കൊല്ലം: ശ്രീനാരായണഗുരുദേവന്‍ ഹിന്ദുത്വത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ പ്രചാര്‍വിഭാഗ് സംഘടിപ്പിച്ച ‘കാലാതിവര്‍ത്തിയായ ഗുരുദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്‍ ഹിന്ദുവല്ലെന്നും കമ്മ്യൂണിസ്റ്റുകളാണ് അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരെന്നും പറഞ്ഞുപ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഗുരുദര്‍ശനം സമന്വയത്തിന്റേതാണ്. കമ്മ്യൂണിസം സംഘര്‍ഷമാണ് പ്രചരിപ്പിക്കുന്നത്. ഗുരുദര്‍ശനം ആത്മീയമാണ്. സമാധനമാണ് അതിന്റെ മാര്‍ഗം. കരുണയും സ്‌നേഹവുമാണ് ആദര്‍ശം. മനുഷ്യസാഹോദര്യവും മതസമത്വവുമാണ് മുദ്രാവാക്യം. അദ്വൈതമാണ് മതം. സമൂഹനവീകരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ആത്മീയവിരുദ്ധമാണ് കമ്മ്യൂണിസം. ശത്രുതയാണ് അതിന്റെ മാര്‍ഗം. വിദ്വേഷവും ഉന്മൂലനവും വര്‍ഗവൈരവും മതവിദ്വേഷവും അക്രമവും മുഖമുദ്രയാക്കിയ കമ്മ്യൂണിസം എവിടെയാണ് ഗുരുദര്‍ശനത്തോട് ചേരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ശ്രീനാരായണഗുരുദേവന്‍ ഹിന്ദു സന്ന്യാസിയല്ല എന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ ഏത് ചെയ്തിയാണ് ഹൈന്ദവമല്ലാത്തത് എന്ന് വ്യക്തമാക്കണം. ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയ ഗുരുദേവന്‍ ശിവന്റെയും ദേവിയുടെയും സുബ്രഹ്മണ്യന്റെയും വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠ ചൂണ്ടിക്കാട്ടിയാണ് കമ്മ്യൂണിസ്റ്റ് കുബുദ്ധികള്‍ അദ്ദേഹത്തെ മതാതീത ആത്മീയവാദിയാക്കാന്‍ തുനിയുന്നത്. കളവംകോടത്ത് ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നപ്പോഴാണ് ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത്. മട്ടാഞ്ചേരിയില്‍ നിന്ന് കൊണ്ടുവന്ന കണ്ണാടിയില്‍ ഓംശാന്തി എന്നെഴുതിവെച്ചു. പിന്നീട് ബോധാനന്ദ സ്വാമികളോട് അവിടെ ശക്തീശ്വര പ്രതിഷ്ഠ നടത്താന്‍ നിര്‍ദേശിച്ചു. കളവംകോടത്ത് ഇന്നുള്ളത് ശക്തീശ്വര ക്ഷേത്രമാണ്. ഇത്തരം ചരിത്ര വസ്തുതകളെ വളച്ചൊടിച്ചാണ് ഗുരുദേവന്‍ ഹിന്ദുസന്ന്യാസിയല്ല എന്ന് പ്രചരിപ്പിച്ചത്.
ഇപ്പോള്‍ വിവാദത്തിലായിട്ടുള്ള ഘര്‍വാപ്പസി ഗുരുദേവന്‍ കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിട്ടുണ്ട്. കുമാരനാശാന്‍ അത് വിവേകോദയത്തില്‍ എഴുതിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ മതംമാറി ക്രിസ്ത്യാനികളായ ഈഴവരെ ഗുരുദേവന്‍ ഹിന്ദുക്കളാക്കിയെന്നാണ് കുമാരനാശാന്‍ എഴുതിയത്. ശ്രീനാരായണീയര്‍ക്ക് വിശേഷാവസരങ്ങളില്‍ പൂജാവിധി നിര്‍ദ്ദേശിച്ചത് ഗുരുദേവനാണ്. സ്‌തോത്രകൃതികളും ദര്‍ശനകൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഇവയി ലേതാണ് അഹൈന്ദവമെന്ന് വ്യക്തമാക്കേണ്ടത് കമ്മ്യൂണിസ്റ്റുകളാണ്.
പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ കമ്മ്യൂണിസ്റ്റ് എന്ന് അവര്‍ വാദിക്കുന്ന ഇഎംഎസിന് മരണം വരെ നമ്പൂതിരിപ്പാട് എന്ന വാലുണ്ടായിരുന്നുവെന്ന് മറക്കരുത്. അതേ സമയം ഗുരുദര്‍ശനത്തെ പിന്തുടര്‍ന്നാണ് മന്നത്ത് പ്ത്മനാഭനും കെ. കേളപ്പനും തങ്ങളുടെ ജാതിപ്പേര് ഉപേക്ഷിച്ചത്. നവോത്ഥാന സമരങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരന്‍ ഏത് സമരമാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ എ.കെ. ഗോപാലന്‍ കമ്മ്യൂണിസ്റ്റായിരുന്നില്ല. കെ. കേളപ്പന്റെ ഒരു അനുയായി മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റായതിന് ശേഷം ഒരു സമരവും അദ്ദേഹം നടത്തിയിട്ടില്ല.
ഒക്‌ടോബര്‍ വിപ്ലവം മുതല്‍ കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറുമെല്ലാം നടന്നത് വിപ്ലവങ്ങളായിരുന്നില്ല, കൊലപാതകങ്ങള്‍ മാത്രമായിരുന്നു. കൊലപാതകങ്ങളെ വിപ്ലവങ്ങളെന്നും കൊലപാതകികളെ വിപ്ലവകാരികളെന്നും വിളിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസമെന്നും കാ.ഭാ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ്, എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി. ജയദേവന്‍, ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാരക് ജി. ശിവരാമന്‍, മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എസ്. രഞ്ജന്‍, നഗര്‍ ബൗദ്ധിക് പ്രമുഖ് എസ്. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















