എരുമേലി: കൈവിരല്‍ മുറിഞ്ഞതിന് ചികിത്സ തേടിയ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് മുട്ടപ്പള്ളിയില്‍ നിന്നും ആശുപത്രിയിലേക്ക് വെള്ളിയാഴ്ച പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മുക്കൂട്ടുതറ മുട്ടപ്പള്ളി ചിന്തിട്ടയില്‍ പരേതനായ ദേവസ്യ-ആനിയമ്മ ദമ്പതികളുടെ ദത്തുപുത്രി സയോമി (പഞ്ചമി23)യാണ് മുക്കൂട്ടുതറ അസീസി ഹോസ്പിറ്റലില്‍ ചികിത്സയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ മാസം 24നാണ് സംഭവം. മരുന്നിന്റെ അലര്‍ജിയാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തത് അട്ടിമറിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാനത്ത് സമാനമായ നിരവധി സംഭവങ്ങളുണ്ടായപ്പോഴും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുക്കാറുള്ളതെന്നും എന്നാല്‍ അസീസി ആശുപത്രിയിലെ സംഭവത്തില്‍ അംഗീകാരമില്ലാതെ ഡോക്ടര്‍ ചികിത്സിച്ചു എന്ന കുറ്റം മാത്രമാണ് പോലീസ് ചുമത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. സയോമിയുടെ മരണം സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരുന്നതുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം മുന്‍കാലങ്ങളില്‍ ആശുപത്രിയില്‍ ഉണ്ടായിട്ടുള്ള ചികിത്സാ പിഴവുകളും അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സയോമിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാരില്‍ സ്വാഭാവികമായി ഉണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിച്ച് യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നമുറയ്ക്ക് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. സയോമിയുടെ അമ്മയായ ആനിയമ്മയെ ബന്ധുക്കള്‍ക്കൊപ്പം സംരക്ഷണത്തിനായി പറഞ്ഞു വിടുകയും ചെയ്തു. ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പത്രസമ്മേളനത്തില്‍ രക്ഷാധികാരി വാര്‍ഡംഗം കുഞ്ഞമ്മ ടീച്ചര്‍, കണ്‍വീനര്‍ പഞ്ചായത്തംഗമായ പ്രകാശ് പുളിക്കന്‍, അഡ്വ. ബിനോയി മങ്കന്താനം, വൈസ് ചെയര്മാന് കെ.കെ. കുഞ്ഞന്‍കുട്ടി, പബ്ലിസിറ്റി കണ്‍വീനര്‍ രാജുവട്ടപ്പാറ, ട്രഷറര്‍ ധര്‍മ്മകീര്‍ത്തി, ചെയര്മാന് ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പള്ളിക്കുടം, അംഗങ്ങളായ ഈട്ടിക്കന്‍, കെ.കെ. അനില്‍ എന്നിവര്‍ പങ്കെടുത്തു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, പഞ്ചായത്തംഗം കുഞ്ഞമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് (രക്ഷാധികാരികള്‍), ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പള്ളിക്കുടം (ചെയര്മാന്), കെ.കെ. കുഞ്ഞന്‍കുട്ടി (വൈസ് ചെയര്മാന്), പഞ്ചായത്തംഗം പ്രകാശ് പുളിക്കന്‍ (കണ്‍വീനര്‍), അഡ്വ. ബിനോയി മങ്കന്താനം (നിയമസഹായം), രാജു വട്ടപ്പാറ (പബ്ലിസിറ്റി കണ്‍വീനര്‍), ധര്‍മ്മകീര്‍ത്തി (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 50 അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: