തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ലിംലീഗിന്റെ പ്രേരണയോടെ അറുപത്തൊന്‍പതു പഞ്ചായത്തുകളും നാലു മുനിസിപ്പാലിറ്റികളും രൂപീകരിച്ച സര്‍ക്കാര്‍ നടപടി തള്ളിയ ഹൈക്കോടതി 2010 ലെ വാര്‍ഡ് വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നല്‍കിയിരിക്കുകയാണ്. സ്വന്തം താല്‍പ്പര്യപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കീറിമുറിച്ച് കേരളത്തില്‍ കുട്ടിപാക്കിസ്ഥാനുകള്‍ രൂപീകരിക്കാനുള്ള മുസ്ലിംലീഗിന്റെ ഗൂഢനീക്കത്തിനാണ് ഹൈക്കോടതി വിധി തടയിട്ടത്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ച് ഒരു റവന്യൂ വില്ലേജ് രണ്ടു പഞ്ചായത്തുകളാക്കി തെരഞ്ഞെടുപ്പില്‍ അവയുടെ ഭരണം പിടിച്ചെടുക്കുകയെന്നതായിരുന്നു ലീഗിന്റെ ഗൂഢനീക്കം. ഗവര്‍ണറുടെ മുന്‍കൂര്‍ വിജ്ഞാപനമില്ലാതെ വില്ലേജുകളുടെ ഭാഗങ്ങള്‍ വെവ്വേറെ പഞ്ചായത്താക്കി തെരഞ്ഞെടുപ്പില്‍ അവ പിടിച്ചെടുക്കാനായിരുന്നു ശ്രമിച്ചത്. കോര്‍പ്പറേഷന്റെ ഭാഗങ്ങള്‍ മുനിസിപ്പാലിറ്റിയിലേക്ക് മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്ന അടിസ്ഥാനത്തിലാണ് നാലു മുനിസിപ്പാലിറ്റികളുടെ രൂപീകരണം കോടതി റദ്ദാക്കിയിരിക്കുന്നത്.
വാര്‍ഡ് പുനര്‍വിഭജനം 28 നഗരസഭകളിലാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുമാസത്തോളം വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. ഒക്‌ടോബറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുകയും വേണം. 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മാത്രമേ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കി ഇതിന് കഴിയുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ലീഗിന്റെ ശാഠ്യത്തിനു വഴങ്ങി ഹൈക്കോടതിഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയ സര്‍ക്കാരിന് കനത്ത പ്രഹരമാണേറ്റിരിക്കുന്നത്. സര്‍ക്കാര്‍ തുടങ്ങിവച്ച വാര്‍ഡ് വിഭജന നടപടി തുടരാന്‍ അനുമതി വേണമെന്ന ആവശ്യം കോടതി തള്ളി. ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ മുസ്ലിംലീഗിന്റെ പ്രേരണയില്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വെട്ടിമുറിച്ച് ജനവിധി വിലയ്‌ക്കുവാങ്ങാനായിരുന്നു ഇതെന്ന് വ്യക്തം. കോടതി വിധിയ്‌ക്കുത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നാണ് ലീഗിന്റെ ആരോപണം. സര്‍ക്കാരിന്റെ അപ്പീലില്‍ കോടതിവിധി എതിരായാല്‍ തങ്ങള്‍ക്ക് എല്ലാം തുറന്നുപറയേണ്ടിവരുമെന്ന് ലീഗ് നേതൃത്വം ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അന്തരീക്ഷം വഷളായാല്‍ തങ്ങളുടെ തനിനിറം കൂടുതല്‍ പുറത്താകുമെന്ന ഭീതിയാണ് ഇപ്പോള്‍ മുസ്ലിംലീഗിനെ പിന്തിരിപ്പിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന് വേണ്ടത്ര സമയം ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത നിലപാടാണ് ഇപ്പോഴത്തെ കോടതിവിധിയിലേയ്‌ക്ക് നയിച്ചതെന്നാണ് ലീഗിന്റെ ആരോപണം.
തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് ശരി. ഭരണസമിതികളുടെ കാലാവധി തീരുന്നതിനുമുമ്പ് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശവുമുണ്ട്. സര്‍ക്കാര്‍ നടപടികള്‍ വൈകിയതുമൂലമാണ് 2010 ലെ വാര്‍ഡ് വിഭജനപ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്.
വാര്‍ഡ് പുനര്‍നിര്‍ണയ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ 50 ജീവനക്കാരെ നിയോഗിക്കാമെന്നും കൂടുതലായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. നവംബര്‍ ഒന്നിനകം പുതിയ ഭരണസമിതി അധികാരത്തിലേറേണ്ടതാണ്. പുതിയ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി രൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നും ഈ വീഴ്ചയ്‌ക്കും ഉത്തരവാദി സര്‍ക്കാരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി. കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും നീട്ടിക്കിട്ടണമെന്ന ഒറ്റ വിചാരമേയുള്ളൂ.
മോദി തരംഗത്തിന്റെയും അരുവിക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെയും പശ്ചാത്തലത്തില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് തടയാനാണിത്. ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക് പൂര്‍ണ ഉത്തരവാദിത്വം വര്‍ഗീയരാഷ്‌ട്രീയം കളിച്ച് ഭരണം നടത്താത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണ്. കമ്മീഷന് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ വിവരങ്ങളും സര്‍ക്കാര്‍ അലസതയോടെ പെരുമാറി. ഡീ ലിമിറ്റേഷന്‍ കമ്മറ്റി പോലും മാസങ്ങള്‍ക്കു മുമ്പാണ് രൂപീകരിച്ചത്.
ലീഗ് നിയന്ത്രിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വര്‍ഗീയപ്രീണനം തന്നെയാണ് ഇപ്പോഴത്തെ കോടതി വിധിയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി-ലീഗ് തന്ത്രങ്ങള്‍ പാളിയിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കോടതി വിധി അനുസരിക്കാനേ ഇനി യുഡിഎഫ് സര്‍ക്കാരിന് സാധ്യമാകൂ. ഇതോടെ ലീഗിനു മാത്രമല്ല യുഡിഎഫിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കും മുഖം നഷ്ടമായിരിക്കുകയാണ്.
















