കൊച്ചി: ക്ഷേത്രങ്ങള്‍ യുവതലമുറയെ രാമായണം പോലുള്ള മഹദ്ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാവണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. രാമായണത്തിലെ ഓരോ സംഭവങ്ങളും സമൂഹത്തിന് നേരായ മാര്‍ഗ്ഗം കാട്ടിത്തരുന്നുണ്ട്. അതുകൊണ്ട് കര്‍ക്കിടക മാസത്തില്‍ മാത്രമേ വായിക്കാവൂ എന്നില്ല, അത് ഒരു നിത്യപഠന ഗ്രന്ഥമാണ്. സമൂഹത്തെ വഴിതെറ്റിക്കാന്‍ ചിലര്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നു. ആചാരങ്ങളേയും സമ്പ്രദായങ്ങളെയും വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തവരും ചുംബന സമരം സംഘടിപ്പിച്ചവരും താലി ബഹിഷ്‌കരണം നടത്തിയവരുമൊക്കെ ഉന്നം വെയ്‌ക്കുന്നത് ഹിന്ദുസമൂഹത്തെ മാത്രമാണ്. പഠനത്തില്‍ എപ്ലസ് നേടിയ പെണ്‍കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ ജീവിതം അവസാനിപ്പിച്ചത് ഇത്തരക്കാരുടെ സ്വാധീനം സമൂഹത്തില്‍ ഉള്ളതിനാലാണെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ഹൈന്ദവജീവിത രീതിയേയും ശാസ്ത്രങ്ങളേയും ലോകം മുഴുവന്‍ അംഗീകരിക്കുന്നു. ‘യോഗദിനം’ വിജയപ്രദമായി ലോകം മുഴുവന്‍ ആചരിച്ചപ്പോള്‍ വിവാദങ്ങള്‍ ഉണ്ടായത് ഇവിടെ മാത്രമാണ്. ഹൈന്ദവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ പോലും വിലക്ക് ഏര്‍പ്പെടുത്താന്‍ ചിലര്‍ സംഘടിത ശ്രമം നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാമായണപാരായണ സമിതി വൈറ്റില പൊന്നുരുന്നി സ്വാമി വിവേകാനന്ദ നഗറില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. പി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍.എസ്. സൗമ്യ, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എസ്.സജി, കെ.എം. മനോജ്, എം.എസ്. അശോകന്‍, അനീഷ് പി.മേനോന്‍, സമോദ് രാജ്, കെ.കെ. വാമലോചനന്‍, സുധീര്‍ എസ്, സി.വി. പുഷ്പന്‍, കൃഷ്ണസ്വാമി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ക്ഷേത്രകലാപീഠം രക്ഷാധികാരി സി.വി. പുഷ്പന്‍, മാധവ കളരി പഠന കേന്ദ്രം ഡയറക്ടര്‍ എം.ഗോപിനാഥന്‍ ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇ.എം. രാമകൃഷ്ണന്‍, ബി.രാമചന്ദ്രന്‍, എ.എല്‍. സതീശന്‍, ഗോപി കെ.കെ, സജിത് എം.നായര്‍, ആര്‍. രതീഷ് കുമാര്‍, സുധീര്‍ മേനോന്‍, രശ്മി സജി, ജാനകി ദേവരാജന്‍, ഗിരീഷ് കുമാര്‍, എ.കെ. ചിദംബരന്‍, എസ്.ഗോപിനാഥന്‍, എസ്.എസ്. പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















