കേരളത്തിലും പുറത്തും കരുത്തുകാട്ടിയാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ആദ്യ പതിപ്പില്‍ ചരിത്രമെഴുതിയത്. കൊല്‍ക്കത്തയുടെ പാരമ്പര്യം അരിക്കിട്ടുറപ്പിച്ച് ആദ്യ കിരീടം സ്വന്തം പേരില്‍ ചേര്‍ത്തു കൊല്‍ക്കത്ത. ആ സ്ഥാനം വിട്ടുകൊടുക്കാതിരിക്കാനാണ് അത്‌ലറ്റികോ ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങാന്‍ അരയും തലയും മുറുക്കി അങ്കത്തട്ടിലേക്ക് ചുവടുവയ്‌ക്കുന്നു അത്‌ലറ്റികോ.
കിരീട വഴിയിലേക്ക് തുടരെ രണ്ടാം വര്‍ഷവുമെ ത്താന്‍ നിരവധി മികച്ച താരങ്ങളെ സ്വന്തം പാളയത്തിലെത്തിച്ചു അവര്‍. അതിനിടയില്‍ കഴിഞ്ഞവട്ടം മിന്നിത്തിളങ്ങിയ ചിലരെ വിട്ടുകളയേണ്ടിവന്നു. അതൊന്നും കാര്യമാക്കാതെ പടയൊക്കൊരുങ്ങുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും, യൂറോപ്യന്‍ ഫുട്‌ബോളിലെ വലിയ സംഘങ്ങളിലൊന്നായ സ്‌പെയിനിലെ അത്‌ലറ്റികോ മാഡ്രിഡും ഉടമസ്ഥരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത.
ആദ്യ പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ 65,000 കാണികളെ സാക്ഷിയാക്കി മുംബൈ സിറ്റി എഫ്‌സിയെ 3-0ന് തുരത്തിയാണ് അത്‌ലറ്റികോ പടയോട്ടം തുടങ്ങിയത്. ആദ്യ ആറു കളികളില്‍ തോല്‍വിയറിയാതെ മുന്നേറിയ ടീമിന് ഇടയ്‌ക്ക് കാലിടറി.
പ്രാഥമിക ഘട്ടത്തില്‍ 14 കളികളില്‍ നാല് ജയം, ഏഴ് സമനില, മൂന്ന് തോല്‍വി അടക്കം 19 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി സെമിയിലെത്തി അവര്‍. സെമിയും ഫൈനലുമുള്‍പ്പെടെ 16 കളികളില്‍ 16 ഗോള്‍ നേടിയ അവര്‍, 13 എണ്ണം വഴങ്ങി. എഫ്‌സി ഗോവയ്‌ക്കെതിരായ സെമിഫൈനലിന്റെ ഇരുപാദവും സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ടിലാണ് മുംബൈയിലെ കലാശക്കളിക്ക് അത്‌ലറ്റികോ യോഗ്യത നേടിയത്. ഫൈനലില്‍ മുഹമ്മദ് റഫീഖ് നേടിയ ഏക ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി ചാമ്പ്യന്മാരുമായി. എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ടഫേര 12 കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടി ടീം ടോപ് സ്‌കോററായി. എന്നാല്‍, ഇത്തവണ ഫിക്രുവില്ല. താരം ചെന്നൈയിന്‍ എഫ്‌സിയിലേക്കു പോയി.
ചാമ്പ്യന്മാരെന്ന സമ്മര്‍ദം പേറി പന്തു തട്ടേണ്ടി വരുന്നതാണ് ഇത്തവണ അവരുടെ ഏറ്റവും വലിയ പോരായ്‌മ. മാര്‍ക്വീ താരമായിരുന്ന ലൂയിസ് ഗാര്‍ഷ്യയെ കൈവിട്ടു ടീം. കഴിഞ്ഞ തവണ മോസ്റ്റ് എക്‌സൈറ്റിങ് പ്ലെയര്‍ അവാര്‍ഡ് ഗാര്‍ഷ്യയ്‌ക്ക്. ഗാര്‍ഷ്യയ്‌ക്ക് പകരംവയ്‌ക്കാവുന്നയാളാണ് ഇത്തവണത്തെ മാര്‍ക്വീ താരം, പോര്‍ച്ചുഗലിന്റെ ഹെല്‍ഡര്‍ പോസ്റ്റിഗ. പറങ്കിപ്പടയ്‌ക്കായി 71 വട്ടം ബൂട്ടണിഞ്ഞ മുപ്പത്തിമൂന്നുകാരനായ താരം സ്പാനിഷ് ക്ലബ് ഡിപോര്‍ട്ടീവോ ലാ കൊരൂണയില്‍ നിന്നാണ് കൊല്‍ക്കത്തയിലെത്തുന്നത്. യൂറോപ്പിലെ മികച്ച ക്ലബ്ബുകളായ ടോട്ടനം, പോര്‍ട്ടോ, വലന്‍സിയ, ലാസിയോ ടീമുകളുടെ ജേഴ്‌സിയും പോസ്റ്റിഗ അണിഞ്ഞു. വിവിധ ക്ലബ്ബുകള്‍ക്കായി 448 മത്സരങ്ങള്‍ കളിച്ച താരം 101 ഗോളുകളും നേടി. കൂടാതെ ദേശീയ ടീമിനായി 27 ഗോളുകള്‍. 2006, 2014 ലോകകപ്പുകളിലും 2004, 2008, 2012 യൂറോകപ്പുകളിലും പോസ്റ്റിഗ പറങ്കിക്കുപ്പായത്തിലിറങ്ങി.
കഴിഞ്ഞവട്ടം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച കനേഡിയന്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഇത്തവണ കൊല്‍ക്കത്തയ്‌ക്കൊപ്പം. ഹ്യൂമും പോസ്റ്റിഗയും ഉള്‍പ്പെടുമ്പോള്‍ അത്‌ലറ്റികോയുടെ മുന്നേറ്റ നിരയ്‌ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രഹരശേഷി കൈവരും. നദോങ് ബൂട്ടിയ, ബല്‍ജിത് സാഹ്‌നി, സുശീല്‍കുമാര്‍ എന്നിവര്‍ ടീമിലെ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍.
പോസ്റ്റിഗയ്‌ക്കും ഹ്യൂമിനും മുന്നേറ്റ നിരയില്‍ പന്തെത്തിക്കാന്‍ കഴിവുറ്റവരാണ് മധ്യനിരയില്‍ അണിനിരക്കുന്നത്. റയല്‍ മാഡ്രിഡിന്റെയും ഗറ്റാഫെയുടെയും മയോര്‍ക്കയുടെയും താരമായിരുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ബോര്‍ജെ ഫെര്‍ണാണ്ടസ് അവരില്‍ പ്രധാനി. ബോര്‍ജെയ്‌ക്കു കൂട്ടായി റയല്‍, ഒസാസുന, എസ്പാനിയോള്‍, മലാഗ, ലെവന്റെ ടീമുകള്‍ക്കായി കളിച്ച കേപ് വെര്‍ഡെയുടെ വാല്‍ഡോ, ഗറ്റാഫെക്കും വലന്‍സിയയ്‌ക്കുമായി ബൂട്ടണിഞ്ഞ സ്‌പെയിനിന്റെ ജെയ്‌മി ഗാവ്‌ലിന്‍, ഐബര്‍ താരവും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറുമായ ജാവി ലാറ എന്നിവരുണ്ട്. ബോട്‌സ്വാനയുടെ ഓഫന്റ്‌സേ നാറ്റോ, ഇന്ത്യന്‍ പൗരത്വമെടുത്ത ജപ്പാന്‍കാരന്‍ അരാത്ത ഇസൂമി, സമീങ് ദൗഹ്തി വാള്‍ഡോ, ക്ലിഫോര്‍ഡ് മിറാന്‍ഡ, ജുവല്‍ രാജ എന്നിവര്‍ മധ്യനിരയിലെ മറ്റുള്ളവര്‍.
പ്രതിരോധത്തിന്റെ കാര്യത്തിലും ടീമിന് ആശങ്കയില്ല. നായകന്‍ ജോസ്മി, ടിരി എന്നീ സ്പാനിഷ് താരങ്ങള്‍ക്കൊപ്പം മലയാളിയായ റിനോ ആന്റോ, ഇന്ത്യയിലെ മറ്റു മുന്‍നിര താരങ്ങള്‍ സയ്യിദ് റഹീം നബി, ഡെന്‍സില്‍ ഫ്രാങ്കോ, നല്ലപ്പന്‍ മോഹന്‍രാജ്, ഡെന്‍സില്‍ ഫ്രാങ്കോ, അര്‍ണാബ് മണ്ഡല്‍, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ലാല്‍ചാന്‍കിമ എന്നിവരുമുണ്ട്. എങ്കിലും മധ്യ-മുന്നേറ്റനിരകളുമായി തട്ടിച്ചു നോക്കിയാല്‍ പ്രതിരോധം അല്‍പ്പം പിന്നില്‍.
ബാറിനു കീഴിലും ചില കൂട്ടിച്ചേര്‍ക്കലുകള്‍.
കഴിഞ്ഞ വര്‍ഷം ഒമ്പത് കളികളില്‍ ടീമിന്റെ ഗോള്‍വല കാത്ത അര്‍മേനിയയുടെ രാജ്യാന്തര താരം അപൗല ഈഡല്‍ ടീമിനൊപ്പമില്ല. ചെന്നൈയിന്‍ എഫ്‌സിയിലേക്ക് കൂടുമാറി ഈഡല്‍. പകരം സ്‌പെയിന്റെ ഗോള്‍കീപ്പര്‍ യുവാന്‍ ജീസസ് കലാത്യൂഡ് സാഞ്ചസാകും ടീമിന്റെ ഒന്നാം ഗോള്‍കീപ്പര്‍. മുപ്പത്തിയഞ്ചുകാരനായ താരം മലാഗ, ഗെറ്റാഫ, റേസിങ് സാന്റാന്‍ഡര്‍, മയ്യോര്‍ക്ക ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 268 മത്സരങ്ങളുടെ പരിചയം. ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ അമരീന്ദര്‍ സിങ്ങിനെ പൂനെ എഫ്‌സിയില്‍നിന്നും യുവഗോള്‍കീപ്പര്‍ കുന്‍സാങ് ബൂട്ടിയയെ ഷില്ലോങ് ലജോങ്ങില്‍നിന്നും സ്വന്തമാക്കി കൊല്‍ക്കത്ത. ഗോള്‍കീപ്പിങ്ങില്‍ ടീമിന് കാര്യമായ പ്രശ്‌നങ്ങളില്ല. ദക്ഷിണാഫ്രിക്കക്കാരന്‍ ഡെഷി ബാക്താവാറാണ് ഗോള്‍കീപ്പിങ് പരിശീലകന്‍.
കഴിഞ്ഞ വര്‍ഷത്തെ പരിശീലകനായിരുന്ന അന്റോണിയോ ഹബാസ് തന്നെയാണ് ഈ വര്‍ഷവും ടീമിനെ ഒരുക്കുന്നത്. രണ്ടാം സീസണ് മുന്നോടിയായി സ്‌പെയിനിലായിരുന്നു ഒരു മാസം നീണ്ടുനിന്ന പരിശീലന ക്യാമ്പ്. കളിച്ച നാല് പരിശീലന മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.
ഉദ്ഘാടന മത്സരത്തില്‍ ഒക്‌ടോബര്‍ മൂന്നിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ പന്തുതട്ടി ഈ വര്‍ഷത്തെ പടയോട്ടത്തിന് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തുടക്കം കുറിക്കും. ആദ്യ പതിപ്പില്‍ ഇരുവരും രണ്ടു തവണ മുഖാമുഖമെത്തിയപ്പോഴും ഫലം സമനില.
ടീം: ഗോള്‍കീപ്പര്‍മാര്‍: യുവാന്‍ ജീസസ് കലാത്യൂഡ് സാഞ്ചസ് (സ്‌പെയിന്‍), കുന്‍സാങ് ബൂട്ടിയ, അമരിന്ദര്‍ സിങ് (ഇന്ത്യ). പ്രതിരോധനിര: ജോസ്മി, ടിരി (സ്‌പെയിന്‍), റിനോ ആന്റോ, സയ്യിദ് റഹീം നബി, ഡെന്‍സില്‍ ഫ്രാങ്കോ, നല്ലപ്പന്‍ മോഹന്‍രാജ്, അര്‍ണാബ് മണ്ഡല്‍, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ലാല്‍ചാന്‍കിമ (ഇന്ത്യ). മധ്യനിര: ബോര്‍ജെ ഫെര്‍ണാണ്ടസ്, ജെയ്‌മി ഗാവ്‌ലിന്‍, ജാവി ലാറ (സ്‌പെയിന്‍), വാല്‍ഡോ (കേപ് വെര്‍ഡോ), ഓഫന്റ്‌സേ നാറ്റോ (ബോട്‌സ്വാന), അരാത്ത ഇസൂമി, സമീങ് ദൗഹ്തി വാള്‍ഡോ, ക്ലിഫോര്‍ഡ് മിറാന്‍ഡ, ജുവല്‍ രാജ (ഇന്ത്യ). മുന്നേറ്റനിര: ഹെല്‍ഡര്‍ പോസ്റ്റിഗ (പോര്‍ച്ചുഗല്‍), ഇയാന്‍ ഹ്യൂം (കാനഡ), നദോങ് ബൂട്ടിയ, സുശീല്‍കുമാര്‍ സിങ്, ബല്‍ജിത് സാഹ്‌നി (ഇന്ത്യ).
















