ബാര്‍ കോഴ പ്രശ്‌നത്തില്‍ ഗത്യന്തരമില്ലാതെയാണ് ധനകാര്യമന്ത്രി കെ.എം.മാണി രാജിവച്ചൊഴിഞ്ഞത്. പിന്നാലെ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ കുരുക്കും മുറുകുകയാണ്. മന്ത്രി കെ. ബാബുവിന് രണ്ടുതവണയായി ഒരു കോടി രൂപ താന്‍ നേരിട്ട് കോഴ നല്‍കിയെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജുരമേശ് ആവര്‍ത്തിച്ചിരിക്കുന്നു. 50 ലക്ഷം രൂപവീതം സെക്രട്ടേറിയറ്റില്‍ ചെന്നാണ് നല്‍കിയത്. ഇതുസംബന്ധിച്ച് അന്വേഷിച്ചാല്‍ താന്‍ ഏതുതരത്തിലുള്ള നുണപരിശോധനയ്‌ക്കും തയ്യാറാണെന്ന് ബിജു രമേശ് പറയുകയാണ്. ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബു നുണപരിശോധനയ്‌ക്ക് തയ്യാറാണോ എന്നും ബിജു രമേശ് വെല്ലുവിളിക്കുന്നു.
ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 25 കോടി രൂപയില്‍ 23.5 കോടിയും നല്‍കിയത് ബാബുവിനും ബാബു നിര്‍ദ്ദേശിച്ചവര്‍ക്കുമാണ്. രണ്ടുവട്ടവും സെക്രട്ടേറിയറ്റില്‍ നേരിട്ടുകൊണ്ടു പോയാണ് പണം നല്‍കിയത്. പത്തുകോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. കൊടിയ അഴിമതിക്കാരനായ കെ. ബാബുവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ബാബുവിനെതിരെ പരാതി നല്‍കിയെങ്കിലും വിജിലന്‍സ് അത് കേട്ടതായി പോലും നടിച്ചില്ല. കെ.എം. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു മൊഴി രേഖപ്പെടുത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ നിലപാട്.
വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോളാണ് ഈ നിര്‍ദ്ദേശം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയത്. ബാബുവിനെതിരായ മൊഴി വിജിലന്‍സ് എഴുതിയെടുത്തില്ല എന്നതും നിസ്സാരമായി തള്ളാവുന്നതല്ല. തുടക്കം മുതല്‍ തന്നെ ഈ ഭരണം അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതാണ്. അതില്‍നിന്നു കരകയറാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. ചോദിക്കാനും പറയാനും ആളില്ലെന്ന സ്ഥിതിയില്‍ കാലാവധി തീരുംവരെ കൊള്ളയടിക്കുക എന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കെ.എം.മാണിയുടെ കോഴക്കാര്യം പുറത്തുവന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചുകിട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാധീനിക്കാന്‍ മാണിക്കുപുറമെ പല മന്ത്രിമാര്‍ക്കും കോഴ നല്‍കിയെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും മാത്രമല്ല എക്‌സൈസ് മന്ത്രിയുടെ പേരും അന്നു പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ കണ്ടശേഷം അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരമാണ് ധനകാര്യമന്ത്രിയെ കണ്ടതെന്ന് ഇതിനകം വെളിവായിട്ടുണ്ട്.
അതിന്റെ അര്‍ത്ഥം ബാര്‍ കോഴയില്‍ കെ.എം.മാണി മാത്രമല്ല പ്രതിക്കൂട്ടിലെന്നാണ്. എന്നാല്‍ മാണിയുടെ പേരിലുള്ള ആരോപണം മാത്രമാണ് അന്വേഷിച്ച് കോടതി വരെ എത്തിയത്. എന്തുകൊണ്ട് സമാനമായ ആരോപണം ഉണ്ടായ മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ നടപടിയുണ്ടായില്ലായെന്ന കേരള കോണ്‍ഗ്രസുകാരുടെ ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ കെ.എം.മാണി തന്നെയും എനിക്ക് നീതികിട്ടിയില്ല, തന്റെ രക്തത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ആരോപണം വന്ന ഉടന്‍തന്നെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മാണി രാജിവച്ചപ്പോഴും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ മാന്യതയുള്ളതുകൊണ്ടുമാത്രമാണ് ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ തയ്യാറാകാത്തതെന്നും കെ.എം.മാണി സൂചിപ്പിച്ചിരുന്നു. തനിക്ക് കിട്ടാത്ത നീതി മറ്റു പലര്‍ക്കും കിട്ടി എന്ന മാണിയുടെ പരിഭവത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അതിനു പുറകെയാണ് മന്ത്രി ബാബുവിനെതിരായ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
ബാര്‍ കോഴ ലഹരി യുഡിഎഫിനെയും സര്‍ക്കാരിനെയും വിടാന്‍ പോകുന്നില്ല. ബാബുവിനെതിരായ ആരോപണം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കിയതാണ്. ബിജുരമേശ് അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടക്കാതെ പറ്റില്ല. നിയമം നിയമത്തിന്റെ വഴിയെ എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് ഇരട്ടനീതി കാട്ടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമാന്യമാണ്. അക്കാര്യം യുഡിഎഫില്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി.ജെ.കുര്യന്‍ തുറന്നടിക്കുകയും ചെയ്തു. കെ.എം.മാണിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച സമീപനം ബാബുവിന്റെ കാര്യത്തിലും ഉണ്ടാകാത്തതില്‍ കുര്യന്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതിയുടെ കറപുരണ്ട കൈകള്‍ ഏതായാലും അവയെല്ലാം തന്നെ വെളിയില്‍ വരണം. അത്തരക്കാരെ സംരക്ഷിക്കുന്ന രീതി മുഖ്യമന്ത്രി ഉപേക്ഷിക്കണം.
കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിലെ അവസാന മന്ത്രിസഭയായി ഇത് മാറാനാണ് എല്ലാ സാധ്യതയും. എക്‌സൈസ് മന്ത്രിസ്ഥാനത്തുനിന്നും കെ.ബാബുവിനെ മാറ്റിനിര്‍ത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട കൃത്യം. ബാബുവിനെ മന്ത്രിസ്ഥാനത്തിരുത്തിക്കൊണ്ട് കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ ബാര്‍ കോഴ അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുകയേയുള്ളൂ. അതുകൊണ്ടുതന്നെ ബാര്‍ കോഴ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ ചെയ്യേണ്ടത് അതാണ്.
















