കൊല്ലം: അക്രമരാഷ്‌ട്രീയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുകയാണെന്നും ലോകത്തെല്ലായിടത്തും മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ നശിച്ചതിനുകാരണവും ഇതായിരുന്നുവെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്‍.
കൊല്ലം സുമംഗലി ആഡിറ്റോറിയത്തില്‍ യുവമോര്‍ച്ച ജില്ലാ ഘടകം സംഘടിപ്പിച്ച ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനുമോന്‍.
വാടിക്കല്‍ രാമകൃഷ്ണനെ അരുംകൊലചെയ്ത് തുടക്കം കുറിച്ച അക്രമ രാഷ്‌ട്രീയം ഇന്നും നിര്‍ത്താന്‍ തയ്യാറാകാത്ത സിപിഎമ്മിന്റെ നിലപാടിന് കാരണം അന്ന് ആ ആരുംകൊലയില്‍ ഒന്നാം പ്രതിയായിരുന്ന പിണറായി വിജയന്‍ മാര്‍സിക്സ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത് കൊണ്ടാണ്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ താലിബാന്‍ മോഡല്‍ അക്രമണമാണ് നടന്നത്. അതേ രീതിയാണ് ടിപി വധത്തിലും സിപിഎം നടപ്പാക്കിയത്. കേരള രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷ ബഹളത്തെ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ടെത്തിയിരിക്കുന്ന മാര്‍ഗവും ഇതേ അക്രമരാഷ്‌ട്രീയമാണ്. സോളാര്‍ സമരം മുന്നോട്ട് കൊണ്ടുപോയാല്‍ ടിപികേസില്‍ പ്രതിയാകുമെന്ന് പിണറായി വിജയന്‍ മനസിലായത് കൊണ്ടാണ് സമരം അവസാനിപ്പിച്ചത്. അഴിമതിക്കാരുടെ ഭരണത്തിന് വിടുപണിചെയ്യുന്ന പിണറായി വിജയനെയും ഇടതുപക്ഷത്തെയും ജനം തള്ളിക്കളയാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനരാഷ്‌ട്രീയത്തിലെ സൂത്രശാലിയായ കള്ളനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളുവെന്നും അത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയാണെന്നും ബിനുമോന്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍, ആര്‍എസ്എസ് തിരുവനന്തപുരം കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിബി.പ്രതീഷ്, അരുണ്‍ചന്ദ്രശേഖര്‍, അഡ്വ.സി.കെ.മിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജയകൃഷ്ണന്‍മാസ്റ്ററുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
















