കൊച്ചി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ രാഷ്‌ട്രീയമാണെന്ന് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ഇല്ലാത്ത വിഷയത്തെ ഊതിവീര്‍പ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ നടന്ന എഴുത്തിന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് ഭീതിപരത്തുന്ന അന്തരീക്ഷം പരത്തിയിരുന്നു. സച്ചിദാനന്ദനാണ് കേരളത്തില്‍ ഇത്തരത്തില്‍ വിവാദത്തിന് തുടക്കമിട്ടത്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. അവാര്‍ഡുകള്‍ ലഭിക്കുന്നത് അതത് മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ്. അത് മടക്കി നല്‍കുന്നതുകൊണ്ട് മറ്റാര്‍ക്കും നഷ്ടം സംഭവിക്കുന്നില്ല. അരുന്ധതി റോയിയുടെ ആദ്യ കൃതി ഭാഷയില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്നുള്ള കൃതികള്‍ ഭാഷാ സ്വാധീനത്തെ ദുരുപയോഗപ്പെടുത്തുന്നതായിരുന്നു. മാവോവാദികളെ ഗാന്ധിയന്‍സ് വിത്ത് ഗണ്‍സ് എന്നുവിളിച്ചത് ഇതിനുദാഹരണമാണ്. ഭാരതത്തില്‍ എക്കാലത്തും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗധിക് പ്രമുഖ് ആര്‍.ഹരി പറഞ്ഞു. എതിര്‍പക്ഷ രചനകള്‍ സഹിഷ്ണുതയോടെ കാണാനും അംഗീകരിക്കാനും എല്ലാവരും തയ്യാറാകേണ്ടതാണെന്ന് ഡോ.സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു. പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.സതീശന്‍ സ്വാഗതവും ടി.കെ. പ്രഫുല്ലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
















