കേരളത്തില്‍ ബാങ്ക് കവര്‍ച്ച ഇന്ന് അസാധാരണമായ ഒരു സംഭവമല്ലാതായിരിക്കുന്നു. കേരളത്തിനുപുറത്തുള്ള പല സ്ഥലങ്ങളിലും ഇങ്ങനെയുള്ള കവര്‍ച്ചയുടെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെട്ടിരുന്നവരാണ് മലയാളികള്‍. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ പൊതുമേഖലയിലെയും സഹകരണ മേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇവിടെ കൊള്ളയടിക്കപ്പെടുകയാണ്.ഏറ്റവും ഒടുവില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലുള്ള വിജയാബാങ്ക് ശാഖയിലാണ് വന്‍ കവര്‍ച്ച നടന്നിരിക്കുന്നത്. തികഞ്ഞ ഞെട്ടലും ഭയവുമാണ് സംഭവം ജനങ്ങളിലുണ്ടാക്കിയിരിക്കുന്നത്. വിദഗ്ധമായ രീതിയില്‍തന്നെയാണ് കാര്യങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.ആസൂത്രണത്തിലെ പിഴവുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവുശേഖരിച്ചെങ്കില്‍ മാത്രമേ ഇതിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.
ചെറുവത്തൂര്‍ ടൗണിന്റെ ഒത്തനടുക്കായുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ഇങ്ങനെ കവര്‍ച്ച നടത്തണമെങ്കില്‍ ആസൂത്രണത്തിലെ മികവിനേക്കാള്‍ കൂടുതല്‍ മറ്റെന്തൊക്കെയോ സാധ്യതകള്‍ അവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ന്യായമായും സംശയിക്കാം. നേരത്തെ കോഴിക്കോട് നഗരത്തില്‍നിന്ന് പത്തിരുപത് കിലോമീറ്റര്‍ തെക്കുമാറി ചേലേമ്പ്ര അങ്ങാടിയില്‍ നടന്ന കവര്‍ച്ചയോട് പലതുകൊണ്ടും സാമ്യമുള്ള ഓപ്പറേഷനാണ് ചെറുവത്തൂരിലേത്. രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സ്‌ട്രോങ്‌റൂം ലക്ഷ്യമിട്ട് താഴത്തെ കടയുടെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് നിലം തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയിലും സമാന രീതിയാണവലംഭിച്ചത്. മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ലക്ഷ്യമിട്ട് താഴത്തെ നിലയിലെ കടമുറികള്‍ വാടകക്കെടുത്താണ് മോഷ്ടാക്കള്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റിയത്. ഒഴിവുദിനങ്ങള്‍ അടുപ്പിച്ചുവന്നത് ഇത്തരക്കാര്‍ക്ക് അനുഗ്രഹമാവുകയും ചെയ്തു.
കാസര്‍കോട് ജില്ലയില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ബാങ്ക് കൊള്ളയാണ് വിജയാബാങ്കിലേത്. ഇരുപത് സെന്റീമീറ്റര്‍ കനമുള്ള കോണ്‍ക്രീറ്റ് തറ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാക്കള്‍ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. ഒരാള്‍ക്ക് നുഴഞ്ഞുകയറാന്‍ പാകത്തിലുള്ള ദ്വാരമാണുണ്ടാക്കിയിരിക്കുന്നത്. മേശയും അതിനുമുകളില്‍ മണല്‍ച്ചാക്കും വെച്ചാണ് ഇങ്ങനെ തുരന്നിരിക്കുന്നത്.നഗരത്തിനുള്ളിലായിട്ടും ഇതിന്റെ ശബ്ദം ആരും കേട്ടിരുന്നില്ലെന്നത് വിസ്മയമായിരിക്കുന്നു. ആളൊഴിഞ്ഞയിടത്തും ആള്‍ക്കൂട്ടത്തിനുള്ളിലും തങ്ങളുടെ ഇച്ഛക്കൊത്ത് എന്തും ചെയ്യാമെന്നതിന്റെ തെളിവല്ലേ ഇത്? തികഞ്ഞ അരാജകാവസ്ഥയുണ്ടാക്കാന്‍ ഒരു പ്രയാസവുമില്ലെന്നല്ലേ അക്രമികള്‍ ചൂണ്ടിക്കാണിക്കുന്നത്.
കാസര്‍കോട്ടെ കുഡ്‌ലു സര്‍വീസ് സഹകരണബാങ്കില്‍ അടുത്തിടെ നട്ടുച്ചയ്‌ക്കാണ് മോഷ്ടാക്കള്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മറ്റും അപഹരിച്ചത്.
തിരക്കുള്ള ദിവസം പട്ടാപ്പകല്‍ സംഭവം നടന്നിട്ടും ആരും വിവരം അറിഞ്ഞില്ല എന്നതാണ് അതിലെ അത്ഭുതകരമായ സംഗതി. ധനകാര്യസ്ഥാപനങ്ങളെ അക്രമികള്‍ സൂക്ഷ്മമായി നോട്ടമിടുന്നുണ്ട് എന്നത് വസ്തുതയാണ്. ഒരു ബാങ്കിലെ സ്‌ട്രോങ്‌റൂം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയതിനാലാണല്ലോ വിജയാബാങ്കില്‍ അവര്‍ക്ക് കൃത്യമായ സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. പഴയരീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍കൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്. നിരന്തരം മോഷണവും കൊള്ളയും നടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ വേണ്ടത്ര സുരക്ഷാമാര്‍ഗങ്ങളും ജാഗ്രതയും കാണിക്കാത്തത് വലിയ പരാജയം തന്നെയാണ്. വിജയാബാങ്കിലെ സ്‌ട്രോങ് റൂമില്‍ സിസിടിവി ക്യാമറയോ അലാറമോ ഉണ്ടായിരുന്നില്ല.
ജനങ്ങളുടെ സ്വത്തും പണവും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ എത്രമാത്രം ജാഗ്രതയും സുരക്ഷയും പുലര്‍ത്തണമെന്നതിനെക്കുറിച്ച് പുനശ്ചിന്തനം നടത്തേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ചേലേമ്പ്രയിലെ പ്രതികളെ കുടുക്കാന്‍ കഴിഞ്ഞത് മൊബൈള്‍ ഫോണ്‍വിളിയാണ്. താമസംവിനാ അവര്‍ അറസ്റ്റിലാവുകയും ശിക്ഷ കിട്ടുകയും ചെയ്തു. അവരിപ്പോള്‍ ശിക്ഷാ ഇളവിന് അപേക്ഷ നല്‍കി ജാമ്യത്തിലാണ്. വിജയാ ബാങ്കിലെ കൊള്ളയ്‌ക്കു പിന്നില്‍ ചേലേമ്പ്ര പ്രതികളുടെ സഹായം ലഭിച്ചിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല. ഏതായാലും ഇതിലെ പ്രതികളെ താമസംവിനാ പിടികൂടി മാതൃകാപരമായ ശിക്ഷ കൊടുപ്പിക്കാന്‍ ഭരണകൂടം ആത്മാര്‍ത്ഥമായ ശ്രമം നടത്തണം. അതിനൊപ്പം ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവരുടെ സുരക്ഷാസംവിധാനങ്ങള്‍ പുനപ്പരിശോധിച്ച് കുറ്റമറ്റതാക്കണം. സൂക്ഷ്മമായ വിലയിരുത്തലും കനത്ത ജാഗ്രതയുംകൊണ്ടേ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാവൂ.
















