കൊച്ചി: 45 വര്‍ഷമായി മാധവി പട്ടയത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. കൊച്ചിന്‍ ഷിപ്പ് യാഡിനു വേണ്ടി സ്വന്തം സ്ഥലം വിട്ടുനല്‍കിയ മാധവിയുടെ പരാതി പരിഹരിക്കാന്‍ അധികൃതര്‍ കാത്തത് നാലരപ്പതിറ്റാണ്ട്. ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരാതി പരിഹാര അദാലത്തിലാണ് മാധവിക്ക് പട്ടയം ലഭിച്ചത്. അഞ്ചുമിനിറ്റിനുള്ളില്‍ പൂര്‍ത്തിയായ നടപടിക്രമങ്ങള്‍ക്കാണ് ജീവിതത്തിന്റെ ഭൂരിഭാഗവും മാധവിയെ അധികൃതര്‍ക്ക് നടത്തിച്ചത്.
1970ലാണു കൊച്ചി കടവന്ത്ര ഗിരിനഗര്‍ വെള്ളേപ്പറമ്പില്‍ സൗത്ത് പരേതനായ ഗംഗാധരനും ഭാര്യ മാധവിയും ചേര്‍ന്നു സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍ പകരം ലഭിച്ച സ്ഥലത്തിന് പട്ടയം ലഭിച്ചില്ല. കഴിഞ്ഞമാസം നടന്ന അദാലത്തില്‍ മാധവി ഇത് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ഇന്നലെ മാധവിയുടെ ഏഴാമത്തെ മകന്‍ അനില്‍ കുമാര്‍ അമ്മയ്‌ക്കു വേണ്ടി ഹാജരായി. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് 15 ദിവസത്തിനുള്ളില്‍ പട്ടയം അനുവദിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതോടെ നീണ്ട കാത്തിരിപ്പിനു വിരാമമായി.
മൊത്തം 114 പരാതികളാണു ഇന്നലെ അദാലത്തില്‍ ലഭിച്ചത്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം നടത്തുന്ന അദാലത്ത് അധികൃതരുടെ അനാസ്ഥ കൂടിയാണ് വെളിവാക്കുന്നത്. നിസാരകാര്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്നരാണ് ആശ്വാസത്തിനായി അദാസത്തിനെത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ തങ്ങളുടെ 5.2 സെന്റ് ഭൂമി മടക്കിനല്‍കണമെന്നാവശ്യപ്പെട്ടു ആലുവ പ്ലാക്കല്‍ വീട്ടില്‍ ആനീസ് നല്‍കിയ പരാതിയില്‍ സ്ഥലം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. 1995 മുതല്‍ ആനീസ് ഫയലില്‍ വന്ന പിശകു തിരുത്തിക്കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.
റീസര്‍വെയിലുണ്ടായ പിശകിന്റെ പേരിലായിരുന്നു പരാതികള്‍ ഏറെയും. അങ്കമാലി തച്ചില്‍ മേരിജോര്‍ജും ഇതേപരാതിക്കാരിയായിരുന്നു. കൈമാറി കിട്ടിയ ഭൂമിയില്‍ മുക്കാല്‍ സെന്റ് പുറമ്പോക്കാണെന്നു രേഖപ്പെടുത്തിയതാണു പാവപ്പെട്ട കുടുംബക്കാരിയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ മേരിക്കു വിനയായത്. പിശകു തിരുത്തിക്കിട്ടാന്‍ 14 വര്‍ഷമായി മേരി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണു ഇന്നലെ അദാലത്തില്‍ എത്തിയത്. വിഷയം പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഇവര്‍ക്കു പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. കോതമംഗലം പുത്തന്‍വീട് പുതുപ്പാടി ശോഭരാജു വൃക്കരോഗിയായ 11 വയസുകാരന്‍ മകന്റെ ചികിത്‌സയ്‌ക്കു സഹായം തേടി ജില്ലാ കളക്ടറുടെ മുന്നിലെത്തി. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍പ്പെടുത്തി 50,000 രൂപ അനുവദിച്ചു.
















