ബീജിങ്: നൂറ് മീറ്റിന് പുറമെ 200 മീറ്ററിലും തനിക്കൊത്ത എതിരാളികളില്ലെന്ന് തെളിയിച്ച് ജമൈക്കയുടെ ലോക റെക്കോര്‍ഡുകാരനും ട്രാക്കിലെ കൊള്ളിയാനുമായ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണമണിഞ്ഞു. 19.55 സെക്കന്റില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തില്‍ പറന്നെത്തിയാണ് സ്പ്രിന്റ് ചക്രവര്‍ത്തി താന്‍ തന്നെയെന്ന് ബോള്‍ട്ട് ഉറപ്പിച്ചത്.
ലോകചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 200 മീറ്ററില്‍ നാലാം തവണയാണ് ബോള്‍ട്ട് പൊന്നണിയുന്നത്. 2009, 11, 13 മീറ്റുകളിലും 200 മീറ്ററില്‍ ബോള്‍ട്ടിന് എതിരില്ലായിരുന്നു. ഇന്നലെ അവസാന മീറ്ററുകളിലെ കുതിപ്പിലാണ് ബോള്‍ട്ട് വെള്ളിമെഡല്‍ ജേതാവായ അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനെ പിന്തള്ളിയത്. 19.74 സെക്കന്റിലാണ് ഗാറ്റ്ലിന് ഫിനിഷ് ലൈന്‍ കടന്നത്. ദക്ഷിണാഫ്രിക്കയുടെ അനാസോ ജബോദ്വാന 19.87 സെക്കന്റില്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ അമേരിക്കയുടെ ക്രിസ്റ്റിയന്‍ ടെയ്ലര് 18.21 മീറ്റര്‍ ചാടി സ്വര്‍ണ്ണവും ക്യൂബയുടെ പെഡ്രോ പിച്ചാര്‍ഡോ 17.73 മീറ്റര്‍ ചാടി വെള്ളിയും പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ ഇവോറ 17.52 മീറ്റര്‍ താണ്ടി വെങ്കലവും നേടി.
വനിതകളുടെ ഹാമര്‍ത്രോയില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് പിറന്നു. പോളണ്ടിന്റെ അനിറ്റ വൊഡാര്സിസ്ക് 80.85 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞാണ് പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോ പൊന്നണിഞ്ഞത്. ചൈനയുടെ ഷാങ് വെന്‍ഹ്യു 76.33 എറിഞ്ഞ് വെള്ളിയും ഫ്രാന്‍സിന്റെ അലക്സാന്‍ഡ്ര ടവേര്നിയര് (74.02 മീ.) വെങ്കലവും നേടി. വനിതകളുടെ 400 മീറ്ററില്‍ അമേരിക്കയുടെ അലിസണ് ഫെലിക്സ് ലോകത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തോടെ പൊന്നണിഞ്ഞു. 49.26 സെക്കന്റിലാണ് അലിസണ് ഫിനിഷ് ലൈന്‍ കടന്നത്. ബഹ്മാസിന്റെ ഷോണി മില്ലര്‍ (49.67 സെ) വെള്ളിയും ജമൈക്കയുടെ ഷെറിക്ക ജാക്സണ് വെങ്കലവും നേടി.
ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ വികാസ് ഗൗഡ ഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: