കൊച്ചി: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് വൈദ്യുത ചാര്‍ജായി 1,77,146 ലക്ഷം ഈടാക്കിയ നടപടി വൈദ്യുതി ബോര്‍ഡ് പുന:പരിശോധിച്ച് അധികം ഈടാക്കിയ തുക പിന്നീടുള്ള ബില്ലില്‍ കുറവു ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശിയുടെ ഉത്തരവ്.
1500 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എറണാകുളം വടവുകോട് ആര്‍.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വൈദ്യുതിയാണ് മുന്നറിയിപ്പില്ലാതെ വിഛേദിക്കാന്‍ വൈദ്യുത ബോര്‍ഡ് തീരുമാനിച്ചത്. വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പണമടയ്‌ക്കുകയായിരുന്നു. കുറെ മാസങ്ങളായി സ്‌കൂളിലെ മീറ്റര്‍ കേടായിരുന്നു. ഇക്കാര്യം കെഎസ്ഇബി അധികൃതരെ അറിയിക്കുകയും ചെയ്തു. പുതിയ മീറ്റര്‍ ലഭ്യമായയുടന്‍ പുന:സ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം. എല്ലാ മാസവും വൈദ്യുതി ബില്‍ കൃത്യമായി അടച്ചിരുന്നു. എന്നാല്‍ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം 2014 ഒക്‌ടോബര്‍ 7 ന് സ്‌കൂളിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്‌കൂളില്‍ വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാല്‍ അവര്‍ നല്‍കിയ 1,77,146 ലക്ഷത്തിന്റെ ബില്ലും അടച്ചു. ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ പണം അടയ്‌ക്കാന്‍ 48 മണിക്കൂറിന്റെ സാവകാശമെങ്കിലും നല്‍കേണ്ടതായിരുന്നെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തവില്‍ ചൂണ്ടികാണിച്ചു. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. കേടായ മീറ്ററില്‍ ക്രിത്രിമം കാണിച്ചതു കൊണ്ട് സ്‌കൂളിന് ഒരു നേട്ടവുമില്ല. ബില്‍ പരിശോധിച്ച് മൂന്നു മാസത്തിനകം വൈദ്യുതി ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാന്‍സി വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ കെ. എ ശശിധരന്‍, പിടിഎ പ്രസിഡന്റ് എന്നിവരാണ് പരാതി നല്‍കിയത്.
















