സോവിയറ്റ് യൂണിയന്റെ പതനം ഉറപ്പാകുംവിധം കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കവേ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗറ്റ് താച്ചര്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. യുഎസ്എസ്ആര്‍ ഭരണത്തലവന്‍ ഗോര്‍ബച്ചോവ് തന്റെ നാടിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അവരുമായി ആശങ്ക പങ്കുവെച്ചിരുന്നു. രാഷ്‌ട്രം ഭിന്നിച്ചുപോവാതിരിപ്പാന്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്ന തന്റെ സ്ഥിതി താച്ചറോട് വെളിപ്പെടുത്തി ഉപദേശം തേടാന്‍ ഗോര്‍ബച്ചേവ് മറന്നില്ല. പെട്ടെന്ന് വന്ന താച്ചറുടെ മറുപടി ഇപ്രകാരമായിരുന്നു. ‘താങ്കള്‍ ഭാരതത്തിലേക്കുപോകുക അവരെ കണ്ടുപഠിക്കുക.
അവര്‍ എത്രയോ കാലങ്ങളായി വൈവിദ്ധ്യങ്ങളിലൂന്നിക്കൊണ്ട് ഒരുരാഷ്‌ട്രമെന്ന നിലയില്‍ വിജയകരമായി മുന്നോട്ടുപോകുന്നു.” ഗോര്‍ബച്ചേവ് ഭാരതത്തെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചുവോ എന്നറിയില്ല. പിടിച്ചുനില്‍ക്കാനാവാതെ സോവിയറ്റ് യൂണിയന്‍ ശിഥിലമായി ഒട്ടേറെ റിപ്പബ്ലിക്കുകള്‍ പിറക്കുകയുണ്ടായി. പക്ഷേ അവിടങ്ങളില്‍ തിരിച്ചുവന്നത് കമ്യൂണിസം തകര്‍ത്ത ഓര്‍ത്തഡോക്‌സ് സഭയും കുഴിച്ചുമൂടിയ സാര്‍ ചക്രവര്‍ത്തിമാരുടെ വീരസ്മൃതികള്‍ തുടിക്കുന്ന ഭരണക്രമങ്ങളും ഇസ്ലാമിക റിപ്പബ്ലിക്കുകളുമൊക്കെയാണ്.
എന്തുകൊണ്ട് പ്രബല ലോകശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നു? കമ്യൂണിസം എന്തുകൊണ്ട് അവിടെ പരാജയപ്പെട്ടു? ഇതിനെക്കുറിച്ച് ആധികാരികമായ വിശദീകരണങ്ങള്‍ ശരിയായ രൂപത്തില്‍ ഇപ്പോഴും ലഭ്യമല്ല. സോവിയറ്റ് എന്നൊരുനാടുണ്ടല്ലോ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്നു പാടിയവരും പാടിച്ചവരും ഇവിടെയും കുറ്റകരമായ മൗനത്തിലാണുള്ളത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ സാര്‍വ്വദേശീയ പ്രമേയം പാസ്സാക്കുന്ന ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇക്കാര്യത്തില്‍ നാവിറങ്ങിപ്പോയ അവസ്ഥയിലാണുള്ളത്. മാര്‍ഗറ്റ് താച്ചര്‍ കണ്ട ‘ഇന്ത്യന്‍ യൂണിറ്റി’യുടെ മര്‍മ്മം യുഗാന്തരങ്ങളിലൂടെ കടന്നുവന്ന ഹിന്ദുത്വ സംസ്‌കാരത്തിന്റെ ഫലമാണ്. ഇത് ഉള്‍ക്കൊള്ളാന്‍ ഇവിടത്തെ കപടമതേതരവാദികള്‍ ഒരിക്കലും തയ്യാറല്ല എന്നതാണ് നഗ്നസത്യം. അസഹിഷ്ണുത അന്യമെന്ന് ഉറച്ചും ഉറപ്പിച്ചും കരുതുന്നവരാണ് ഭാരത സമൂഹം. നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ മുഖമുദ്രയാണ്.
കമ്യൂണിസവും ക്യാപ്പിറ്റലിസവും തകര്‍ത്ത ലോകക്രമത്തില്‍ നമ്മുടെ ഈ മഹത്വപൂര്‍ണ്ണ കാഴ്ചപ്പാട് ഒരു ബദലും വഴികാട്ടിയുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ അനാവശ്യമായ ‘അസഹിഷ്ണുതാ’ വിവാദത്തിനുപിന്നില്‍ ഭാരതത്തിന്റെ മുന്നേറ്റത്തെ തടയാനാഗ്രഹിക്കുന്ന വിധ്വംസക ശക്തികളാണുള്ളത്. ലോകത്ത് അറിയപ്പെട്ട 12 മതങ്ങള്‍ക്കും വളരാനും വികസിക്കാനുമൊക്കെ അവസരമുണ്ടാക്കിക്കൊടുത്ത നാടാണ് നമ്മുടേത്. ഇവിടെ മതത്തിന്റെപേരില്‍ ആരെങ്കിലും വേട്ടയാടപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. ഈ നാടിന്റെ മഹത്തായ സംസ്‌കൃതിയുടെ പേരാണ് ഹിന്ദുത്വം. അത് ഒരു മതസംജ്ഞയല്ല മറിച്ച് ദേശസംജ്ഞയാണെന്ന് 1995 ല്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുള്ളതാണ്. ബിജെപിയുടെ ഹിന്ദുത്വം സംബന്ധിച്ചായിരുന്നു കോടതി തീര്‍പ്പ്. ഇന്നുവരെ കൂടുതല്‍ ജഡ്ജിമാരുടെ ബെഞ്ച് പ്രസ്തുത വിധി അസ്ഥിരപ്പെടുത്തിയിട്ടില്ല. ഭരണഘടനയനുസരിച്ച് ഇക്കാര്യത്തില്‍ രാജ്യത്തെ നിയമം ഈ വിധിന്യായമാണ്. എന്നിട്ടും ഹിന്ദുത്വത്തിന്റെപേരില്‍ ബിജെപിയെ എതിര്‍ക്കാന്‍ കപടമതേതരക്കാര്‍ യോജിച്ചിരിക്കയാണ്. ഹിന്ദുത്വ ദേശീയതയെ ഉദ്‌ഘോഷിച്ചതിന്റെപേരില്‍ ഗാന്ധിജിയെപ്പോലും വര്‍ഗ്ഗീയ വാദിയെന്നുവിളിച്ച് ആക്ഷേപിച്ചവരാണ് തുരുമ്പുപിടിച്ച പഴയ പല്ലവിക്ക് വീണ്ടും താളമിടുന്നത്.
ബിജെപി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതിനെ ഒരുനിലയ്‌ക്കും അംഗീകരിക്കാതെ അതിനെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഒട്ടേറെപ്പേര്‍ നാട്ടിലുണ്ട്. വര്‍ത്തമാന കേന്ദ്രഭരണത്തെ എതിര്‍ക്കാനും വിമര്‍ശിക്കാനും അതിനെതിരെ ജനശക്തി സമാഹരിക്കാനുമുള്ള അവരുടെ അവകാശം അലംഘനീയമാണ്. അതേസമയം ജനങ്ങള്‍ മാന്‍ഡേറ്റ് നല്‍കി അധികാരത്തിലേറ്റിയവരെ അഞ്ചുകൊല്ലം ഭരിക്കാന്‍ അനുവദിക്കേണ്ടത് ജനാധിപത്യപരമായ അടിസ്ഥാന ധര്‍മ്മമാണ്. ജനവിധിയിലൂടെ താഴേയിറക്കപ്പെട്ടവര്‍ മാതൃകാപ്രതിപക്ഷമായി പ്രവര്‍ത്തിച്ച് ഒന്നാം സ്ഥാനക്കാരാവാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്? എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയേയും ടീമിനെയും വെച്ചുപൊറുപ്പിക്കില്ല എന്ന നിലയില്‍ കോണ്‍ഗ്രസും മറ്റും അസഹിഷ്ണുത കാട്ടുകയാണിവിടെ.
ബിജെപി വിരുദ്ധ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും കുറച്ച് കലാ-സാഹിത്യ പ്രവര്‍ത്തകരും, ചില ന്യൂനപക്ഷ നേതാക്കന്മാരുമൊക്കെ കൂട്ടുചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെയും രാജ്യത്തെയും ദുര്‍ബലമാക്കാന്‍ ശ്രമിക്കയാണ്. അസഹിഷ്ണുതയുടെ വളര്‍ത്തു കേന്ദ്രമായി ലോകം ഭാരതത്തെ കാണട്ടെ എന്നതാണ് പലരുടെയും നിലപാട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാജ്യങ്ങളെ ഭാരതത്തിനുകൂലമാക്കി യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് കളമൊരുക്കുന്ന കഠിനാദ്ധ്വാനത്തിലാണുള്ളത്. ഇക്കാര്യത്തില്‍ ഗുണപരമായ പിന്‍തുണ അപ്രതീക്ഷിത മേഖലകളില്‍നിന്നുപോലും ഭാരതത്തിന് ലഭിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ മതിയായ യാതൊരുവിധ കാരണങ്ങളോ തെളിവുകളോ ഇല്ലാതെ ബോധപൂര്‍വ്വം കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനമനസ്സുകളില്‍ വിദ്വേഷം വാരിവിതറി വിളവെടുപ്പിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നും അസഹിഷ്ണുത നടമാടുന്നുവെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് പാകിസ്ഥാന്‍ എക്കാലത്തും ശ്രമിച്ചുവന്നിട്ടുള്ളത്. ഇപ്പോള്‍ ആസൂത്രിതമായി അസഹിഷ്ണുതാ പ്രശ്‌നങ്ങളുയര്‍ത്തി അഴിച്ചുവിട്ടിട്ടുള്ള നുണപ്രചാരണങ്ങള്‍ നാടിനകത്തും പുറത്തും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് ദോഷകരമാണ്.
കപടമതേതരവാദികളായ രാഷ്‌ട്രീയ കക്ഷികള്‍ രാഷ്‌ട്രനിര്‍മ്മിതിക്കായി സജ്ജമാകാത്ത നാടാണ് നമ്മുടേത്. ലക്ഷ്യമൊന്നുമില്ലാതെ കാശിനുവേണ്ടി യഥേഷ്ടം വരയ്‌ക്കുകയും മായ്‌ക്കുകയും വീണ്ടും വരയ്‌ക്കുകയും ചെയ്യുന്ന ചിത്രകാരനെപ്പോലെയാണ് നമ്മുടെ ചില രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും. വന്‍തോതില്‍ വിദേശ നിക്ഷേപങ്ങള്‍ എത്താന്‍ തുടങ്ങിയതും ചിലരെ അലോസരപ്പെടുത്തുന്നു. രാജ്യമാകുന്ന ക്യാന്‍വാസില്ലെങ്കില്‍ ചിത്രം വരയ്‌ക്കാനാവില്ലെന്ന സത്യം ഇവര്‍ വിസ്മരിക്കുന്നു. ലോകനായക് ജയപ്രകാശ് നാരായണനെ ജയിലിലടച്ച കോണ്‍ഗ്രസും കാലിത്തീറ്റ അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദും ജംഗിള്‍രാജ് ഭരണമെന്ന് ലാലുവിനെ വിശേഷിപ്പിച്ച നിധീഷ് കുമാറും ചേര്‍ന്ന് തട്ടികൂട്ടിയ ബീഹാറിലെ അവസരവാദമുന്നണിക്കും തങ്ങളുടെ കൈകളിലെ പാപപങ്കിലത മറച്ചുവെയ്‌ക്കാന്‍ ഇപ്പോഴത്തെ അസഹിഷ്ണുതാ വികാരം സഹായകമാവുകയാണുണ്ടായത്. ഭാരതത്തിലെ ജനമനസ്സുകളെ വിഷലിപ്തമാക്കി അധികാരം നേടുകവഴി താല്‍ക്കാലിക നേട്ടത്തിനപ്പുറം മറ്റൊന്നും അവസരവാദശക്തികള്‍ നേടാന്‍ പോകുന്നില്ല.
ഹിന്ദുത്വം ഭാരതത്തിന്റെ ആത്മാവാണ്. അത് കേവലം രാഷ്‌ട്രീയ വിപണിയിലെ ഉല്‍പ്പന്നമാക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. നാടിന്റെ ചരിത്രത്തെക്കുറിച്ച് പ്രാഥമിക പരിജ്ഞാനമുള്ള ആരും തന്നെ അസഹിഷ്ണുതയെ ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുമെന്ന് കരുതില്ല. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ”ഒരു പക്ഷെ നിങ്ങളില്‍ ചിലരെങ്കിലും അത്ഭുതപ്പെട്ടുകാണും. ലോകത്ത് ഭാരതത്തില്‍ മാത്രമാണ് മതപരമായ പീഡനം ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്. യാഥാസ്ഥിതിക മതവാദികളും, നിരീശ്വരവാദികളും, ഏകദൈവ വിശ്വാസികളും, ദ്വൈതികളും, അദ്വൈതികളും ഒക്കെ പരസ്പരം പീഡിപ്പിക്കാതെയാണ് ജീവിച്ചുവന്നിട്ടുള്ളത്. ഭൗതികവാദികളെ ക്ഷേത്രങ്ങളുടെ പടിക്കല്‍നിന്നുകൊണ്ട് ദൈവത്തിനെതിരെ പ്രസംഗിക്കാന്‍ അനുവദിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ അവര്‍ – ദൈവം, വേദങ്ങള്‍, മതം തുടങ്ങിയവ-പുരോഹിതന്മാര്‍ തങ്ങളുടെ നിലനില്‍പിന് കണ്ടുപിടിച്ച അന്ധവിശ്വാസങ്ങളാണെന്നു പ്രചരിപ്പിച്ചു.
ബുദ്ധന്‍ ചെന്നയിടത്തൊക്കെ ഹിന്ദുക്കള്‍ക്ക് പണ്ട് മുതലേ പവിത്രമായതൊക്കെ വലിച്ചുതാഴെയിടാന്‍ ശ്രമിച്ചു. എന്നിട്ടും ബുദ്ധന്‍ മരിച്ചത് വയസ്സായിട്ടാണ്. അതുപോലെ തന്നെയായിരുന്നു ദൈവം എന്ന ആശയത്തെ പരിഹസിച്ച ജൈനന്മാരുടേയും അനുഭവം. അങ്ങനെ എണ്ണമറ്റ ഉദാഹരണങ്ങളാണുള്ളത്. ലോകത്ത് ഇത്തിരിയെങ്കിലും സഹിഷ്ണുതയുണ്ടെങ്കില്‍ അത് പ്രായോഗികമായി ഉള്ളത് ഈ ആര്യാവര്‍ത്തത്തിലാണ്. മറ്റെവിടേയുമില്ല. എവിടെയാണ് ഭാരതീയരെപ്പോലെ മുഹമ്മദീയര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും ആരാധനാലയങ്ങള്‍ പണിതത്? മറ്റെവിടെയുമില്ല.”
ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറും മതസഹിഷ്ണുതാ കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുള്ളതിപ്രകാരമാണ്: ”മറ്റ് വിശ്വാസങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവന് ഹിന്ദുവാകാന്‍ കഴിയില്ല”. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ ലേഖന സമാഹാരത്തില്‍ മതഭരണകൂടവാദം ഭാരതത്തിനന്യമാണെന്ന് ജനസംഘ സ്ഥാപകന്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി പ്രഖ്യാപിച്ചിരുന്നത് ഉദ്ധരിച്ചിട്ടുണ്ട്. ഇതൊന്നും അറിയാനോ ഉള്‍ക്കൊള്ളാനോ കപട മതേതരക്കാര്‍ തയ്യാറല്ലെന്നതാണ് ദു:ഖസത്യം.
ദൈവസങ്കല്‍പ്പത്തെ നിഷേധിക്കുകയും വേദനിഷേധം നടത്തുകയും ചെയ്ത കണാദ-ചാര്‍വാകന്മാരെ ഋഷിമാരായി അംഗീകരിച്ച് ആദരിക്കുന്ന നാടാണ് ഭാരതം. ‘സര്‍വ്വധര്‍മ്മ സമഭാവന’ നമ്മുടെ അടിസ്ഥാന പ്രമാണമാണ്.
വിശ്വസ്‌നേഹവും സകലചരാചരങ്ങളോടുമുള്ള ദയയും നീതിയും ഭാരതീയ സംസ്‌കാരത്തിന്റെ അടിവേരുകളാണ്. ആസ്തികനും നാസ്തികനും സത്യാന്വേഷണത്തില്‍ സ്വതന്ത്രവും നിര്‍ഭയകരവുമായി തന്റെതായ മാര്‍ഗ്ഗം അവലംബിക്കാന്‍ നൂറ്റാണ്ടുകളായി അവകാശം അനുഭവിച്ചുവരുന്ന നാടാണിത്. 1975 ലെ ഭരണഘടനാ ഭേദഗതിക്കു മുന്‍പും ഇവിടെ മതസ്വാതന്ത്ര്യം ഏവര്‍ക്കുമുണ്ടായിരുന്നു. രാഷ്‌ട്രീയ കങ്കാണിമാരുടെ സംഭാവനയായി നമ്മുടെ മതനിരപേക്ഷതയെ കാണുന്നത് ഭോഷ്‌കാണ്. മതനിരപേക്ഷത മതനിരാസമാക്കി അവതരിപ്പിച്ച് അംഗീകരിക്കപ്പെട്ടതിന്റെ ദോഷം നമ്മെ വേട്ടയാടുകയാണ്. ഭാരതം സടകുടഞ്ഞെഴുന്നേറ്റ് 21-ാം നൂറ്റാണ്ട് നമ്മുടെതാക്കാന്‍വേണ്ടി കുതിച്ചുപായുമ്പോള്‍ കല്ലുവെച്ച നുണകളും കുപ്രചാരണങ്ങളുമായി ശകുനം മുടക്കാന്‍ ഇറങ്ങിപുറപ്പെട്ടിട്ടുള്ള ദുഷ്ടശക്തികളെ ജനങ്ങള്‍ തിരിച്ചറിയുകയും ചെറുത്തുതോല്‍പ്പിക്കുകയുമാണു വേണ്ടത്.
















