അനവധി കേസുകളില്‍ പ്രതിയായ ഛോട്ടാരാജന്‍ എന്ന രാജേന്ദ്രസദാശിവ് നിഖല്‍ജി പിടിയിലായതു വഴി വലിയ ആശ്വാസമാണ് അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാറിനും ഉണ്ടായിരിക്കുന്നത്. രണ്ട് ദശാബ്ദമായി ഇയാള്‍ക്കു പിന്നാലെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പലതരത്തില്‍, പലവിധത്തില്‍ കബളിപ്പിച്ച് മുങ്ങിയ ഛോട്ടാരാജനെ ഒടുവില്‍ വലക്കണ്ണിയിലാക്കിയതും രാജന്റെ തന്ത്രമുപയോഗിച്ചു തന്നെ.
ദാവൂദ് ഇബ്രാഹിമുമായി ചേര്‍ന്ന് നടത്തിയ കൊലപാതകങ്ങളും കൊള്ളയും കൊള്ളിവെപ്പും മോഷണങ്ങളും അയാള്‍ക്ക് പ്രത്യേക പരിവേഷം തന്നെയാണ് നല്‍കിയിരുന്നത്. പിഴവുകളില്ലാതെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അവയൊക്കെ നടപ്പിലാക്കാനും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടാനും അതിസൂക്ഷ്മമായ തരത്തിലുള്ള തന്ത്രങ്ങളായിരുന്നു രാജന്റെ തുറുപ്പുചീട്ട്.
ഒരിടത്ത് മുങ്ങി തികച്ചും അപ്രതീക്ഷിതമായ സ്ഥലത്ത് പൊങ്ങി ഓപ്പറേഷനുകള്‍ നടത്തി തിരിച്ചുപോവുന്ന തന്ത്രശാലിയായ കൊടുംക്രിമിനലിനെ അത്തരമൊരു പദ്ധതിയുടെ നിര്‍വഹണ വേളക്കൊരുങ്ങുമ്പോഴാണ് പോലീസ് പൊക്കിയത്. അവധിക്കാലം ചെലവഴിക്കാനെന്ന പേരില്‍ ബാലിയില്‍ എത്തി പദ്ധതികള്‍ക്ക് അവസാനരൂപം നല്‍കുമ്പോഴായിരുന്നു അന്വേഷണ ഏജന്‍സികളുടെ വലയില്‍ രാജന്‍ അനായാസമായി പെട്ടത്. ഇന്തോനേഷ്യന്‍ പോലീസിന് ഇന്റര്‍പോള്‍ നല്‍കിയ രഹസ്യവിവരമാണ് അയാളെ കുടുക്കാന്‍ വഴിവെച്ചത്. പിടിയിലാവുമ്പോള്‍ മോഹന്‍കുമാര്‍ എന്ന പേരില്‍ സംഘടിപ്പിച്ച പാസ്‌പോര്‍ട്ടായിരുന്നു രാജന്റെ കയ്യിലുണ്ടായിരുന്നത്. ഏഴു വര്‍ഷമായി ഓസ്‌ട്രേലിയയിലാണ് കഴിഞ്ഞിരുന്നതെന്നാണ് ഉദ്യോഗസ്ഥരോട് അയാള്‍ പറഞ്ഞത്. രാജന്‍ വ്യാജപ്പേരില്‍ ഓസ്‌ട്രേലിയയിലുണ്ടെന്ന് നേരത്തെ ഫെഡറല്‍ പോലീസ് കണ്ടത്തിയിരുന്നു. തുടര്‍ന്ന് അയാള്‍ നിരീക്ഷണത്തിലുമായിരുന്നു.
വെറും സാധാരണ കുടുംബത്തില്‍ പിറന്ന രാജന്‍ കരിഞ്ചന്തയില്‍ സിനിമാടിക്കറ്റ് വിറ്റാണ് അധോലോകസാമ്രാജ്യത്തിന്റെ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നത്. ബഡാരാജന്‍ എന്നറിയപ്പെട്ട രാജന്‍ നായരുടെ കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് അധോലോക പ്രവര്‍ത്തനത്തിന്റെ എല്ലാ വശവും പഠിച്ച അയാള്‍ ഒടുവില്‍ ബഡാരാജന്റെ വലം കൈയായി. ഏറ്റുമുട്ടലില്‍ ബഡാരാജന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആ സാമ്രാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉയര്‍ന്നു. പിന്നീടാണ് ദാവൂദ് ഇബ്രാഹിം, അരുണ്‍ഗാവ്‌ലി എന്നീ അധോലോക നേതാക്കളുടെ ചങ്ങാതിയാവുന്നത്.
അതിനിടെ ഒട്ടേറെ ബോളിവുഡ് സിനിമകളുടെ സാമ്പത്തിക സ്രോതസ്സാവുകയും സ്വാധീനം പല തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1993ലെ മുംബൈ സ്‌ഫോടനപരമ്പരകളെ തുടര്‍ന്നാണ് ദാവൂദ് സംഘവുമായി പിണങ്ങിപ്പിരിയുന്നത്. ഒടുങ്ങാത്ത പകയും ചോരക്കൊതിയുമായി കഴിയുന്ന അധോലോകസാമ്രാജ്യത്തില്‍ മുടിചൂടാമന്നനായി കഴിയുമ്പോള്‍ ദാവൂദിന്റെ തോക്കിന്‍മുനയില്‍ നിന്ന് തലനാരിഴയ്‌ക്കാണ് ഛോട്ടാരാജന്‍ രക്ഷപ്പെട്ടത്.
അക്രമം, കൊലപാതകം, കള്ളനോട്ടടി, ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഛോട്ടാരാജന്റെ പേരില്‍ 30 ലധികം കേസുകളാണുള്ളത്; എണ്ണമറ്റ കേസുകള്‍ വേറെ. ഭരണകൂടത്തിനും പൊതുജനങ്ങള്‍ക്കും എന്നും തലവേദനയായിരുന്ന അയാളെ പിടികൂടുന്നതിന് വലിയ പരിശ്രമം തന്നെയാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായത്. നിതാന്തജാഗ്രത ഒടുവില്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ ലോകംകണ്ട ഒരു കൊടുംകുറ്റവാളി ഇരുമ്പഴിക്കുള്ളിലാവുകയാണ്.
ജനാധിപത്യസംവിധാനം പുലരുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആശ്വാസവും ശുഭകരവുമായ സംഗതിയുമാണ്. ഛോട്ടാരാജനിലൂടെ ഒട്ടേറെ കേസുകളുടെ ചുരുള്‍നിവര്‍ത്താന്‍ സാധിക്കുമെന്നതിനെക്കാളുപരി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഭാരതത്തില്‍ ദാവൂദിനുള്ള സ്വത്തും മറ്റു ബന്ധങ്ങളും അറിയാന്‍ ഇടയായാല്‍ അത് അന്വേഷണത്തിനും തുടര്‍ന്നുള്ള സംഭവഗതികള്‍ക്കും മികച്ച ഊര്‍ജം തന്നെയാവും പ്രദാനം ചെയ്യുക.
അതുവഴി ദാവൂദ് ഇബ്രാഹിമിനെ കുടുക്കാനും കഴിയും. ‘വാളെടുത്തവന്‍ വാളാലെ’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാകുംവിധം ഒരു കൊടുംകുറ്റവാളികൂടി പിടിയിലാവുമ്പോള്‍ അതിന്റെ പിന്നില്‍ സ്തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിമാനത്തിന്റെ നിമിഷമാണ്. അവരുടെ പേരില്‍ രാജ്യം ആവശേഭരിതമാവുകയാണ്. സമൂഹത്തെ ഛിന്നഭിന്നമാക്കാനുള്ള തന്ത്രവുമായി സൈ്വരവിഹാരം നടത്തുന്ന സകല ക്രിമിനലുകള്‍ക്കും ഇതൊരു താക്കീതാവുമെന്നു തന്നെയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അധോലോകവാഴ്ചക്ക് അറുതിവരണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകിച്ചും.
















