തൊടുപുഴ: അപസ്മാര രോഗിയായ ലോട്ടറി കച്ചവടക്കാരനെ കാളിയാര്‍ സര്‍ക്കിള്‍ ഓഫീസിലെ ഇരുട്ടുമുറിയിലിട്ട് അഡീഷണല്‍ എസ്.ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം തല്ലിച്ചതച്ചു. വെണ്‍മറ്റം ചാലില്‍ അരുണ്‍ (30)നാണ് ക്രൂരമര്‍ദ്ദനമേറ്റത്. ശശീന്ദ്രനൊപ്പം പ്രദീപ് എന്ന പോലീസുകാരനും മറ്റൊരു പോലീസുകാരനും ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഡിജിപിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മൂന്നാംമുറ പ്രയോഗം നടന്നത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ കാരിക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കാളിയാര്‍ എസ്.ഐ സുബ്രഹ്മണ്യന് മുമ്പാകെ അരുണ്‍ നല്‍കിയിരിക്കുന്ന മൂന്ന് പേജുള്ള മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ചൊവ്വാഴ്ച രാവിലെ അരുണ്‍ ലോട്ടറിയുമായി കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ ലോട്ടറി വാങ്ങി. തിരികെപ്പോകാനായി തുടങ്ങുമ്പോള്‍ സര്‍ക്കിള്‍ ഓഫീസിലെ ശശീന്ദ്രന്‍ എന്ന എസ്.ഐ അരുണിനെ വിളിച്ചു. ലോട്ടറി വാങ്ങി. മടങ്ങിപ്പോയ അരുണിനെ മണിക്കൂറുകള്‍കഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച് ഇരുട്ടുമുറിയിലേക്ക് കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയിരുന്നു. എവിടെയാടാ… എന്റെ ഫോണ്‍ എന്ന് ആക്രോശിച്ച് ശശീന്ദ്രന്‍ മര്‍മ്മ സ്ഥാനങ്ങളില്‍ ആഞ്ഞ് ഇടിച്ചു. അപസ്പമാര രോഗിയാണെന്ന് പറഞ്ഞപ്പോള്‍ മറ്റ് പോലീസുകാരും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കി. ശശീന്ദ്രന്റെ ഫോണ്‍ അരുണ്‍ എടുത്തെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പിന്നീട് സേതു എന്ന പോലീസുകാരന്‍ ശശീന്ദ്രന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണ്‍ എടുക്കുകയും ചെയ്തു. ഇതോടെ ഇടി നിര്‍ത്തി. ശശീന്ദ്രന്റെ ഫോണ്‍ കാണാതായത് സംബന്ധിച്ച് ദുരൂഹതയുണ്ട്. മര്‍ദ്ദനത്തിന് ശേഷം അരുണിന് ചായ വാങ്ങിക്കൊടുത്ത് പോലീസുകാര്‍ തടിതപ്പി. കുഴഞ്ഞ് വീണ അരുണിനെ ബന്ധുക്കളാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരീകമായ ക്ഷതം സംഭവിച്ചിട്ടുണ്ട്.
















