കൊട്ടാരക്കര: പന്ത്രണ്ട് കോടിയുടെ അഴിമതി നടന്ന താമരക്കുടി സഹകരണബാങ്കിലെ അഴിമതിയെ കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജ്ഞാപനത്തില്‍ ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോ ഒപ്പുവച്ചു. ഇതോടെ സിബിഐ അന്വേഷണത്തിന് സാധ്യതയേറി.
സംസ്ഥാനത്ത് ആദ്യമായാണ് സഹകരണബാങ്ക് അഴിമതിയെ കുറിച്ചു സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നത്. ഇടതു ഭരണത്തിലിരുന്ന സഹകരണ ബാങ്കില്‍ പന്ത്രണ്ട്‌കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. സാധാരണക്കാരായ മൂവായിരത്തോളം നിക്ഷേപകരാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. പണം തിരികെ ലഭിക്കാതിരുന്നതോടെ നിക്ഷേപകര്‍ കര്‍മ്മസമിതി രൂപവത്കരിച്ച് സമരം ആരംഭിച്ചതോടെയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ന്നത്.
സംസ്ഥാനത്ത് സഹകരണമേഖലയിലുണ്ടായ വലിയ അഴിമതിയായിട്ടാണ് താമരക്കുടി അഴിമതിയെ സര്‍ക്കാര്‍ കാണുന്നത്. കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടറിയെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിപട്ടികയിലുള്ള രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ല. ഇതിനിടയില്‍ ബാങ്ക് ഭരണസമിതി രണ്ടുതവണ പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഭരണം ഏല്‍പിക്കുകയുമായിരുന്നു. നിക്ഷേപകര്‍ക്കു പണം തിരികെ ലഭ്യമാക്കുന്നതിനും വായ്‌പാ കുടിശികകള്‍ തിരിച്ചുപിടിക്കുന്നതിനുമായി പലതവണ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. വിശദമായ നിയമപരിശോധനക്കും നിയമോപദേശത്തിനും ശേഷമാണ് സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനമെടുത്തത്. പത്തു ദിവസത്തിനുള്ളില്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതോടെ താമരക്കുടി അഴിമതി സംബന്ധിച്ച ഇതുവരെയുള്ള അന്വേഷണങ്ങളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്‍െ ശുപാര്‍ശയോടെ സിബിഐ ഡയറക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് പഠിച്ചശേഷമേ അന്വേഷണം ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ സിബിഐ തീരുമാനമെടുക്കൂ.
















