പത്തനാപുരം: കിഴക്കന്‍ മേഖലയുടെ ജനവാസമേഖലകളിലും പ്രധാന പാതയോരങ്ങളിലുമുള്‍പ്പെടെ മാലിന്യനിക്ഷേപം പതിവായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പൊതുനിരത്തുകളില്‍ നിക്ഷേപിക്കുന്നത് നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. രൂക്ഷമായ ദുര്‍ഗന്ധം കാരണം ഇതുവഴിയുള്ള യാത്രയും ജനജീവിതവും ദുസഹമാണ്.
വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട്, പച്ചിലവളവ്, ആവണീശ്വരം, കാര്യറ പ്രദേശങ്ങളിലും പത്തനാപുരം മഞ്ചള്ളൂര്‍, പാതിരിയ്‌ക്കല്‍, നെടുംപറമ്പ്, ലാസറസ് പള്ളി മേഖലകളിലും പിറവന്തൂര്‍ കടയ്‌ക്കാമണ്‍, മുക്കടവ്, നാരങ്ങാപ്പുറം, കറവൂര്‍ ഭാഗങ്ങളിലുമാണ് നിരന്തരമായി മാലിന്യനിക്ഷേപം നടക്കുന്നത്. അനധികൃത അറവ് ശാലകളില്‍നിന്നും ഇറച്ചിക്കോഴി സ്റ്റാളുകളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ പാതയോരങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളിലധികവും.
മിക്ക പഞ്ചായത്തുകളിലും സ്ലാട്ടര്‍ ഹൗസുകള്‍ ഇല്ലാത്തതിനാല്‍ അനധികൃത അറവുശാലകളാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമെത്തുന്ന സംഘങ്ങള്‍ മാലിന്യങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പതിവ്. പത്തനാപുരം നഗരഹൃദയത്തില്‍ രണ്ട് മാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ ഉണ്ടായിട്ടും ഫലപ്രദമായി വിനിയോഗിക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പത്തനാപുരം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് പൊതുവായി മാലിന്യസംസ്‌ക്കരണപ്ലാന്റ് വേണമെന്ന ആവശ്യം പഞ്ചായത്തുകളും ജനപ്രതിനിധികളും തമ്മിലുള്ള കിടമത്സരം കാരണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. പൊതുനിരത്തുകളില്‍ മാലിന്യനിക്ഷേപം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അനധികൃത അറവുശാലകള്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
















