തൃപ്പൂണിത്തുറ: ചരിത്ര സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറ രാജവീഥികളെ വര്‍ണ്ണാഭമാക്കിയ അത്തംഘോഷയാത്ര ദൃശ്യവിരുന്നായി. രാവിലെ 9.30ന് ബോയ്‌സ് ഹൈസ്‌കൂള്‍ അത്തം നഗറില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം അത്തച്ചമയ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അത്ത പതാക ഉയര്‍ത്തി, തുടര്‍ന്ന് രാജപ്രൗഢിയെ അനുസ്മരിക്കും വിധം അത്തം ഘോഷയാത്ര ആരംഭിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങി തപ്പ് താളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അണിനിരന്നു. അത്തപതാകകളേന്തി കോളേജ് വിദ്യാര്‍ത്ഥിനികളും മുത്തുക്കുടകളുമായി കുടുംബശ്രീ വനിതകളും അണിനിരന്നു.
മയിലാട്ടം, കുറുത്തിയാട്ടം, തെയ്യം, പടയണി, അര്‍ജ്ജുന നൃത്തം, കാവടിയാട്ടം, പുലികളി, പരിചയമുട്ട് കളി, കുമ്മിയാട്ടം കാളകാളി, വേടന്‍ തുള്ളല്‍, മാര്‍ഗ്ഗംകളി, ശാസ്താം പാട്ട്, കാവടിയാട്ടം, തിടമ്പ് നൃത്തം തുടങ്ങി വര്‍ണ്ണപ്പൊലിമയാര്‍ന്ന നിരവധി കലാരൂപങ്ങള്‍ക്ക് പുറമേ താള-വാദ്യങ്ങളും നൃത്തരൂപങ്ങളും ഘോഷയാത്രയെ അവിസ്മരണീയമാക്കി. പുരാണേതിഹാസങ്ങളിലെ ഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ കാണികളുടെ മനം കവര്‍ന്നു. ഇതിന് പുറമേ തമിഴ്‌നാട്ടിലേയും, പാലക്കാട്ടേയും കരകവും, കാവടിയാട്ടവും, വര്‍ണ്ണക്കാവടികളും ഘോഷയാത്രയ്‌ക്ക് അഴക് ചാര്‍ത്തി. നഗരം ചുറ്റിയ ഘോഷയാത്ര അത്തം നഗറില്‍ സമാപിച്ചു. ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്ര വീക്ഷിക്കാന്‍ രാവിലെ തന്നെ പതിനായിരങ്ങളെകൊണ്ട് രാജവീഥികള്‍ നിറഞ്ഞുകവിഞ്ഞു. സിയോണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ അത്തപൂക്കളം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് മുതല്‍ പുക്കള പ്രദര്‍ശനവും ഉണ്ടായിരുന്നു. അത്തം ഘോഷയാത്രയോട് അനുബന്ധിച്ച് ഇന്നലെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചി രാജ്യത്തിന്റെ അവസാന മഹാരാജാവായിരുന്ന പരീക്ഷത്ത് തമ്പുരാന്‍ ജനകീയ ഭരണത്തിന് വഴിമാറികൊടുത്തതിനെ തുടര്‍ന്ന് 1961 മുതലാണ് ജനകീയ പങ്കാളിത്തത്തോടെ അത്താഘോഷം നടന്നുവരുന്നത്.
















