ദല്‍ഹിയിലെ ആപ്പുകളില്‍ മുമ്പനും നിയമ പണ്ഡിതനും കോടീശ്വരനും മാളവ്യ നഗറിലെ എംഎല്‍എയുമായ സോംനാഥ് ഭാരതിയെ ഭാര്യയെ തല്ലിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത കാരശ്ശേരി, നീലകണ്ഠന്‍, സാറാജോസഫ് തുടങ്ങിയ കേരള ആപ്പുകളോ അവരെ മൂന്നാറിലെ സ്ത്രീസമരത്തിന്റെ ഉടയോന്മാരാക്കാന്‍ പാടുപെട്ട് പണിയെടുക്കുന്ന മാധ്യമപ്പടയോ അറിഞ്ഞ മട്ട് കാട്ടിയിട്ടില്ല.
സ്ത്രീവിരോധികളായ സന്ന്യാസിമാരെ തെരഞ്ഞുപിടിക്കാനും കണ്ടെത്തിയില്ലെങ്കില്‍ കയ്യില്‍ കിട്ടിയവരെയൊക്കെ സ്ത്രീവിരോധികളാക്കി ചിത്രീകരിക്കാനും മേല്‍പ്പറഞ്ഞ ആപ്പുകളും ആപ്പനുകൂലികളും കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നതിനിടയിലാണ് സോമനാഥ് ഭാരതി അറസ്റ്റിലാകുന്നത്. ദല്‍ഹി വിമന്‍സ് കമ്മീഷന് മുന്നിലാണ് ഭാരതിയുടെ ഭാര്യ ലിപിക മിശ്ര ഈ മനുഷ്യന്റെ പീഡനകഥകളുടെ കെട്ടഴിച്ചത്.
ആപ്പിനെക്കുറിച്ച് പറഞ്ഞുകേട്ടതൊക്കെ ശരിയായിരുന്നെങ്കില്‍ ഇയാള്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് നിയമത്തിന് മുന്നില്‍ കീഴടങ്ങിയേനെ. അങ്ങനെയൊക്കെയാണല്ലോ ഹസാരെയുടെ വിളക്കത്ത് അത്താഴമുണ്ണാന്‍ ഇറങ്ങി ദല്‍ഹിയിലെ ഭരണം പിടിച്ചെടുത്ത അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയെക്കുറിച്ച് ഇവരെല്ലാം പാടിപ്പുകഴ്‌ത്തിയിരുന്നത്. എന്നാല്‍ ധീരനായ ആപ്പ് നേതാവ് ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് അന്വേഷണം ആരംഭിച്ചതു മുതല്‍ ഒളിവില്‍ പോയി. പിന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിവരാന്തകളില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്നു, നല്‍കിയ എല്ലാ അപേക്ഷകളും തള്ളിപ്പോയിട്ടും പിന്നെയും മുന്‍കൂര്‍ജാമ്യാപേക്ഷയുമായി എന്തിനാണ് കയറിയിറങ്ങുന്നതെന്ന്.
കേജ്‌രിവാളിന്റെ വാളും പിടിയും ഉറയുമെല്ലാമായിരുന്ന ആളാണ് ഇപ്പോള്‍ ഉറയുരിഞ്ഞ മട്ടില്‍ ജയിലിലായത്. സോംനാഥ് ഭാരതിയുടെ വീര സാഹസിക കഥകള്‍ മാത്രമല്ല കേരളത്തിലെ മാധ്യമവിചാരിപ്പുകാര്‍ നമ്മളില്‍നിന്ന് മറച്ചുവെച്ചത്. ആപ്പ് നേതാവ് അരവിന്ദ കേജ്‌രിവാളിന്റെ പുതിയ മാലാഖയായി ഷീലാദീക്ഷിതിനെ പാര്‍ട്ടി അംഗീകരിച്ചതിന്റെ കഥകളും പൂഴ്‌ത്തി. കോമണ്‍വെല്‍ത്തടക്കം രാജ്യത്തിന്റെ വെല്‍ത്ത് എല്ലാം സ്വന്തം സ്വത്താക്കി മാറ്റാന്‍ ആക്രാന്തം കാണിച്ച കോണ്‍ഗ്രസ് അഴിമതിയുടെ വൃദ്ധരൂപത്തോട് ഇപ്പോള്‍ ആപ്പ് നേതാവിന് അലര്‍ജിയില്ല.
അവസാനം കേട്ട കേജ്‌രിവാള്‍ തമാശ ഷീലാ ദീക്ഷിതിന്റെ പേരില്‍ ഉന്നയിക്കാന്‍ പറ്റിയ ആക്ഷേപങ്ങളൊന്നുമില്ല എന്നതാണ്. അഴിമതിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാണെന്ന പേരില്‍ ഉപരോധവും ധര്‍ണയും നടത്തി ആംആദ്മിയായി അഭിനയിച്ചു തകര്‍ത്ത ഈ വിദ്വാന്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ കൈ പിടിച്ചുയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മനോഹരമായ കാഴ്ചയും പോയവാരങ്ങളിലൊന്നില്‍ രാജ്യം ആസ്വദിച്ചതാണ്.
അഴിമതിയുടെയും അരാജകത്വത്തിന്റെയും കെടുതിയിലേക്ക് തലസ്ഥാനത്തെ വലിച്ചെറിയാന്‍ കച്ചകെട്ടിയിറങ്ങിയ ആപ്പ് ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ മുഖമാണ് മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതിയിലൂടെ ഇപ്പോള്‍ പുറത്താകുന്നത്. ഭരണമെന്നാല്‍ തോന്ന്യവാസത്തിനുള്ള ലൈസന്‍സാണെന്ന് ധരിച്ച ആപ്പ് നേതാവാണ് ഭാരതി.
നാല്‍പത്തൊമ്പത് ദിവസത്തെ ആദ്യ ആപ്പ് ഭരണത്തില്‍ ഇദ്ദേഹം സൃഷ്ടിച്ച പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല. നിയമമന്ത്രിയായതിന്റെ വലിപ്പത്തിലാണ് ഭാരതി അന്ന് നിയമകാര്യ സെക്രട്ടറിയെ വിളിച്ച് ജഡ്ജിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കല്‍പിച്ചത്. അമ്മാതിരി പരിപാടിക്കുള്ള യോഗ്യതയൊന്നും നിയമപ്രകാരം മന്ത്രിക്കില്ലെന്ന് സെക്രട്ടറി ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യം തലയ്‌ക്ക് പിടിച്ച ഭാരതിയും ഭാരതിയുടെ രാജാവ് കേജ്‌രിവാളും നിര്‍ബന്ധം പിടിച്ചു. പിന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച നാട്ടുകാര്‍ ചെവിക്ക് പിടിക്കുമെന്ന് വന്നപ്പോഴാണ് ജഡ്ജിമാരെ പഠിപ്പിച്ചുകളയാമെന്ന പൂതി രാജാവും മന്ത്രിയും ഉപേക്ഷിച്ചത്.
ദല്‍ഹിയിലെ ഖിര്‍കി കോളനിയില്‍ താമസിച്ചിരുന്ന ആഫ്രിക്കന്‍ വനിതകള്‍ക്ക് നേരെയായിരുന്നു പിന്നെ ഇദ്ദേഹത്തിന്റെ പരാക്രമം. കോളനിയില്‍ അനാശാസ്യവും മയക്കുമരുന്ന് വില്‍പനയും നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അര്‍ധരാത്രിയില്‍ മന്ത്രിയുടെ കോളനി റെയ്ഡ്. കോളനി പരിശോധിക്കാന്‍ ഉത്തരവിടുകയായിരുന്നില്ല ഭാരതി. നേരിട്ട് രാത്രിയില്‍ കോളനിയിലെത്തി ഉഗാണ്ടയില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെയുള്ള സ്ത്രീകളെ വീടുകള്‍ക്കുള്ളില്‍ നിന്ന് പിടിച്ചിറക്കി. അവരെ അസഭ്യം പറഞ്ഞു. മയക്കുമരുന്ന് കുത്തിവെച്ചിട്ടുണ്ടോ എന്നറിയാന്‍ പരസ്യമായി പരിശോധന നടത്തണമെന്ന് ശാഠ്യം പിടിച്ചു
. ഭാരതിയുടെ ഭ്രാന്തന്‍ കല്‍പനകള്‍ സ്ത്രീകളെയും പരസ്യമായി അപമാനിക്കുന്ന തരത്തിലേക്ക് നീങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതികരിച്ചു. മന്ത്രിയായിട്ടും ഈ മനുഷ്യന്‍ രാത്രിസഞ്ചാരം നിര്‍ത്താത്തതിലായിരുന്നു ഭാര്യ ലിപികാ ശര്‍മ്മയുടെ പരാതി. പാതിരാ പരിശോധകന്‍ എന്ന മറുപേരും സമ്പാദിച്ചാണ് ഭാരതി അന്ന് സ്ഥലം വിട്ടത്. സംഭവം പൊതുമാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴാണ് ആഫ്രിക്കന്‍ വനിതകളെ വംശീയമായി അധിക്ഷേപിച്ചത്. സുന്ദരികളായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷിതത്വമൊരുക്കും തുടങ്ങിയ പ്രസ്താവനകളും ആപ്പ് നേതാവിന്റെ തനിനിറം പുറത്തുകൊണ്ടുവന്നതാണ്. എന്നിട്ടും ഇയാളെ ചുമക്കാനും ഇയാള്‍ക്ക് വേണ്ടി ദല്‍ഹിഗേറ്റില്‍ ധര്‍ണ നടത്താനുമായിരുന്നു രാജാവിന്റെ തീരുമാനം.
മന്ത്രിയുടെയും രാജാവിന്റെയും‘ഭരണത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് ആദ്യം വിളിച്ചുപറഞ്ഞത് പാര്‍ട്ടിയുടെ തന്നെ നേതാവായിരുന്ന മധുഭാദുരിയാണ്. അവര്‍ക്ക് ‘യെസ് ബോസ്’ എന്ന് പറഞ്ഞ് ഓച്ഛാനിച്ചുനില്‍ക്കുന്ന വനിതകളെയാണ് താല്‍പര്യമെന്നായിരുന്നു ഭാദുരിയുടെ വിമര്‍ശനം. ആപ്പ് മന്ത്രിയായിരുന്ന ഷാസിയ ഇല്‍മി ഇതേ ആരോപണം ആവര്‍ത്തിച്ചാണ് പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്. ഭാരതീയതയെ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത അരാജകവാദികളുടെ ഭരണകൂടത്തിന്റെ മുഖംമൂടിയാണിപ്പോള്‍ പൊളിഞ്ഞുവീഴുന്നത്. സോംനാഥ് ഭാരതിക്കെതിരെ ഭാര്യ നല്‍കിയ പരാതി പൊടുന്നനെ കെട്ടിച്ചമച്ചതും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢശ്രമവുമാണെന്ന ആക്ഷേപവുമായി ആദ്യമെത്തിയ രാജാവ് തന്നെ കോടതികളെല്ലാം എതിരായപ്പോള്‍ ഭാരതി ഒരു തലവേദനയാണെന്ന് പറഞ്ഞ് കൈകഴുകി.
എന്നാല്‍ ഇയാള്‍ തനിക്ക് പറ്റിയ തുണയാണെന്ന് അറിയാതെയല്ല കേജ്‌രിവാള്‍ ഒപ്പം കൂട്ടിയതെന്ന് ഇപ്പോള്‍ വ്യക്തമാണ്. ലിപികാ മിശ്ര ഇതാദ്യമായല്ല ഭര്‍ത്താവിനെതിരെ പരാതിയുമായെത്തുന്നത്. തന്നെയും മക്കളെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന ആരോപണമുയര്‍ത്തി 2011ലും അവര്‍ പോലീസിനെ സമീപിച്ചിരുന്നു. പിന്നീട് അനുനയ സംഭാഷണങ്ങള്‍ക്കൊടുവില്‍ ആ കേസ് പിന്‍വലിക്കുകയായിരുന്നു.
എന്തായാലും സൗന്ദര്യാരാധകനായ സോംനാഥ് ഭാരതി ഒടുവില്‍ പിടിക്കപ്പെട്ടിരിക്കുന്നു. ആപ്പ് മാതൃകകള്‍ വാഴ്‌ത്തിയവര്‍ക്ക് കേരളത്തില്‍ നടന്ന ചുംബനം, താലിപൊട്ടിക്കല്‍ ആദിയായ സമീപകാല സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ഒരു ആദര്‍ശമായി സ്വീകരിക്കാവുന്ന വ്യക്തിത്വമായി ഇദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാവുന്നതാണ്.
















