തിരുവനന്തപുരം: കഴിഞ്ഞ ദേശീയ ഗെയിംസില്‍ റിബാസ് മുസാഹി സ്വപ്നദൂരത്തേക്ക് ചുവടു നീട്ടിവച്ചെങ്കിലും പാതിവഴിയില്‍ ഇടറി വീണു. പരിക്കും ആരോഗ്യപ്രശ്നങ്ങളും അന്ന് വില്ലനായി. കോളേജ് ഗെയിംസില്‍ 20 കിലോമീറ്റര്‍ നടത്തത്തിനായി സ്പൈക്കിന്റെ ലേസ് മുറുക്കുമ്പോള്‍ റിബാസ് ഉറപ്പിച്ചിരുന്നു, വിജയമാണ് ലക്ഷ്യം. റിബാസ് നടന്നു, സ്വര്‍ണ്ണത്തിലേക്ക്. സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ചെങ്കിലും റിബാസിനറിയില്ല ഒരു ജോലിയെന്ന സ്വപ്നത്തിലേക്ക് ഇനിയെത്ര കാതം വേണമെന്ന്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 1.47.12.9 മണിക്കൂര്‍ എന്ന സമയം 1.45.55.95 മണിക്കൂര്‍കൊണ്ട് മറികടന്നാണ് റിബാസ് സ്വര്‍ണത്തിലേക്ക് നടന്നെത്തിയത്.
ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്റെ നാട്ടുകാരനാണ് റിബാസ് മുസാഹി. ഇര്ഫാന് മുമ്പേ ട്രാക്കില്‍ നടക്കാനിറങ്ങിയെങ്കിലും റിബാസിന് ഇനി ട്രാക്കില്‍ തുടരണമെങ്കില്‍ ജോലി വേണം. ആ ലക്ഷ്യത്തിനായി പരുക്കിനെ വകവയ്ക്കാതെ പാട്യാലയില്‍ പരിശീലനത്തിലാണ് റിബാസ്. ജോലിയില്ലാത്തതിനാല്‍ നാട്ടുകാരുടെ സഹായം കൊണ്ടാണ് പരിശീലനത്തിനുള്ള ചെലവുകള്‍ നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും പരിക്കും കാരണം റിബാസിന് വലിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായില്ല. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പരിക്ക് വില്ലനായത്.
കഴിഞ്ഞ വര്‍ഷം മംഗലാപുരത്ത് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മീറ്റിലാണ് റിബാസ് മികച്ച പ്രകടനം കാഴ്ചവച്ചത്. 1 മണിക്കൂര്‍ 31 മിനിറ്റില്‍ റിക്കോര്‍ഡുകള്‍ വെട്ടി എഴുതി സ്വര്‍ണത്തില്‍ മുത്തമിട്ടു. സ്കൂള്‍ കാലഘട്ടത്തിലും ദീര്‍ഘദൂര നടത്തത്തില്‍ ഒന്നാമനായിരുന്നു.
മലപ്പുറം അരീക്കോട് സ്വദേശിയാണ് റിബാസ്. കീഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പടിക്കുമ്പോഴാണ് റിബാസ് നടത്തം ആരംഭിച്ചത്.
ഇതേ സ്കൂളില്‍ ഒരു വര്‍ഷം ജൂനിയറായിരുന്നു കെ.ടി. ഇര്ഫാന്. ഇപ്പോള്‍ റിബാസിന് പാട്യാലയില്‍ പരിശീലനത്തിന് സൗകര്യം ഒരുക്കിയത് ഇര്‍ഫാനാണ്. ഇര്‍ഫാന്റെ കോച്ചായ ഗുരുദേവ് ആണ് പരിശീലനം നല്‍കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എംഎ മലയാളം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ റിബാസിന് ജോലിയില്ലാതെ ഇനി ട്രാക്കിലിറങ്ങാനാകില്ല. പ്രായവും വെല്ലുവിളിയായി നില്ക്കുന്നു. കായികരംഗത്ത് താന്‍ കണ്ട സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ റെയില്‍വേയില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ റിബാസ് മുന്നോട്ട് നടക്കുകയാണ്.
ഇന്നലെ രാവിലെ എല്‍എന്‍സിപിയില്‍ നടന്ന മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയവരും നിലവിലെ സമയം തിരുത്തിക്കുറിച്ചു. ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലെ രഞ്ജിത്തിനാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം പാല സെന്റ് തോമസ് കോളേജിലെ ശ്രീജിത്ത് ജെ. നായര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: