മുംബൈ: മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയ രോഗി പോസ്റ്റ്മോര്‍ട്ടത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കണ്ണ് തുറന്നു. മുംബൈയിലെ സിയേണ്‍ ആശുപത്രിയിലാണ് ആള്‍ക്കാരെ ഞെട്ടിക്കുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുംബൈയിലെ സുലോചന ഷെട്ടി തെരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 45കാരനെ സിയേണ്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇന്നലെ രാവിലെ 11 മണിയോടെ ലോകമാന്യ തിലക് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ നാഡിപരിശോധിച്ച് രോഗി മരിച്ചെന്നു വിധിയെഴുതിയതോടെ തുടര്‍ നടപടികള്‍ക്കായി ‘ശവശരീരം’ കാഷ്വാലിറ്റി വിഭാഗത്തില്‍ നിന്നും ഉടന്‍ തന്നെ മോര്‍ച്ചറിയിലെത്തിച്ചു.
പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി ആശുപത്രിയുടെ മുകള്‍ നിലയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആശുപത്രി തൊഴിലാളികളായ സുഭാഷും സുരേന്ദറുമാണ് ‘മരിച്ച ആള്‍ക്ക് ജീവനുണ്ടെന്ന് ‘ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം രോഗിയെ പരിശോധിച്ച ഡോക്ടറെ ധരിപ്പിച്ചു, കാര്യം അറിഞ്ഞ ഉടനെ മെഡിക്കല്‍ ഓഫീസര്‍ കാഷ്വാലിറ്റിയിലെ റിപ്പോര്‍ട്ട് തിരുത്തി രോഗിയെ ഇഎന്‍ടി വിഭാഗത്തിലേക്കയച്ചെന്ന് ആശുപത്രി തൊഴിലാളികളിലൊരാള്‍ പോലീസിനോട് പറഞ്ഞു.
ആശുപത്രി അധികൃതര്‍ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പരിശോധനയ്ക്കായ് നല്കാന് വിസമ്മതിച്ചുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലെത്തുന്ന രോഗികളോട് ആശുപത്രി അധികൃതര്‍ക്കുള്ള അവഗണനയാണ് ഈ സംഭവത്തിലൂടെ പുറത്തു വരുന്നതെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ യേശുദാസ് ഗോര്‍ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: