കൊല്ലം: മാസങ്ങളായി പ്രതിഷേധസമരത്തെ തുടര്‍ന്ന് അടഞ്ഞുകിടന്ന ബിവറേജസ് ഔട്ട്‌ലറ്റ് പോലീസ് തുറപ്പിച്ചു. കൊല്ലം നഗരത്തിലെ കോട്ടമുക്ക് പൂന്തലിലെ ബിവറേജസ് ഔട്ട്‌ലറ്റാണ് ഹൈക്കോടതിവിധി അനുസരിച്ച് പോലീസ് തുറപ്പിച്ചത്. 161 ദിവസമായി ഇവിടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരത്തിലായിരുന്നു. ജനവാസപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലറ്റ് ഇവിടെ നിന്നും മാറ്റിസ്ഥാപിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
മദ്യപിച്ച ശേഷം ഇവിടങ്ങളില്‍ ജനങ്ങളെ ശല്യം ചെയ്യുന്നത് അസഹ്യമായതോടെയാണ് പ്രദേശവാസികള്‍ സമരരംഗത്തിറങ്ങിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാന്‍ പോലും അസാധ്യമായ വിധമായിരുന്നു മദ്യപാനികളുടെ വിളയാട്ടം. അടുത്ത ചില കടകളിലും മറവുകളിലും കയറി മദ്യപിച്ച് ലക്കുകെട്ട് മാര്‍ഗതടസം സൃഷ്ടിച്ച് കിടന്നും പരസ്പരം അസഭ്യവര്‍ഷവും ഏറ്റുമുട്ടലും നടത്തിയുമായിരുന്നു ഇതെല്ലാം.
ഇന്നലെ കൊല്ലം എസിപി സന്തോഷിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമാണ് ഔട്ട്‌ലറ്റ് തുറന്നുകൊടുക്കാനായി എത്തിയത്. സമരസമിതി പ്രവര്‍ത്തകര്‍ പൂട്ടിയിട്ട ഗേറ്റിന്റെ താഴ് പൊളിച്ചുകൊണ്ടും പ്രതിഷേധിച്ച നൂറോളം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയുമായിരുന്നു ഇത്. കൗണ്‍സിലര്‍ ജി.ആനന്ദന്‍, ബിജെപി നേതാക്കളായ എം.എസ്.ലാല്‍, രാജേന്ദ്രകുമാര്‍ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് കൃഷ്ണവേണി ജി.ശര്‍മ, ജെ.ബിജു, വേണുഗോപാല്‍, സേതുനാഥന്‍പിള്ള, വസന്തകുമാരി, സുരേഷ്ബാബു, എം.അജിത്, ആശ, പുഷ്പലത എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്ത് വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം കൂടുതല്‍ ശക്തമായി സമരം പുനരാരംഭിക്കുമെന്നാണ് സമരസമിതിക്കാരുടെ നിലപാട്. ഒക്‌ടോബര്‍ രണ്ടിന് ഔട്ട്‌ലറ്റ് പൂട്ടുമെന്ന വകുപ്പുമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെങ്കില്‍ വീണ്ടും സമരമല്ലാതെ മാര്‍ഗമില്ലെന്ന നിലപാടിലാണിവര്‍.
















