തീര്‍ത്ഥാടനത്തിന്റെ അവസാനം നാട്ടിലേക്കു മടങ്ങുന്ന അയ്യപ്പന്മാര്‍ ചെങ്ങന്നൂരില്‍ എത്തി നട്ടംതിരിയുന്നത് മനസ്സിലാക്കിയത്. അവര്‍ക്കു സേവനം ചെയ്യാനും മറ്റുമായി അയ്യപ്പന്‍ മുന്‍കയ്യെടുത്ത് ഒരു കൂട്ടായ്‌മ സൃഷ്ടിച്ചുവന്നിരുന്നു. ഓരോ ദിവസവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ അതിന്റെ പ്രയോജനം ലഭിച്ച് മടങ്ങുമായിരുന്നു. ഈ വര്‍ഷത്തിലും അതിന്റെ തയ്യാറെടുപ്പില്‍ വ്യാപൃതനായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനം അയ്യപ്പന്‍ ഏറ്റവും ഇഷ്ടപ്പെട്ട അനുഷ്ഠാനമായിരുന്നു. ആദ്യത്തെ കൈലാസ മാനസരോവര്‍ യാത്രയില്‍ പോകാന്‍ സാധിച്ച ഭാഗ്യവാന്മാരില്‍ അദ്ദേഹം പെടും. അദ്ദേഹം ദര്‍ശനം നടത്താത്ത പുണ്യക്ഷേത്രവും മുങ്ങിക്കുളിക്കാത്ത തീര്‍ത്ഥവും ഭാരതത്തിലുണ്ടാവില്ല എന്നുപറയുന്നത് അതിശയോക്തിയാവില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ കുടുംബപ്രശ്‌ന പരിഹാരച്ചടങ്ങുകളുടെ ഭാഗമായി പന്തളത്തിനടുത്ത് കൈപ്പുഴ ക്ഷേത്രത്തില്‍ പോയപ്പോള്‍ അയ്യപ്പനെ പത്‌നീസമേതനായി കണ്ടു വിസ്മയിച്ചു. അദ്ദേഹം സേവന നിവൃത്തനായി ചെങ്ങന്നൂര്‍ താമസമാക്കി. എന്റെ വലിയമ്മയുടെ മകന്‍ ശശിധരന്‍ നായര്‍ ഞങ്ങള്‍ സംസാരിക്കുന്നതുകണ്ട് അത്ഭുതത്തോടെ അടുത്തവന്നു. ശശിയും വലിയൊരു തീര്‍ത്ഥാടകനാണ്. അവര്‍ ‘സതീര്‍ഥ്യ’രായി പല സ്ഥലങ്ങളും സന്ദര്‍ശിച്ച വിവരം അപ്പോഴാണ് ഞാന്‍ അറിയുന്നത്. ഹിമാലയത്തില്‍ അടുത്തുനടത്താനുള്ള ഒരു യാത്രയെക്കുറിച്ചായി അവരുടെ സംഭാഷണം.
നാല്‍പ്പത്തൊന്ന് എന്ന മണ്ഡലക്കാലം സാക്ഷാല്‍ അയ്യപ്പനും ഭക്തനും സവിശേഷമാണല്ലൊ. 41 വര്‍ഷത്തെ കുടുംബജീവിതമാണ് താന്‍ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി മകന്‍ പറയുന്നു. (വര്‍ഷമണ്ഡലം) മരിച്ചതിന്റെ 41-ാം ദിവസം മകരവിളക്കിനാണത്രേ 41 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
തന്റെ രണ്ടു മക്കളെയും നല്ല സ്വയംസേവകരാക്കി എന്നതില്‍ അയ്യപ്പന്‍ ആശ്വസിച്ചിരുന്നു. അബിജുവും അബിനുവും. ആരാണ് ജ്യേഷ്ഠന്‍ എന്ന് എനിക്കറിയില്ല. ഒരാള്‍ വിദ്യാനികേതന്റെ കമ്പ്യൂട്ടര്‍ ശൃംഖല കൈകാര്യം ചെയ്യുന്നുവെന്നറിയാം.
എനിക്ക് വ്യക്തിപരമായി ഒരവിസ്മരണീയ അനുഭവമുണ്ട്. നിലയ്‌ക്കല്‍ സമരം നടക്കുന്നതിനിടയില്‍ എളമക്കര കാര്യാലയം പോലീസ് കയ്യേറി അറസ്റ്റു ചെയ്തവരില്‍ ഞാനും പെട്ടു. എം.എസ്.ശിവാനന്ദ് പുത്തൂര്‍മഠം ചന്ദ്രന്‍ എന്നീ ജന്മഭൂമി ജീവനക്കാരും പെടും. അര്‍ധരാത്രിയില്‍ കസബ സ്റ്റേഷന്റെ ലോക്കപ്പിലെത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍ അയ്യപ്പന്‍ പോലിസുണ്ടായിരുന്നു, അവിടുത്തെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബവും. ഞങ്ങളെ ഓരോരുത്തരെയായി പ്രഭാതകൃത്യങ്ങള്‍ക്കും ചായയ്‌ക്കും അദ്ദേഹം ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി. സ്റ്റേഷനിലെ ഉയര്‍ന്ന ഓഫീസര്‍മാരോട് ഞങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സമത്വയാത്രയുടെ സമാപന പരിപാടി തത്സമയ സംപ്രേഷണം ജനം ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഭാര്യയും അയ്യപ്പനും. പരിപാടിയുടെ വിജയം അദ്ദേഹത്തെ ആവേശഭരിതനാക്കി. അതിന്റെ മൂര്‍ധന്യത്തില്‍ ഹൃദയാഘാതമുണ്ടാകുകയും ധര്‍മപത്‌നിയുടെ കയ്യിലേക്കു ചേതനയറ്റു വീഴുകയുമായിരുന്നുവത്രെ. വീട്ടില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ അവര്‍ വളരെ പ്രയാസപ്പെട്ടു. ധന്യമായ ജീവിതം!
രണ്ട് സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍.
















