ലോകത്തിന്റെ ചരിത്രഗാഥകളില്‍ ഏറിയ പങ്കും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘര്‍ഷങ്ങളിലും അതിനായി ഒഴുകിപ്പരന്ന ചോരച്ചാലുകളിലും പതിഞ്ഞുകിടക്കുന്നു. എന്നാല്‍ സ്വതന്ത്രതയുടെയും പരതന്ത്രതയുടെയും വിഹാരഭൂമിക വ്യക്തിമനസ്സാണെന്ന് പ്രഖ്യാപിക്കുന്ന ഭഗവദ്ഗീത കൂടുതല്‍ സൂക്ഷ്മവും കണിശവുമായ പ്രതിവിധിയാണ് നല്‍കുന്നത്. മനഃസംസ്‌കരണത്തിലൂടെയും സാധ്യമാകുന്ന സാംസ്‌കൃതിക വികാസം ശാന്തിയുടെ സന്ദേശം വഹിക്കുന്നതായിരിക്കുകയും ചെയ്യും.
ചുരുക്കത്തില്‍ വൈരത്തിനും മാത്സര്യത്തിനുമപ്പുറം, മുഴുശരീരത്തിലെ വിവിധകാര്യ നിര്‍വാഹകരായ അവയവങ്ങളെന്നപോലെ വ്യക്തി-സമൂഹ-രാഷ്‌ട്രങ്ങള്‍ തങ്ങളുടെ തനിമയ്‌ക്കും സ്വഭാവത്തിനുമിണങ്ങുന്ന സംഭാവനകള്‍ ലോകപുരോഗതിക്ക് അര്‍പ്പിക്കാന്‍ സന്നദ്ധരാവുക എന്നത് ശുഭകാരിയായി ഒരു ഭാവിയുടെ സ്വപ്‌ന പ്രതീക്ഷയാണ്. ഇതിനുള്ള ദാര്‍ശനിക അടിയുറപ്പ് ഗീതയുടെ ഗഹനങ്ങളായ ഉള്‍സ്വരങ്ങളില്‍ കണ്ടെത്താനും കഴിയും.
ഇന്നലെകളില്‍ പിറന്ന് മനുഷ്യരാശിയുടെ പാപബോധത്തെ ചൂഷണം ചെയ്ത് തടിച്ചുവീര്‍ക്കുന്ന സംഘടിതമതങ്ങളുടെ പെരുവിരല്‍ ഊന്നിനില്‍ക്കുന്ന ഏകശില ‘വിശ്വാസം’ എന്നതത്രെ! മതപരിവര്‍ത്തനത്തിന്റെ ലളിതമായ ആഭിചാരക്രിയയ്‌ക്കു ഇരകളാകുന്ന ദുര്‍ബലസഹോദരങ്ങള്‍ ഒരു നിമിഷം ഭഗവാന്റെ ഈ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നുവെങ്കില്‍, ”എല്ലാത്തരം ശരിതെറ്റുകളുടെയും സങ്കല്‍പ്പങ്ങളെ ത്യജിച്ച് നീ എന്നില്‍ത്തന്നെ ശരണം തേടുക, നിന്റെ എല്ലാ പാപങ്ങളില്‍നിന്നും ഞാന്‍ നിന്നെ മോചിപ്പിക്കാം, ദുഃഖിക്കേണ്ടതില്ല.” ഇങ്ങനെ വികാരജീവിക്കും വിചാരജീവിക്കും അവരവര്‍ക്ക് ഉതകുന്ന മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിന്റെ മാതൃകകള്‍ ഗീതയില്‍ ഏറെ കാണാനാകും.
ഉറക്കമുണര്‍ത്തലിന്റെ ശ്രുതിയൊച്ച ആലസ്യത്തില്‍നിന്നുണര്‍ന്ന് മര്‍ത്യരാശിയില്‍ സുപ്തമായിരിക്കുന്ന അനന്തമായ കര്‍മശക്തിയെ പ്രയോഗപഥത്തിലെത്തിക്കുക എന്നതാണ് ഗീതാസന്ദേശത്തിന്റെ കാതല്‍. വിവേകാനന്ദ സ്വാമികളുടെ പ്രേരണാദായകങ്ങളായ വാക്കുകള്‍ ഇതിനോട് ചേര്‍ത്തുവായിയ്‌ക്കാവുന്നതാണ്. ”ഇന്ന്, തന്റെ ഓടക്കുഴലുമായി വൃന്ദാവനത്തില്‍ കേളിയാടുന്ന ലീലാലോലനായ കൃഷ്ണനെ ആരാധിച്ചതുകൊണ്ട് ഒന്നും നേടാനില്ല, അത് മാനുഷ്യകത്തിന് മുക്തി നല്‍കുകയുമില്ല. ഇന്നിനു വേണ്ടത്, യുദ്ധഭൂമിയില്‍ ഗീതയുടെ സിംഹഗര്‍ജ്ജനം ചെയ്യുന്ന കൃഷ്ണന്റെ വീരഭാവാരാധനയാണ്. അതുകൊണ്ടുമാത്രമേ ജനത ശക്തരായി വളരുകയുള്ളൂ, സ്വന്തം കര്‍മങ്ങളില്‍ മഹത്തായ ഊര്‍ജ്ജത്തോടും ഉണര്‍ന്ന മനസ്സോടുംകൂടി വ്യാപരിക്കയുള്ളൂ.”
ഭഗവദ്ഗീതയുടെ ആത്മസ്പന്ദനങ്ങളെ അറിഞ്ഞനുഭവിച്ച് അവയെ സമഗ്രമായ ഒരു ജീവിതദര്‍ശനമായി മലയാളിക്കു പരിചയപ്പെടുത്തിയ പി.പരമേശ്വരന്റെ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ”അക്ഷീണ പരിശ്രമത്തിന്റെ അതിലൂടെ നേടിയെടുക്കുന്ന വിജയത്തിന്റെ-ആഹ്വാനമാണ്, സന്ദേശമാണ് ഭഗവദ്ഗീതയില്‍ ഉടനീളം നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. പൗരുഷത്തിന്റെയും പരാക്രമത്തിന്റെയും പരിശ്രമത്തിന്റെയും ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും സന്ദേശം. വിജയത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശം. ഗീതയില്‍ ഏറ്റവുമധികം മുഴങ്ങി കേള്‍ക്കുന്ന ആഹ്വാനം ‘ഉത്തിഷ്ഠത’ എന്നതാണ്.
‘ഒരു ഉറക്കമുണര്‍ത്തലിന്റെ ചരിത്രമാണു മക്കളെ ഭഗവദ്ഗീത’ എന്ന ഗുരുസ്വരങ്ങളെ അമൃതാനന്ദമയി അമ്മയുടെ വാക്കുകളെ ഉള്‍ക്കാതറിഞ്ഞ്, ഗീതയെ ജീവിക്കുന്ന ഒരു സമൂഹരചന സാധ്യമാക്കുന്നതിനുള്ള പരിശ്രമത്തില്‍ പങ്കുചേരാനുള്ള നിശ്ചയങ്ങളാണ് ഗീതാദിനാചരണത്തെ സാര്‍ഥകമാക്കുക, പിറന്നാളാഘോഷത്തിന്റെ മാറ്റുകൂട്ടുക!
















