കുമരകം: കുമരകം മേഖലയിലെ പാടശേഖരങ്ങളും ഇടത്തോടുകളും കായല്‍ത്തീരങ്ങളും വന്‍തോതില്‍ നികത്തപ്പെടുന്നത് മേഖലയെ വന്‍ പ്രളയദുരന്തത്തില്‍ കൊണ്ടെത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
1908ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം കുമരകം പകുതിയുടെ വിസ്തീര്‍ണ്ണം 67.35 ച.കി.മീറ്റര്‍ ആയിരുന്നു. ഇതില്‍ 43.91 ച.കി.മീറ്റര്‍ വേമ്പനാട്ടുകായലായിരുന്നു. ഈ കായലിന്റെ ആയിരക്കണക്കിന് ചി.കി.മീറ്റര്‍ കൃഷിയിടങ്ങളാക്കുകയും കയ്യേറ്റക്കാര്‍ നികത്തി കൈവശപ്പെടുത്തുകയും ചെയ്തു. കരഭൂമിയില്‍ ഏറിയ ഭാഗവും നിലവും ഇടത്തോടുകളും കൊണ്ട് നിബിഢവുമായിരുന്നു.
ജലമാര്‍ഗമുള്ള ഗതാഗതം ഇവിടെ വ്യാപകമായിരുന്നതിനാല്‍ ഇടത്തോടുകളും അനിവാര്യമായിരുന്നു. റോഡ് ഗതാഗതത്തിന് പ്രാമുഖ്യം കിട്ടിയതോടെ ഇടത്തോടുകള്‍ വ്യാപകമാായി നികത്തപ്പെട്ടു. ടൂറിസത്തിന്റെ കടന്നുകയറ്റം കായല്‍കയ്യേറ്റങ്ങള്‍ക്കും വളംവച്ചു, ഇതിനെതിരെ പ്രതികരിക്കേണ്ട അധികൃതര്‍ ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. കാലവര്‍ഷത്തിലെ കനത്തമഴയിലും കിഴക്കന്‍ മേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളപ്പാച്ചിലും ഇതോടെ കുമരകം ഗ്രാമത്തെ വെള്ളപ്പൊക്കകെടുതിയിലേക്ക് തള്ളിവിടുന്നു. കിഴക്കന്‍ മലനിരകളില്‍ ഒരുള്‍പൊട്ടലുണ്ടായാല്‍ കുമരകത്തെ വെള്ളത്തിനടിയിലാക്കുന്ന ഒരു വന്‍ ദുരന്തമായിരിക്കും ഫലമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കനത്ത മഴ പെയ്താലും കിഴക്ക് ഉരുള്‍പൊട്ടി വെള്ളംവന്നാലും വയലും തോടും, ഇടത്തോടുകളും, കായലും കായലിലെത്തുന്ന വെള്ളത്തെ കടലും ഉള്‍ക്കൊള്ളുമായിരുന്നു. ഇന്ന് ഇടത്തോടുകളും വയലും പൂര്‍ണ്ണമായി നികത്തപ്പെട്ടു.
കായലിന്റെ വിസ്തീര്‍ണ്ണം ഗണ്യമായി കുറഞ്ഞു. കൂടാതെ കായലും കടലും തമ്മിലുള്ള ബന്ധം തണ്ണീര്‍മുക്കം ബണ്ടിന്റെ വരവോടെ നഷ്ടമായിരിക്കുന്നു. ഇത് വന്‍ ദുരന്തത്തിന്റെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അധികൃതര്‍ പരിഗണിക്കേണ്ടതുണ്ട്.
















