ക്ഷണമൊത്ത മാനിയാക്കാണ് (ഉന്‍മാദി) സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെന്ന് ഇതിനകം കേരളീയര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വലിയൊരു വിഭാഗം പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും ഇപ്പോഴില്ല. ഏറ്റവും ചുരുങ്ങിയത് വി.എസ്. അച്യുതാനന്ദനെങ്കിലും കണ്ണടച്ച് ഈ സത്യം അംഗീകരിക്കും. പാര്‍ട്ടി സംഘടനാ യോഗത്തില്‍ സംസാരിക്കവേ ഏറ്റവും തീക്ഷ്ണമായ വാക്കുകള്‍ ഉപയോഗിച്ച് (ഒറ്റുകാരന്‍ എന്നുവരെ) തന്നെ ചിത്രവധംചെയ്ത ജയരാജെന്റ രൂപവും ഭാവവും ഉള്‍ക്കിടിലത്തോടെയല്ലാതെ അച്യുതാനന്ദന് ഓര്‍ക്കാനാവില്ല. ഫലപ്രദമായ മനഃശാസ്ത്ര ചികിത്‌സ ഈ മനുഷ്യന് ലഭ്യമാക്കിയില്ലെങ്കില്‍ ഭയാനകമായ സാഹചര്യം കണ്ണൂര്‍ ജില്ലയില്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അതുവഴി സപിഎമ്മിനുണ്ടാകാന്‍ പോകുന്ന പരിക്ക് ഭേദപ്പെടുത്താനാകാത്തതുമായിരിക്കും.
ആര്‍എസ്എസ് പ്രചാരകന്മാര്‍ക്കെതിരെയുള്ളതാണ് ജയരാജന്റെ ഒടുവിലത്തെ വെളിപാട്. ”നമ്മുടെ നാടിനെ അറിയാത്ത, ഏതോ പ്രദേശത്തുനിന്ന് വന്നെത്തുന്ന ആര്‍എസ്എസ് പ്രചാരകന്മാരാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം. അവരെ നേരിടാന്‍ കഴിഞ്ഞാല്‍ സകലപ്രശ്‌നങ്ങളും തീരും. അതുകൊണ്ട് ആര്‍എസ്എസ് പ്രചാരകന്മാരെ നോക്കിവെച്ചോളൂ, മനസിലായോ, ആര്‍എസ്എസ് പ്രചാരകന്മാരെ… നോക്കിവെച്ചോളുക….” തന്റെ മുന്നിലിരിക്കുന്ന അണികളെ നോക്കി ജയരാജന്‍ തലശ്ശേരിയില്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്.
‘നോക്കിവെച്ചോളുക’ എന്ന് രണ്ടുതവണ ഊന്നിപ്പറഞ്ഞു, ജയരാജന്‍. ഇയാളുടെ ഇൗ വാക്കുകള്‍ക്ക് വലിയ അര്‍ത്ഥങ്ങളുണ്ട്. ഒരു തരത്തില്‍ അതൊരു നയപ്രഖ്യാപനമാണ്. നിരീക്ഷണത്തില്‍ വെക്കുക, അവസരം കിട്ടുമ്പോള്‍, അഥവാ അവസരമുണ്ടാക്കി കശാപ്പുചെയ്യുക എന്നതാണ് ആ നയം. നോക്കിവെച്ചോളുക എന്ന് ജയരാജന്‍ ഉച്ചഭാഷിണിയിലൂടെ പരസ്യമായി പറഞ്ഞെന്നാല്‍ ബാക്കി പിന്നീട് പിറകെയുണ്ടാകുമെന്ന് നിശ്ചയം. കൊന്നുതീര്‍ത്തുകളയുക എന്ന നിര്‍ദ്ദേശം ഉചിതമായ സമയത്ത് പാര്‍ട്ടി കാഡര്‍മാര്‍ക്ക് ലഭിക്കും. അനുഭവങ്ങളാണ് ഇങ്ങനെയൊക്കെ നമ്മെക്കൊണ്ട് പറയിക്കുന്നത്.
തളിപ്പറമ്പ് അരിയില്‍ പ്രദേശത്തെ ലീഗ് പ്രവര്‍ത്തനകനായ ഷുക്കൂര്‍ എന്ന യുവാവിനെ നോക്കിവെച്ചോളാനും ഉറപ്പുവരുത്തിയശേഷം കൊന്നോളാനും കല്‍പന പുറപ്പെടുവിച്ചയാളാണ് ജയരാജനെന്ന ആരോപണമുയര്‍ന്നിരുന്നു. അതിന്റെ പേരില്‍ നിയമനടപടി നേരിട്ടയാളുമാണ്. താന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ ആരോ കല്ലുപെറുക്കി എറിഞ്ഞതാണ് നേതാവിനെ കോപാകുലനാക്കിയത്. കല്ലേറിനുശേഷം, ജീപ്പിലുണ്ടായിരുന്ന യുവ എംഎല്‍എ ഉള്‍പ്പെടെയുള്ള ഇളമുറ നേതാക്കന്മാരോടൊപ്പം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്‌സ തേടിയ നേതാവ് വിവരം പാര്‍ട്ടി സൈനികരെ അറിയിച്ചു. അവര്‍ ഇരയെ കണ്ടെത്തി വളഞ്ഞിട്ടു പിടിച്ചു. ഫോട്ടോയെടുത്തു. നവമാധ്യമ സംവിധാനമുപയോഗിച്ച് നേതാവിനയച്ചുകൊടുത്തു. ആളെ ഉറപ്പുവരുത്തിയശേഷം സംഹാരത്തിനുള്ള നിര്‍ദ്ദേശം തിരിച്ചും കിട്ടി. താലിബാന്‍ ഭീകരരെ തോല്‍പ്പിക്കുംവിധമായിരുന്നു തുടര്‍ന്ന് ഷുക്കൂറിന്റെ വധം.
തലശേരിയിലെ എല്‍ഡിഎഫുകാരനായ ഫസല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടപ്പോള്‍ ആര്‍എസ്എസുകാരാണ് കൊലയാളികളെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ഇന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിതന്നെ പ്രഖ്യാപിച്ചു. സ്ഥലത്തെ സംഘകാര്യകര്‍ത്താവിന്റെ വീടിന് മുന്നില്‍നിന്ന് ചോരപുരണ്ട ടൗവ്വലും കണ്ടെടുത്തു. നീതിബോധമുള്ള ക്രൈംബ്രാഞ്ച് പോലീസുദ്യോഗസ്ഥര്‍ അന്വേഷണം നേര്‍വഴിക്കുതന്നെ നടത്തി. അപ്പോഴാണ് വസ്തുത നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടത്. ഏറെക്കാലം ചെങ്കൊടിയേന്തുകയും ‘ദേശാഭിമാനി’ പത്രവിതരണം നടത്തുകയും ചെയ്ത സിപിഎമ്മുകാരനായ ഫസല്‍ എന്‍ഡിഎഫ് പാളയത്തിലെത്തി. നോക്കിവെച്ചോളാന്‍ നേതാവിന്റെ ആഹ്വാനം.
പുലര്‍കാലത്ത് എന്‍ഡിഎഫിന്റെ പത്രവിതരണത്തിന് പോകും. അപ്പോള്‍ നല്ല അവസരം. കൊന്നോളാന്‍ നേതാവിന്റെ നിര്‍ദ്ദേശം. ഫസല്‍ കഥാവശേഷന്‍! സിപിഎമ്മുകാരാണ് കൊലയാളികളെന്ന സത്യം പുറത്തുകൊണ്ടുവന്ന ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന രാധാകൃഷ്ണന്‍ പിന്നീട് ഡിവൈഎസ്പിയായി തളിപ്പറമ്പിലേക്കു പോയി. നേതാവിന്റെ പകയും ഒപ്പം പോയി. തളിപ്പറമ്പില്‍വെച്ച് ഡിവൈഎസ്പി രാധാകൃഷ്ണന്‍ പാര്‍ട്ടി അണികളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി! ഈ കേസില്‍ സിബിഐ രംഗത്തുവന്നതോടെ ജയരാജന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കാരായിമാര്‍ തടവറക്കുള്ളിലുമായി. ഫസലിനെ ഇല്ലാതാക്കുന്നതോടൊപ്പം, ആര്‍എസ്എസ- എന്‍ഡിഎഫ് ഏറ്റുമുട്ടലും അതുവഴിയുള്ള മുതലെടുപ്പുമെന്ന രണ്ടു പക്ഷികളെ ഉന്നംവെച്ചുള്ള വെടിയായിരുന്നു അത്. പക്ഷെ ചീറ്റിപ്പോയി.
രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് കൂത്തുപറമ്പിലെ പ്രമുഖരായ രണ്ട് ആര്‍എസ്എസ് നേതാക്കളുടെ വധത്തിലുമുണ്ട് കഥാപുരുഷന്റെ പങ്കാളിത്തം. മുന്‍പ്രചാരകനായ കെ. രാജന്‍, വക്കീല്‍ ഗുമസ്തനായ പി.പി. മോഹനന്‍ എന്നിവരാണ് അന്ന് കൊലക്കത്തിക്കിരയായത്. ഇതില്‍ പി.പി. മോഹനനെ വധിച്ച കേസില്‍ ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടു. പക്ഷെ കേസിലെ സാങ്കേതികമായ പഴുതുപയോഗിച്ച് ശിക്ഷയില്‍നിന്നൊഴിവായി. കണ്ണൂരിലും അയല്‍ജില്ലകളിലും നടക്കുന്ന ആസൂത്രിത രാഷ്്രടീയ ആക്രമണങ്ങളിലെല്ലാം ഇയാളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്ക് ഏവര്‍ക്കുമറിയാവുന്നതാണ്.
അധികാരകേന്ദ്രങ്ങളിലും അധികാരികളിലും നിയമപാലന-നീതിന്യായ സംവിധാനങ്ങളിലും പാര്‍ട്ടിക്കുള്ള സ്വാധീനം നിമിത്തം രക്ഷപ്പെട്ടുപോകുന്നു എന്നുമാത്രം. ആകെ സമാധാനം പറയേണ്ടിവന്നത് സിബിഐ അന്വേഷിക്കുന്ന കേസുകളില്‍ മാത്രമാണ്. ആര്‍എസ്എസ് ജില്ലാ നേതാവായിരുന്ന കതിരൂര്‍ മനോജിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തു വന്നേക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് നേതാവിന്റെ ഹൃദയതാളം തെറ്റിപ്പോയതും പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്‌സ തേടിയതും. (അതുകൊണ്ട് ഹൃദയവും ഹൃദയദൗര്‍ബല്യവുമുള്ളയാളാണെന്ന് ആരും കരുതേണ്ടതില്ല. അതൊരു അടവുനയം മാത്രമാണെന്നു കണ്ടാല്‍ മതി.)
ഇത്തരം കാര്യങ്ങള്‍ വിസ്തതിക്കാനേറെയുണ്ട്. അതെല്ലാം നിരത്തുന്നത് പത്രത്തിന്റെ അന്തസ്സിനു ചേര്‍ന്നതല്ലാത്തതുകൊണ്ട് അതിന് മുതിരുന്നില്ല. പക്ഷേ സംഘപ്രചാരകന്മാര്‍ക്കു നേരെയുള്ള ജയരാജന്റെ കലിതുള്ളല്‍ ഗൗരവത്തോട കാണേണ്ടതുതന്നെയാണ്. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിനുനേരെ സിപിഎം അനുവര്‍ത്തിക്കുന്ന ഉന്മൂലനനയം ഗവേഷണതല്‍പരതതോടെ വിശകലനം ചെയ്യുന്നയാള്‍ക്ക് ബോധ്യപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സിപിഎം ഇതര പ്രസ്ഥാനങ്ങളോട് പുലര്‍ത്തുന്ന സഹജമായ അസഹിഷ്ണുത അതിന്റെ ഏറ്റവും ഉയര്‍ന്ന അളവിലാണ് ആര്‍എസ്എസിന് നേരിടേണ്ടിവരുന്നത്. ബാലിശമായ കൊതിക്കെറുവും സിപിഎം നേതാക്കളെ ബാധിച്ച രോഗമാണ്. എപ്പോഴൊക്കെ ആര്‍എസ്എസ് കരുത്താര്‍ജിക്കുകയും ജനപിന്തുണ നേടുകയും ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ സിപിഎം ആയുധമേന്തിയിട്ടുണ്ട്. നരമേധങ്ങള്‍ അരങ്ങേറിയിട്ടുമുണ്ട്.
അടിയന്തരാവസ്ഥക്കെതിരെ ആര്‍എസ്എസ്‌നടത്തിയ ധീരോജ്വലമായ പോരാട്ടം സിപിഎം അണികളില്‍ വലിയ ചലനമുണ്ടാക്കി. അവര്‍ കൂട്ടത്തോടെ സംഘത്തില്‍ അണിചേര്‍ന്നു. ശാഖകളുടെ എണ്ണം വര്‍ധിച്ചു. ഒപ്പം സിപിഎമ്മിന്റെ അസഹിഷ്ണുതയും ഭയാനകമായിരുന്നു. എണ്‍പതുകളുടെ ആദ്യപകുതിവരെ അക്രമപരമ്പരകള്‍ നീണ്ടു. നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മിക്കവരും സാധാരണ പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ സിപിഎം നേതാക്കള്‍ നോട്ടമിട്ടത് നേതൃനിരയിലുള്ളവരെയാണ്. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍, ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍, ആര്‍എസ്എസ് താലൂക്ക് ഭാരവാഹികളായിരുന്ന രാജന്‍, മോഹനന്‍ തുടങ്ങി നിരവധി നേതാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ നയം തുടരുകയാണ്. കഴിഞ്ഞവര്‍ഷം ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെയും വകവരുത്തി. അടുത്ത ലക്ഷ്യം ജയരാജന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു- സംഘപ്രചാരകന്മാര്‍!
സംപൂജ്യ ചിന്‍മയാനന്ദസ്വാമികള്‍ ‘ശുഭ്രവസ്ത്രം ധരിച്ച സന്യാസിമാരെ’ന്നാണ് ആര്‍എസ്എസ് പ്രചാരകന്മാരെ വിശേഷിപ്പിച്ചത്. അര്‍ത്ഥപൂര്‍ണമാണ് ആ വിശേഷണം. സംഘടനാപരമായ അനേകം സവിശേഷതകളുള്ള കൂട്ടത്തിലൊന്നാണ് സംഘത്തിന്റെ പ്രചാരക വ്യവസ്ഥ. ആദര്‍ശപ്രേരിതരായി സ്വജീവിതം സ്വമേധയാ രാഷ്‌ട്രത്തിന് സമര്‍പ്പിച്ച കര്‍മയോഗികളാണ് സംഘപ്രചാരകന്മാര്‍. പ്രചാരകജീവിതം സ്വീകരിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് വ്യക്തിനിഷ്ഠമായ താല്‍പര്യങ്ങളില്ല.
അവര്‍ സംഘത്തിന്റെയും അതുവഴി രാഷ്‌ട്രത്തിന്റെയും പൊതുസ്വത്താണ്. രാഷ്‌ട്രമെമ്പാടും രാഷ്‌ട്രത്തിനു വെളിയിലുള്ള കോടിക്കണക്കിന് സംഘപ്രവര്‍ത്തകരും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളും പ്രചാരകന്മാരെ കാണുന്നത് സംഘത്തിന്റെ പ്രതിരൂപങ്ങളായാണ്. അവരെ നോക്കിവെച്ചോളാന്‍ ജയരാജന്‍ ആഹ്വാനംചെയ്യുന്നത് അണികളെ ആവേശഭരിതരാക്കാന്‍ കൊള്ളാം. അതിനപ്പുറം വല്ലതും നേതാവ് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരുനൂറുവട്ടമെങ്കിലും ആലോചിച്ചിട്ടുമതി. അല്ലെന്നുണ്ടെങ്കില്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും.
യാത്രാപ്പടിയും മാസപ്പടിയും കൈപ്പറ്റി മണിമന്ദിരങ്ങളില്‍ അന്തിയുറങ്ങി ശീതീകരിച്ച വാഹനങ്ങളില്‍ നാടുചുറ്റുന്ന ചുവന്ന പാര്‍ട്ടിയുടെ ‘ഫുള്‍ടൈം’ സഖാക്കളെപ്പോലെയല്ല ആര്‍എസ്എസ് പ്രചാരകന്മാര്‍. കവലപ്രസംഗം നടത്തിയും പത്രപ്രസ്താവന ഇറക്കിയും മുഖംമിനുക്കി ചാനല്‍ ഫ്‌ളോറുകളില്‍ വന്നിരുന്ന് വാചോടോപത്തില്‍ മുഴുകിയും ജനകീയരാവുന്നവരല്ല അവര്‍. നിശ്ശബ്ദവും നിരന്തരവുമായ കര്‍മസാധനയിലൂടെ സമാജപരിവര്‍ത്തനത്തിനുതകുന്ന സാമൂഹ്യ സംവിധാനം നാട്ടിലെമ്പാടും സൃഷ്ടിക്കുന്നവരാണവര്‍.
സ്ഥലകാലഭേദമില്ലാതെ, നിശ്ചയിക്കപ്പെടുന്ന സ്ഥലങ്ങളില്‍, നിയതമായ പ്രവര്‍ത്തനം നിസ്വാര്‍ത്ഥമായി നിര്‍വഹിക്കുന്നവരാണവര്‍. സിക്ക് ഭീകരവാദം നിലനിന്നകാലത്ത് പഞ്ചാബിലും കലാപകാരികള്‍ അസ്വസ്ഥമാക്കിയ നാഗാലാന്‍ഡിലും നുഴഞ്ഞുകയറ്റക്കാര്‍ അശാന്തി പടര്‍ത്തിയ ആസാമിലും വനവാസി മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ദുരിതംപേറുന്ന ജനസമൂഹങ്ങള്‍ക്കിടയിലും മലയാളികളായ പ്രചാരകന്മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നുണ്ടായിരിക്കുന്ന ദേശീയഉണര്‍വിനും പ്രചാരകസമൂഹവുമാണ് സാരഥ്യം വഹിക്കുന്നത്. സ്വാഭാവികമായും എല്ലാ തലങ്ങളിലും സംഘപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവും പ്രേരണാസ്രോതസ്സും പ്രചാരകനാവും. ഇക്കാര്യം ജയരാജന് നന്നായറിയാം. അതുകൊണ്ടാണ് പ്രചാരകന്മാരെ നോട്ടമിടാന്‍ അണികളോടാവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൈവിട്ട കളിയാണ്. ഭാവിയില്‍ കൊളുത്തിയേക്കാവുന്ന കലാപത്തിന്റെ തീപ്പൊരിയാണ്. പക്വതയുള്ളവരും ജനാധിപത്യവിശ്വാസികളും സിപിഎം നേതൃനിരയിലുണ്ടെങ്കില്‍ ഗൗരവപൂര്‍വം ഇടപെടേണ്ട സമയമായി.
ഏതായാലും ചില കാര്യങ്ങള്‍ സമ്മതിക്കണം. സംഘത്തിന്റെ സംഘടനാ സംവിധാനത്തിനുള്ള സവിശേഷതകളും മഹത്വവും ഒട്ടും മനസിലാക്കിയിട്ടില്ലെങ്കിലും അതേക്കുറിച്ചൊക്കെ ഏതാണ്ടൊരു ധാരണ ജയരാജനുണ്ട്. സംഘത്തിനുള്ളില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ച് വലിയ ഗ്രാഹ്യമൊന്നുമില്ലെങ്കിലും ഏതാണ്ടൊക്കെ പഠിച്ചുവെച്ചിട്ടുമുണ്ട്. നല്ലകാര്യംതന്നെ. അവസാനകാലത്ത് ചിലപ്പോള്‍ അത് ഉപകാരപ്പെട്ടേക്കും. അമ്പതുകളില്‍ സംഘത്തിന്റെ പരമാധ്യക്ഷന്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹത്തിനുനേരെ പ്രതിഷേധിക്കാനും അദ്ദേഹം പങ്കെടുത്ത പരിപാടി അലങ്കോലമാക്കാനും ജാഥ നയിച്ചെത്തിയ ആളായിരുന്നു സര്‍ഗപ്രതിഭയായ മലയാറ്റൂര്‍ രാമകൃഷ്ണന്‍. അന്ന് തന്റെ നെറ്റിയില്‍ പതിഞ്ഞ പാടിനെക്കുറിച്ച് പിന്നീട് എഴുതിയ മലയാറ്റൂര്‍ അവസാനകാലത്ത് വാത്‌സല്യപൂര്‍വം ആര്‍എസ്എസിനെ ആശീര്‍വദിച്ചിട്ടുണ്ട്.
ആര്‍എസ്എസ് പരിപ്പ് കേരളത്തില്‍ വേവില്ലെന്ന് മുഖപ്രസംഗമെഴുതിയകാലത്ത് ‘ദേശാഭിമാനി’യുടെ പത്രാധിപരായിരുന്ന വി.ടി. ഇന്ദുചൂഡന്‍ പില്‍ക്കാലത്ത് ആര്‍എസ്എസ് വേദിയിലെത്തി. സംഘപ്രവര്‍ത്തകര്‍ ധരിക്കുന്ന ഔദ്യോഗിക വേഷത്തോടെതന്നെ. ജയരാജനും ആര്‍എസ്എസിനെ അടുത്തറിഞ്ഞയാളാണ്. എല്ലാം കൂട്ടിച്ചേര്‍ന്നാല്‍ ‘ദേശാഭിമാനി’ മാനേജരായിരുന്ന ജയരാജന് ഭാഗ്യമുണ്ടെങ്കില്‍ ആര്‍എസ്എസിന്റെ ഭാഗംതന്നെയാകാം. പത്രാധിപരായിരുന്നയാള്‍ക്ക് ആകാമെങ്കില്‍ മാനേജരായിരുന്നയാള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? കാലം പല വിസ്മയങ്ങളും കാട്ടിത്തരുന്ന കൂട്ടത്തില്‍ അങ്ങനെയും സംഭവിച്ചുകൂടായ്‌കയില്ല. അതുകൊണ്ട് ജയരാജന്റെ അട്ടഹാസം കേട്ട് ആരും പ്രകോപിതരാവേണ്ടതില്ല. വിരോധത്താലാണെങ്കിലും, സ്വന്തം പാര്‍ട്ടിയുടെ പേരിനേക്കാള്‍ ആര്‍എസ്എസ് എന്ന് നിരന്തരം ഉച്ചരിച്ച് സംതൃപ്തി അടയുന്നയാളാണ് ജയരാജന്‍. ‘ശിവംഭൂത്വാ ശിവം യജേത്’ എന്നാണല്ലോ.
കണ്ണൂരില്‍ ആര്‍എസ്എസിനെതിരെ സിപിഎമ്മിന്റെ കൊലക്കത്തിരാഷ്‌ട്രീയത്തിന് ഹരിശ്രീ കുറിച്ചയാളാണ് തലശ്ശേരി എംഎല്‍എയായിരുന്ന എം.വി. രാജഗോപാലന്‍ മാസ്റ്റര്‍ (കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ്). രോഗബാധയാല്‍ ശയ്യാവലംബിയായിക്കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചുണ്ടില്‍ വെള്ളമിറ്റിച്ചുകൊടുക്കാന്‍ അടുത്തുണ്ടായിരുന്ന കുടുംബബന്ധുക്കളില്‍ ആര്‍എസ്എസ് ശാഖയില്‍ പതിവായി പോകാറുണ്ടായിരുന്ന ചിലരുണ്ടായിരുന്നു എന്ന് ചുരുങ്ങിയപക്ഷം സഖാവ് കോടിയേരിക്കെങ്കിലും ഓര്‍മയുണ്ടാകും. എന്തൊക്കെ ഭിന്നതകള്‍ പരസ്പരമുണ്ടെങ്കിലും നാമെല്ലാം മനുഷ്യരാണെന്ന സങ്കല്‍പവരും മാനുഷിക ബന്ധങ്ങളുടെ മൂല്യവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ സംഘര്‍ഷമെവിടെ? അതിനു കഴിയാത്ത വിധമുള്ള മാനസികാവസ്ഥയാണോ കമ്യൂണിസം, അഥവാ മാര്‍ക്‌സിസം ഇവിടെ സൃഷ്ടിക്കുന്നത്? വിശദമായി പരിശോധിക്കേണ്ടതുണ്ട്.
(നാളെ: പ്രാകൃതം ഈ കമ്യൂണിസം)
















