പുതിയകാല സിനിമകള്‍ സമൂഹത്തെ മോശമായി സ്വാധീനിക്കുന്നുവെന്ന് ചിലര്‍ പറയുന്നു. അതൊരുതരം ഒളിച്ചോട്ടമാണ്. ആളുകള്‍ മോശമാകുന്നതിന്റെ യഥാര്‍ത്ഥ കാരണം സിനിമയൊന്നുമല്ല. സിനിമയെന്നത് സാധാരണക്കാരന് അരിയും പഞ്ചസാരയും പാലുമൊക്കെ കഴിഞ്ഞിട്ടുള്ളൊരു സാധനമാണ്. വീട്ടുചെലവുകഴിഞ്ഞ് ബാക്കി പൈസയുണ്ടെങ്കില്‍ കാണുന്ന ഒന്ന്. അപ്പോള്‍ സിനിമ നല്കുന്ന സ്വാധീനം ഊഹിക്കാമല്ലോ.
ആഷിഖ് അബു
പലപ്പോഴും അമ്മമാര്‍ പെണ്മക്കളെയാണ് രൂപപ്പെടുത്താറുള്ളത്. എന്നാല്‍ ഇന്നത്തെക്കാലത്ത് പെണ്കുട്ടിയോടെങ്ങനെ പെരുമാറണമെന്ന് മകന് അമ്മ പറഞ്ഞുകൊടുക്കേണ്ട അവസ്ഥയാണുള്ളത്.
റിമ കല്ലിങ്കല്‍
ഇടതുപക്ഷ രാഷ്ട്രീയം ദുഷിച്ചതിന്റെ കെടുതികളനുഭവിക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് പശ്ചിമബംഗാളും കേരളവും. നവോത്ഥാന പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ ചുമതലപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അത് ചെയ്യാനായില്ല. ബംഗാളില്‍ ഇടതുപക്ഷ തേരോട്ടം അവസാനിച്ചിരിക്കുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ മുഖ്യധാരാ ഇടതുപക്ഷം ഉപയോഗിച്ച തന്ത്രങ്ങളുപയോഗിച്ചാണ് എതിരാളികള്‍ അതിനെ ഒടുവില്‍ അധികാരത്തില്‍നിന്ന് പുറത്താക്കിയത്.
ബി.ആര്.പി.ഭാസ്കര്‍
കേരളത്തില്‍ ഇരുമുന്നണികളും ഈഴവ സമുദായത്തെ പരിഗണിച്ചില്ല. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണിവിടെ. 40 വര്‍ഷത്തിനിടയില്‍ വി.എസ്. അച്യുതാനന്ദന് മാത്രമാണ് മുഖ്യമന്ത്രിയായത്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിച്ചതുമില്ല. അച്യുതാനന്ദനെ വെട്ടി പട്ടിക്കിട്ടുകൊടുക്കാന്‍ തയാറെടുക്കുന്നവരാണ് സിപിഎമ്മിലുള്ളത്. എസ്എന്‍ഡിപിയുടെ ചില നിലപാടുകളാണ് ഇതുവരെ വിഎസിനെ രക്ഷിച്ചത്. ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയുമായും എസ്എന്‍ഡിപിക്ക് അയിത്തമില്ല.
വെള്ളാപ്പള്ളി നടേശന്
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നു നേരിടുന്ന പ്രധാനപ്രതിസന്ധി ആശയശൂന്യതയാണ്. ആര്‍എസ്എസ് ചെയ്യുന്നതെന്തോ അതെല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പ്രാവര്ത്തികമാക്കാനൊരുമ്പെടുകയാണ്. മാര്‍ക്സിസവും ഹൈന്ദവതയും തമ്മിലുള്ള ഈ ആലിംഗനം സമകാലീനമാക്കുക ആര്എസ്എസ്സിനെയാകും.
ബാലചന്ദ്രന് വടക്കേടത്ത്
നല്ല രാഷ്ട്രീയം പിന്തുടരുന്ന രാഷ്ട്രീയക്കാര്‍ക്കു മാത്രമേ നല്ല സാമ്പത്തിക നയങ്ങളുണ്ടാക്കാനാകൂ. മന്‍മോഹന്‍സിംഗ് നല്ല അധ്യാപകനായിരുന്നു. നല്ല ധനമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നല്ല ധനശാസ്ത്രജ്ഞന് തന്നെയായിരുന്നെങ്കിലും മോശം രാഷ്ട്രീയക്കാരനായിരുന്നു
പ്രഭു ചാവ്ല
ഒരു സിനിമ വിജയിച്ചു, അല്ലെങ്കില്‍ പരാജയപ്പെട്ടു എന്നു വെച്ച് ദുഃഖിച്ചിരിക്കാനാവില്ല. കുറേ സൂപ്പര്‍ ഫ്ളോപ്പ് സിനിമകളും എനിക്കുണ്ടായിട്ടുണ്ട്. പരമാവധി പരിശ്രമിച്ചു. കാണികള്‍ സ്വീകരിച്ചില്ല. അല്ലാതെ എന്ത് പറയാനാ. പിന്നെ കാര്യങ്ങളെ നാം എങ്ങനെ കാണുന്നുവെന്നതാണ് പ്രധാനം. വലിയ പ്രതിസന്ധി എന്നു വിചാരിക്കുന്ന പല കാര്യങ്ങളേയും അനായാസം കടന്നുപോവാന്‍ മനസ്സുവെച്ചാല്‍ സാധിക്കും. അല്ലെങ്കില്‍ ഇത്രകാലം ഈ ഫീല്‍ഡില്‍ തുടരാനാവില്ല
മോഹന്‍ലാല്‍
ന്യൂ ജനറേഷന് എന്ന പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന സിനിമകള്‍ക്ക് അമ്മമാരെ വേണ്ട. തിരക്കഥകള്‍ എഴുതുമ്പോള്‍ തന്നെ അമ്മമാരെ തീര്‍ത്തും ഒഴിവാക്കുകയാണ്. അച്ഛന്മാരെ ഒഴിവാക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രം ചില സിനിമകളില്‍ അച്ഛന്മാരുണ്ട്.
കവിയൂര്‍ പൊന്നമ്മ
ഒരു ചിത്രം റിലീസ് ആകുന്നതിന് മുമ്പുതന്നെ ‘ഇതാ വരുന്നു തല്ലിപ്പൊളി സിനിമ’ എന്ന ലേബലില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നു. തന്റെ പുതിയ ചിത്രം ‘ഞാന്‍ സംവിധാനം ചെയ്യും’ പുറത്തിറങ്ങുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ മോശം റിവ്യു പ്രത്യക്ഷപ്പെട്ടു. പലരും വളരെ മോശമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍ നടത്തുന്നത്. ഇത് അഭിലഷണീയം അല്ല. ഒരു സിനിമ പുറത്തിറക്കുന്നതിന് പിന്നിലെ കഷ്ടപ്പാട് അറിയുന്നവര്‍ക്ക് ഇത്തരം കമന്റുകള്‍ പ്രയോഗിക്കാനാകില്ല. നിര്‍മ്മാതാവും വിതരണക്കാരനുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ നേട്ടങ്ങളാണ് ഇത്തരക്കാര്‍ ഇല്ലാതാക്കുന്നത്.
ബാലചന്ദ്രമേനോന്
പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഇടങ്ങളെ പണക്കാര് കയ്യടക്കുന്നതെങ്ങനെയെന്ന് കാണണമെങ്കില്‍ കഫെ കുടുംബശ്രീയുടെ അനുഭവം പരിശോധിച്ചാല്‍ മതി. നാടന്‍ സ്ത്രീകളുടെ കൈപ്പുണ്യത്തെ അവര്‍ക്കു വരുമാനമാര്ഗ്ഗമാക്കാമെന്ന് വിജയകരമായി തെളിയിച്ച സംരംഭമാണത്. കഫേ കുടുംബശ്രീയുടെ സപ്പോര്‍ട്ട് സ്ഥാപനങ്ങളായി പല സ്വകാര്യ ഭക്ഷണശാലകളും വിലസിത്തുടങ്ങിയതോടെ കഫെകുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടില്‍ നിലവാരത്തകര്ച്ചയുണ്ടെന്ന ആശങ്ക ഉയരുന്നു.
ജെ.ദേവിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: