ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മൂലം അക്ഷയകേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം യഥാസമയം നല്‍കാതെയാണ് അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 44.8 കോടി രൂപയാണ് വിവിധ ഇനങ്ങളില്‍ സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങള്‍ക്കു നല്‍കാനുള്ളത്. 15 ദിവസത്തിനകം പ്രതിഫലം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ തോന്നുന്നതുപോലെയാണ് തുക നല്‍കുന്നതെന്നാണ് പരാതി. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ സേവനം ചെയ്തതിന്റെ പ്രതിഫലം പോലും ഇതുവരെ ലഭ്യമായിട്ടില്ല.
ഇ-സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നതോടെ ബഹുഭൂരിപക്ഷം അക്ഷയകേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇ- സേവാ കേന്ദ്രങ്ങള്‍ ഒരു വാര്‍ഡില്‍ എന്ന നിലയില്‍ തുടങ്ങുമ്പോള്‍ പഞ്ചായത്തുകള്‍ക്ക് അധിക ബാദ്ധ്യതയാണുണ്ടാവുക. 2004ല്‍ അനുവദിച്ച സര്‍വ്വീസ് ചാര്‍ജ് തന്നെയാണ് 11 വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, റേഷന്‍ കാര്‍ഡ് പുതുക്കല്‍ എന്നിവയില്‍ നിന്നെല്ലാം അക്ഷയകേന്ദ്രങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കി.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കലിന് 23 രൂപ ആദ്യം പ്രതിഫലം പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ 10 രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വന്‍നഷ്ടമാണ് ഇതുവഴി അക്ഷയകേന്ദ്രങ്ങള്ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ അക്ഷയകേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 19ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് അക്ഷയ എന്റര്‍പ്രെണേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ അക്ഷയകേന്ദ്രം സ്ഥിതി ചെയ്യുന്ന പൂങ്കാവില്‍ നിന്ന് രാവിലെ 10ന് മാര്‍ച്ച് ആരംഭിക്കും. ജില്ലയിലെ 222 അക്ഷയ സംരംഭകരും പങ്കെടുക്കും. അഡ്മിനിസ്ട്രേഷന് കമ്മറ്റിയംഗം ആര്. പ്രദീപ്, ഭാരവാഹികളായ ടി.എസ്. ചന്ദ്രന്, ഷീന അജയ്, ബിമല്‍ റോയ്, എ.കെ. രജീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: