വടകര: ഓര്‍ക്കാട്ടേരിയില്‍ വെച്ച് കഴിഞ്ഞ ദിവസം വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ സുപ്രീം ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം. അക്രമത്തെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ മൂന്ന് ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ പോലീസ് 5 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത 11 പ്രതികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങല്‍ ബിഎംഎസ് ഭാരവാഹികള്‍ തഹസില്‍ദാര്‍ക്കും പോലീസിനും കൈമാറിയിരുന്നു. ഇതില്‍ പല പ്രമുഖരെയും ഒഴിവാക്കാനുള്ള അണിയറ നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
കാറിന് മുകളിലേക്ക് ചെളി തെറിപ്പിച്ചെന്ന കാരണം പറഞ്ഞ് കെഎല്‍18 ഡി 6556 കാറിലെത്തിയ സംഘം ബസ്സിലെ ഡ്രൈവര്‍ വളയം സ്വദേശി ദീപേഷ്, കണ്ടക്ടര്‍ എടത്തില്‍ പ്രദീപന്, ക്ലീനര്‍ എക്കരംപറമ്പത്ത് വിനീഷ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ പ്രദേശത്തെ വന്‍തോക്കുകളാണ്. സദാചാര പോലീസ് ചമഞ്ഞ് പ്രതികള്‍ നേരത്തെയും പല അക്രമങ്ങളും നടത്തിയിരുന്നു. പോലീസ് സംഭവങ്ങളെ ഗൗരവമായി കണ്ടില്ലെന്ന ആരോപണവും ശക്തമാണ്. വടകര-കുറ്റിയാടി-തൊട്ടില്‍പ്പാലം റൂട്ടില്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട ബസ് തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ നിരന്തരം ആക്രമിക്കപ്പെടുകയാണ്.
ബിഎംഎസ് വടകര മേഖലകമ്മിറ്റി പോലീസില്‍ പരാതിപ്പെട്ടിരുന്നു. അക്രമത്തില്‍ പങ്കാളികളായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എടച്ചേരി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: