കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ തലേന്നും പിറ്റേന്നുമായാണ് പുറത്തുവന്നത്. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം പ്രമുഖ സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന കക്ഷി എന്നനിലയില്‍ അപ്രതീക്ഷിതമായിരുന്നു ബിജെപിയെ സംബന്ധിച്ചിടത്തോളം രണ്ടിടങ്ങളിലെയും ഫലങ്ങള്‍.
കേരളത്തില്‍ ഇടതു-വലതു മുന്നണികളും ജനസംഖ്യയില്‍ 50 ശതമാനത്തോളംവരുന്ന സംഘടിത മതന്യൂനപക്ഷ ശക്തികളും മറ്റ് നിരവധി ഘടകങ്ങളും എതിരായിരുന്നിട്ടും ബിജെപി ശ്രദ്ധേയമായ വിജയം നേടിയപ്പോള്‍ ഒരിക്കല്‍ ഭരണകക്ഷിയായിരുന്ന, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയിരുന്ന ബിജെപിക്ക് മുന്നണിയായി മത്സരിച്ചിട്ടും ബീഹാറില്‍ പരാജയം സംഭവിക്കുകയായിരുന്നു.കേരളത്തില്‍ ബിജെപി നേടിയ വിജയം വലിയ പ്രതീക്ഷകള്‍ നല്കിയപ്പോള് ബീഹാറിലെ പരാജയം നിരാശപ്പെടുത്തി.
ബീഹാറിലെ അന്തരീക്ഷം ബിജെപിക്ക് അനുകൂലമായിരുന്നു. പരാജയപ്പെട്ടുവെങ്കിലും മുഖ്യ എതിരാളികളായ ലാലുപ്രസാദ് യാദവിന്റെ ആര്ജെഡിയെക്കാളും നിതീഷ് കുമാറിന്റെ ജെഡിയുവിനെക്കാളും കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിച്ചത് ഇതിന്റെ വ്യക്തമായ സൂചനയാണ്. ആര്‍ജെഡിക്കും ജെഡിയുവിനും യഥാക്രമം 18.4 ശതമാനവും 16.8 ശതമാനവും വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 24.4 ശതമാനം വോട്ട് ലഭിക്കുകയുണ്ടായി.
ബീഹാറില്‍ ബിജെപിക്കേറ്റ പരാജയത്തിന് കാരണമായി ഗോമാംസവിവാദം, ദളിത് കൊലപാതകം, ദാദ്രി സംഭവം, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട പരാമര്‍ശം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കാതിരുന്നത് എന്നിങ്ങനെ പലരും പലതും പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്ന് കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമില്ല. കാരണം അത് ലളിതമായ കണക്കാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസും തമ്മിലുള്ള മഹാസഖ്യം രൂപംകൊള്ളാന്‍ അനുവദിക്കപ്പെട്ടതാണ് ബിജെപിയുടെ പരാജയത്തിന് യഥാര്‍ത്ഥത്തില്‍ കാരണമായത്.
ഇതറിയണമെങ്കില്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ ആര്‍ജെഡിക്കും ജെഡിയുവിനും കോണ്‍ഗ്രസിനും മൊത്തം ലഭിച്ച വോട്ടുകളും മഹാസഖ്യമായി മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ടുകളും പരിശോധിച്ചാല്‍ മതി. മോദിതരംഗത്തിനിടയിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയ്ക്ക് 20 ശതമാനവും ജെഡിയുവിന് 16 ശതമാനവും കോണ്‍ഗ്രസിന് ഒമ്പത് ശതമാനവും വോട്ട് ലഭിച്ചിരുന്നു. മൂന്ന് കക്ഷികള്‍ക്കുംകൂടി 45 ശതമാനം വോട്ട്. മഹാസഖ്യമായി മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ക്ക് മൊത്തം ലഭിച്ചത് 41.9 ശതമാനം വോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.1 ശതമാനം വോട്ട് കുറവാണ് മഹാസഖ്യമായപ്പോള് ഇക്കൂട്ടര്‍ക്ക് ലഭിച്ചത്.
മഹാസഖ്യത്തിന്റെ അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറായിരുന്നു. പ്രചാരണത്തിലെ മേല്‍കൈയും നിതീഷിനായിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ‘കിംഗ് മേക്കര്‍’ ആയത് ലാലുപ്രസാദ് യാദവ്. താനാണ് കിംഗ് മേക്കറെന്ന ലാലുവിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതാണ് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി (80 സീറ്റ്) ഉയര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബദ്ധശത്രുക്കളായിരുന്ന നിതീഷും ലാലുവും ഒന്നിച്ചില്ലായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും വിജയം നേടാന്‍ കഴിയുമായിരുന്നില്ല. ഒരേസമയം ബിജെപിക്ക് പരാജയവും ലാലു-നിതീഷ് കൂട്ടുകെട്ടിന് വിജയവും സമ്മാനിച്ചത് മഹാസഖ്യമാണെന്ന് വ്യക്തം. ഇപ്പോള്‍ ബിജെപിയുടെ പരാജയ കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്ന ഘടകങ്ങളൊക്കെ ശരിയാണെന്ന് സമ്മതിച്ചുകൊടുത്താലും മഹാസഖ്യത്തിന്റെ അഭാവത്തില്‍ പാര്‍ട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാമായിരുന്നു.
ഇവിടെയാണ് മഹാസഖ്യത്തിന്റെ രൂപീകരണം സംഭവിക്കുന്നത് ബിജെപിക്ക് ഒഴിവാക്കാമായിരുന്ന തല്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത്. കഴിയുമായിരുന്നു, കഴിയണമായിരുന്നു എന്നതാണ് ഇതിന് ഉത്തരം.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കിംഗ് മേക്കറായി അവകാശപ്പെടുന്ന ലാലവും അത് ശരിവയ്ക്കുന്ന മാധ്യമങ്ങളും സൗകര്യപൂര്‍വം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ദേശീയരാഷ്ട്രീയത്തെ ഒരുകാലത്ത് ഇളക്കിമറിച്ച കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയുള്ള നേതാവാണ് ലാലുപ്രസാദ് യാദവ്.
2013 ഒക്ടോബര്‍ മൂന്നിനാണ് പ്രത്യേക സിബിഐ കോടതി കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് 37.7 കോടിരൂപ വെട്ടിച്ചതിന് അഞ്ച് വര്‍ഷത്തെ തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണമായിരുന്നു.
വിധിവന്നതോടെ ലാലുവിന്റെ ലോക്സഭാംഗത്വം നഷ്ടമാവുകയും 11 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത വരികയും ചെയ്തു. ഝാര്‍ഖണ്ഡിലെ ബിര്‍സമുണ്ട ജയിലിലേക്ക് മാറ്റിയ കുറ്റവാളിയായ ലാലു ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒരുപോലെ ‘വെറുക്കപ്പെട്ടവന്‍’ ആയിത്തീര്‍ന്നു. ലാലുവിന്റെ മാത്രമല്ല, ആര്‍ജെഡിയുടെയും രാഷ്ട്രീയഭാവി അസ്തമിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ കാലമായിരുന്നു ഇത്.
ആര്‍ജെഡിയും പങ്കാളിയായ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ലാലു ശിക്ഷിക്കപ്പെടാതിരിക്കാന്‍ സിബിഐയെ ഉപയോഗിച്ച് പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. ലാലു ശിക്ഷിക്കപ്പെട്ടാലും പാര്‍ലമെന്റംഗത്വം നഷ്ടമാകാതിരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിന് നീക്കം നടത്തിയെങ്കിലും ജനരോഷം ഭയന്ന് പിന്മാറേണ്ടിവന്നു.
വിചാരണ കോടതിയുടെ വിധി അനുസരിച്ച് 2018 വരെ ലാലു തടവുശിക്ഷ അനുഭവിക്കണം. 11 വര്‍ഷത്തെ അയോഗ്യത തീരുക 2024 ലും. അതായത് ജയില്‍മോചിതനായാലും വിചാരണക്കോടതി വിധി മേല്‍ക്കോടതികള്‍ റദ്ദാക്കുന്നില്ലെങ്കില്‍ 77 വയസ്സുവരെ ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തന്റെ ഭാവി ഇരുളടയുകയാണെന്ന് ജയിലില്‍ കിടന്ന് ലാലു തീര്‍ച്ചയായും ദുഃഖിച്ചിരിക്കും.
എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിച്ചു. 2013 ഡിസംബറില്‍ ലാലുവിന് സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് ജാമ്യം അനുവദിച്ചു. 12 മാസം മാത്രമാണ് ലാലുവിന് ജയിലില്‍ കിടക്കേണ്ടിവന്നത്. ലാലുവിന്റെ ഈ മോചനം കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. ലാലുവിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ ”അദ്ദേഹം (ലാലു) രാജ്യം വിടരുത്” എന്ന് മാത്രമാണ് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി.മല്‍ഹോത്ര പറഞ്ഞത്! കോടതി ജാമ്യം അനുവദിച്ചത് സ്വാഭാവികമായിരുന്നു. ജാമ്യം ലഭിക്കാതിരിക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും ലാലു ജയിലില്‍ തന്നെ കിടക്കുമായിരുന്നു.
ഇനിയൊന്ന് സങ്കല്പ്പിച്ചുനോക്കുക. ജയിലില്‍ കിടന്നുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഒരു മഹാസഖ്യമുണ്ടാക്കാന്‍ ലാലുപ്രസാദിന് കഴിയുമായിരുന്നോ? ഒരിക്കലുമാവില്ല. കോടതി ശിക്ഷിച്ച് ജയിലില്‍ കിടക്കുന്ന ഒരാളുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ നിതീഷ് തയ്യാറാവില്ല. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ജയില്മോചിതനായിരുന്നെങ്കിലും ലാലുവുമായി നിതീഷ് സഖ്യമുണ്ടാക്കാതിരുന്നതിന്റെ മുഖ്യകാരണം കുറ്റവാളിയായ അഴിമതിക്കാരന് എന്ന ലാലുവിന്റെ പ്രതിച്ഛായ ആയിരുന്നു. മോദി തരംഗം കടന്നുകാണാന്‍ കഴിയാതിരുന്നതാണ് മറ്റൊന്ന്.
ലാലുവിന് അഞ്ച് വര്‍ഷം തടവും 11 വര്‍ഷത്തെ അയോഗ്യതയും ലഭിച്ച കോടതിവിധിയെ ബിജെപി സ്വാഗതം ചെയ്യുകയുണ്ടായി. ”നീതി വൈകിയെങ്കിലും അത് നിഷേധിക്കപ്പെട്ടിട്ടില്ല. 17 വര്‍ഷത്തെ കാലതാമസമാണുണ്ടായത്….. ഇത്തരം വൈകല്യങ്ങളുണ്ടായാല് കോടതികളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാവും” എന്നാണ് ഇന്ന് മോദി സര്‍ക്കാരിന്റെ പാര്‍ലമെന്ററികാര്യ മന്ത്രിയായ ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു പ്രതികരിച്ചത്. അഴിമതിക്കാരായ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ പാര്‍ലമെന്റില്‍ ബിജെപി ആവശ്യപ്പെടുമെന്നും നായിഡു അന്ന് പറയുകയുണ്ടായി.
ഇങ്ങനെയൊക്കെ പറഞ്ഞ ബിജെപിക്ക് പിന്നീട് ലാലുവിന്റെ കാര്യത്തില്‍ തന്ത്രപരമായ പിഴവുപറ്റി.
ലാലുവിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളെടുത്തില്ല. എന്നാല്‍ ലാലുവിന് ഈ പേടിയുണ്ടായിരുന്നു എന്നതാണ് സത്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ നേടിയ വന്‍ വിജയത്തോടെ ലാലുവിനെതിരെ നിയമപരമായി നീങ്ങേണ്ട ആവശ്യമുണ്ടെന്ന് ബിജെപി നേതൃത്വത്തിന് തോന്നിയില്ല. ”ജാമ്യവ്യവസ്ഥ ലംഘിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ലാലുവിനെതിരെ കോടതിയെ സമീപിക്കും” എന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി പറയുകയുണ്ടായി. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു.
ലാലുവിനെതിരായ ഇത്തരമൊരു നീക്കം ഒരുതരത്തിലും പ്രതികാര നടപടിയാവുമായിരുന്നില്ല.
നിയമവാഴ്ച ഉറപ്പുവരുത്താനുള്ള ബാധ്യത മാത്രമാകുമായിരുന്നു അത്. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലയുടെ ജാമ്യം കോടതിയെ സമീപിച്ച് സിബിഐ റദ്ദാക്കുകയുണ്ടായി. ഇത്തരമൊരു നീക്കം ലാലുവിന്റെ കാര്യത്തില്‍ സിബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് ജാഗ്രതക്കുറവായിരുന്നു. ജയിക്കാനും സര്‍ക്കാരുണ്ടാക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടി എന്നനിലയില്‍ ബിജെപിക്ക് സംഭവിച്ച ഈ പാളിച്ചക്ക് കൊടുക്കേണ്ടിവന്ന വിലയാണ് ബീഹാറിലെ പരാജയം. പ്രായോഗികരാഷ്ട്രീയത്തില്‍ മടിച്ചു നില്ക്കുന്നവര് പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: