ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍, മൂന്നാം സീഡ് ആന്‍ഡി മുറെ, അഞ്ചാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് സിമോണ ഹാലപ്പ്, നാലാം സീഡ് കരോലിന് വോസ്നിയാക്കി, അഞ്ചാം സീഡ് പെട്ര ക്വിറ്റോവ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി.
റുമാനിയന്‍ താരം സിമോണ ഹാലപ്പ് ന്യൂസിലാന്‍ഡ് താരം മരിന എകരോവിക്കിനെ കീഴടക്കിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2ന് സ്വന്തമാക്കിയ ഹാലപ്പ് രണ്ടാം സെറ്റില്‍ 3-0ന് മുന്നിട്ടുനില്ക്കവേ എതിരാളി പിന്മാറുകയായിരുന്നു. നാലാം സീഡ് ഡാനിഷ് താരം കരോലിന വോസ്നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ജാമി ലോബിനെ പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
സ്കോര്‍: 6-2, 6-0. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചെത്തിയ ജര്‍മ്മനിയുടെ ലോറാ സിഗെമുണ്ടിനെ 6-1, 6-1 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി രണ്ടാം റൗണ്ടിലെത്തി. പതിനൊന്നാം സീഡ് ജര്‍മ്മന്‍ സുന്ദരി ആന്‍ജലിക് കെര്‍ബര്‍ 6-3, 6-1 എന്ന സ്കോറിന് റുമാനിയന്‍ താരം അലക്സാന്‍ഡ്ര ഡുല്ഖറുവിനെ പരാജയപ്പെടുത്തിയപ്പോള്‍ ബെലാറസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരന്ക ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി റഡ്ക്കയെയും 6-1, 6-2ന് കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി. സാറ ഇറാനി, സാമന്ത സ്റ്റോസര്‍, ഫഌവിയ പെന്നറ്റ, സബിന ലിസിക്കി തുടങ്ങിയ പ്രമുഖരും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ അനായാസ ജയത്തോടെയാണ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മായറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് സ്വിസ് താരം ആദ്യ റൗണ്ട് വിജയം സ്വന്തമാക്കിയത്. സ്കോര്‍ 6-1, 6-2, 6-2. അഞ്ച് തവണ കിരീടം നേടിയ ഫെഡറര്‍ ആറാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
ബ്രിട്ടന്റെ ആന്‍ഡി മുറെ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ തകര്‍ത്തു. നാല് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനുശേഷമാണ് മുറെ വിജയം സ്വന്തമാക്കിയത്. സ്കോര്‍: 7-5, 6-3, 4-6, 6-1. അഞ്ചാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക 7-5, 6-4, 7-6 (8-6) എന്ന സ്കോറിന് സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസിനെയും ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് അമേരിക്കയുടെ ബോണ്‍ ഫ്രറ്റാന്ജലോയെ 6-3, 6-2, 6-4 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ജോണ്‍ ഇസ്നര്‍, ജാക്ക് സോക്ക്, കെവിന് ആന്ഡേഴ്സണ്, ഗ്വില്ലര്‍മോ ഗാര്‍ഷ്യ ലോപ്പസ് തുടങ്ങിയവരും അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: