കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം ഏഴ് വിക്കറ്റ് അകലെ. രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായി 386 റണ്‍സിനെ പിന്തുടര്ന്ന് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക നാലാം ദിവസം വെളിച്ചക്കുറവ് മൂലം നേരത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്.
ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ലങ്കക്ക് വിജയിക്കാന്‍ ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 319 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ജയിക്കാന്‍ ലങ്കയുടെ ശേഷിച്ച ഏഴ് വിക്കറ്റുകള്‍ വീഴ്ത്തണം. 24 റണ്‍സുമായി കൗശല്‍ സില്‍വയും 22 റണ്‍സുമായി ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.
ഇന്നലെ 21ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 274 റണ്‍സെടുത്ത് ഓള് ഔട്ടായി. ഇന്ത്യക്ക് വേണ്ടി അശ്വിന് (58), രോഹിത് ശര്‍മ്മ (50), സ്റ്റുവര്‍ട്ട് ബിന്നി (49), അമിത് മിശ്ര (39), നമന്‍ ഓജ (35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്നലെ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (21) രോഹിത് ശര്‍മ്മയും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ നുവാന്‍ പ്രദീപിന്റെ പന്തില്‍ വിരാട് കോഹ്ലിയെ തരംഗ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.
പിന്നീട് രോഹിതും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 54 റണ്‍സ് നേടി. 72 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം 50 റണ്‍സെടുത്ത രോഹിതിനെ ധമിക പ്രസാദിന്റെ പന്തില്‍ പ്രദീപ് പിടികൂടി. പിന്നീട് ബിന്നിയും നമന്‍ ഓജയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും സ്കോര്‍ 160-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 62 പന്തില്‍ നിന്ന് 7 ഫോറോടെ 49 റണ്‍സെടുത്ത ബിന്നിയെ പ്രസാദിന്റെ പന്തില്‍ തരംഗ കയ്യിലൊതുക്കി. സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
35 റണ്‍സെടുത്ത ഓജയെ ഹെറാത്തിന്റെ പന്തില്‍ കരുണരത്നെ മടക്കി. പിന്നീട് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന് സാക്ഷ്യം വഹിച്ചു. അമിത് മിശ്രയും അശ്വിനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ സ്കോര്‍ 234 റണ്‍സിലെത്തി. 39 റണ്‍സെടുത്ത മിശ്ര റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്ന് നാല് റണ്‍സെടുത്ത ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അശ്വിന് സ്കോര്‍ 269 റണ്‍സിലെത്തിച്ചു. പ്രദീപിന്റെ പന്തില്‍ ഹെറാത്തിന് ക്യാച്ച് നല്കി ഉമേഷ് യാദവ് മടങ്ങിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.
ഒടുവില്‍ സ്കോര്‍ 274-ല്‍ എത്തിയപ്പോള്‍ പത്താമനായി 58 റണ്‍സെടുത്ത ആര്. അശ്വിനും കൂടാരം കയറി. പ്രസാദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശല്‍ പെരേരക്ക് ക്യാച്ച് നല്‍കിയാണ് അശ്വിന് മടങ്ങിയത്. 2 റണ്‍സുമായി ഇഷാന്ത് ശര്‍മ്മ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്സില്‍ 111 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്ന ഇന്ത്യയുടെ ആകെ ലീഡ് 385 റണ്‍സായി. ശ്രീലങ്കക്ക് വേണ്ടി ധമിക പ്രസാദും നുവാന്‍ പ്രദീപും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
386 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കയെ തുടക്കത്തിലേ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍ പ്രതിരോധത്തിലാക്കി. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍മാത്രമുള്ളപ്പോള്‍ ഉപുല്‍ തരംഗയെ (0) ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ നമന്‍ ഓജ കയ്യിലൊതുക്കി. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. ഇത്തവണ ഉമേഷ് യാദവിന്റെ ഊഴമായിരുന്നു. റണ്ണൊന്നുമെടുക്കാതിരുന്ന കരുണരത്നെ (0)യെ യാദവിന്റെ പന്തില്‍ ഓജ പിടികൂടി. പിന്നീട് കൗശല്‍ സില്‍വയും ചണ്ഡിമലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 21-ല്‍ എത്തിയപ്പോള്‍ ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. 18 റണ്‍സെടുത്ത ചണ്ഡിമലിനെ കോഹ്ലി പിടികൂടി. പിന്നീട് സില്‍വയും ആഞ്ചലോ മാത്യൂസും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ നാലാം ദിനത്തെ കളി അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: