ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി പമ്പാ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ പിന്‍വലിച്ചത് തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി. തുലാമാസ പൂജകള്‍ക്കായി ശബരിമലയിലേക്ക് പോകാന്‍ എത്തിയവരാണ് വാഹനം ഇല്ലാത്തിനാല്‍ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നത്.
തുലാം ഒന്നുമുതല്‍ ശബരിമലയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി അഞ്ച് ബസുകള്‍കൂടി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ എത്തിച്ചിരുന്നു. എന്നാല്‍ കൊല്ലം സോണല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതില്‍ മൂന്ന് ബസുകള്‍ ഇന്നലെ രാവിലെ പിന് വലിച്ചതാണ് ഭക്തര്‍ക്ക് ദുരിതമായത്. ഈ സമയം റെയില്‍വെ സ്റ്റഷനില്‍ എത്തിയ നാല്‍പ്പതോളം വരുന്ന ഭക്തരെ ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന ബസില്‍ കയറ്റുകയും തുടര്‍ന്ന് കെഎസ്ആര്ടിസിസ്റ്റാന്റില് ഇറക്കുകയുമായിരുന്നു.
കാലപ്പഴക്കം ചെന്ന ബസ് ശബരിമലയിലേക്ക് സര്‍വ്വീസ് നടത്തുന്ന സുരക്ഷിതമല്ല എന്ന കാരണത്താലാണ് ഭക്തരെ ഇവിടെ ഇറക്കിയതെന്ന വാദമാണ് അധികൃതരുടെത്. അരമണിക്കൂറിന് ശേഷം എത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് ഭക്തരെ ശബരിമലയിലേക്ക് അയച്ചത്. ഈ സമയമത്രയും തീര്‍ത്ഥാടകര്‍ സ്റ്റാന്റില്‍ നില്‍ക്കേണ്ടി വന്നു.
മണ്ഡലകാലങ്ങളില്‍ പോലും സ്പെഷ്യല്‍ ബസുകളുടെ കുറവ് തീര്‍ത്ഥാടകരെ വലയ്ക്കുന്നുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ മണ്ഡലകാലത്തും, മലയാളമാസങ്ങളുടെ ആദ്യവാരവും ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. ഇവരെ ശബരിമലയിലേക്കും പിന്നീട് മടക്കിക്കൊണ്ടുവരുന്നതിലൂടെയും കോടിക്കണക്കിന് വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ചെങ്ങന്നൂര്‍ ഡിപ്പോയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ നിരുത്തരപരമായ സമീപനമാണ് കാലങ്ങളായി അധികൃതര്‍ ഭക്തരോട് കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: