കണ്ണൂര്‍: നാട്ടില്‍ അക്രമവും അശാന്തിയും വിതച്ച് ജനങ്ങളില്‍ ഭീതിയുളവാക്കി എതിരാളികളില്ലാത്ത ഭരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി കള്ളവോട്ടിന് നാടിന്റെ നാനാഭാഗത്തു നിന്നും ആളുകളെ എത്തിച്ച് ക്യൂവില്‍ നിര്‍ത്തിയപ്പോള്‍ അന്യദേശക്കാരുടെ ചിത്രം പകര്‍ത്തിയെന്ന പേരില്‍ സ്ഥാനാര്‍ത്ഥിയെ അക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ഇത് കേസാവുമെന്നായപ്പോള്‍ സ്വീകരിച്ച കുതന്ത്രമാണ് കൗണ്‍സിലര്‍മാരുടെ വീട് അക്രമിച്ചെന്ന കഥ. കടമ്പേരി മുതിരക്കാലില്‍ സാമൂഹ്യസേവനത്തിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റിന്റെ പ്രസിഡണ്ട് ശ്രീനിവാസന്റെ വീട് അക്രമിച്ച് തകര്‍ത്തത് തങ്ങളുടേതല്ലാത്ത മറ്റൊരു സാമൂഹ്യപ്രവര്‍ത്തനവും പ്രദേശത്ത് അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം കൊണ്ടാണ്. തുടര്‍ന്ന് ട്രസ്റ്റിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ തൊഴില്‍ സ്ഥാപനം തീവെച്ച് നശിപ്പിക്കുകയും ചെയ്തു. നേരത്തെ ഇവിടെ നടന്ന രക്ഷാബന്ധന്‍ പരിപാടിയില്‍ സിപിഎം സംഘം അക്രമം നടത്തിയത് ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ മോചിപ്പിച്ചത്. നേരത്തെ കെഎസ്‌കെടിയു നേതാവ് ഷാജുവിന്റെ വീട്ടില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്ക് പറ്റിയിരുന്നു. പൊട്ടാതെ ബാക്കി വന്ന ബോംബുകള്‍ ധര്‍മ്മശാലയില്‍ നിന്നും പോലീസ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതിലൊന്നും വ്യാപകമായ അന്വേഷണം നടത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായില്ല. പോലീസ് പക്ഷപാതപരമായി സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറുന്നത്. ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ബേബി സുനാഗര്‍, ആന്തൂര്‍ മേഖലാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍, കെ.അജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















