ന്യൂദല്‍ഹി: ചര്‍ച്ചകള്‍ക്ക് വേദിയാകേണ്ട പാര്‍ലമെന്റിനെ ഏറ്റുമുട്ടലുകള്‍ക്കുള്ള വേദിയാക്കി മാറ്റുന്നതില്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ആശങ്ക. പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന നടപടികളില്‍ മുന്‍പ് പലകുറി അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം സ്വാതന്ത്യദിനത്തലേന്ന് രാഷ്‌ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം തുറന്നു പറയുന്നത്. ഭരണഘടനാ കരട് സമിതി അധ്യക്ഷന്‍ ഡോ. ബി ആര്‍ അംബേദ്കറെ ഉദ്ധരിച്ചാണ് പ്രണബ് മുഖര്‍ജിയുടെ വിമര്‍ശനം.
ഏറ്റവും മികച്ച പൈതൃകസ്വത്തിന്റെ പരിപാലനത്തിന് നിതാന്ത ശ്രദ്ധ ആവശ്യമുണ്ട്. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. ചര്‍ച്ചയ്‌ക്ക് വേദിയാകുന്നതിന് പകരം, പാര്‍ലമെന്റ് ഏറ്റുമുട്ടലിനുള്ള ഇടമായി മാറ്റപ്പെട്ടു. പ്രതിനിധിസഭയില്‍ 1949 നവംബറില്‍ അംബേദ്കര്‍ നടത്തിയ ഉപസംഹാര പ്രസംഗവും അദ്ദേഹം ഉദ്ധരിച്ചു.
‘ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഭരണഘടനയുടെ പ്രകൃതത്തെ ആശ്രയിച്ചുള്ളതല്ല. നിയമനിര്‍മാണം, ഭരണ നിര്‍വഹണം, നീതിന്യായം തുടങ്ങിയ ഭരണകൂട ഘടകങ്ങളെ മാത്രമേ ഭരണഘടനയ്‌ക്ക് പ്രദാനം ചെയ്യാനാകൂ. ഭരണത്തിന്റെ ആ ഘടകങ്ങളുടെ പ്രവര്‍ത്തനം ജനങ്ങളെയും അവരുടെ അഭിലാഷങ്ങളും നിറവേറ്റാനുള്ള ഉപാധിയായി അവര്‍ രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടികളെയും ആശ്രയിച്ചായിരിക്കും ഭരണത്തിന്റെ ആ ഘടകങ്ങളുടെ പ്രവര്‍ത്തനം. ഭാരതത്തിലെ ജനങ്ങളും അവരുടെ പാര്‍ട്ടികളും എങ്ങനെ പെരുമാറുമെന്ന് ആര്‍ക്ക് പറയാനാകും?’
ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുണ്ടെങ്കില്‍, ജനങ്ങളും അവരുടെ പാര്‍ട്ടികളും അതിനെ ക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തിരുത്തലുകള്‍ ഉള്ളില്‍ നിന്നു തന്നെ വരണം. പ്രണബ് തുടര്‍ന്നു.
സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്ന പ്രവൃത്തി. ഒരു താഴ്ചയ്‌ക്കു ശേഷം 2014-15ല്‍ നാം 7.3 ശതമാനം വളര്‍ച്ച വീണ്ടെടുത്തു എന്നത് ആവേശഭരിതമാണ്.
പക്ഷേ, വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരിലേക്ക് എത്തണം. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച വരച്ചുകാട്ടുന്ന പ്രസംഗത്തില്‍ സാമുദായിക ഐക്യം കാത്തുസൂക്ഷിക്കണമെന്നും മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ബംഗ്ലാദേശുമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചത് മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്. എന്നാല്‍ സൗഹാര്‍ദ്ദത്തിന്റെ കരങ്ങള്‍ നാം മടി കൂടാതെ നീട്ടുമ്പോള്‍, മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളോടും വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളോടും നമുക്ക് കണ്ണടയ്‌ക്കാനാവില്ല. പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം തുടര്‍ന്നു.
അതിര്‍ത്തിക്കപ്പുറത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ദുഷ്ടത നിറഞ്ഞ ഭീകരസംഘങ്ങളുടെ ലക്ഷ്യമാണ് ഭാരതം. അക്രമത്തിന്റെ ഭാഷയും തിന്മയുടെ ഉപാസനയുമല്ലാതെ ഈ ഭീകരര്‍ക്ക് യാതൊരു മതവുമില്ല. ഭാരതത്തോട് ശത്രുതയുള്ള ശക്തികള്‍ തങ്ങളുടെ മണ്ണ് ഉപയോഗപ്പെടുത്തുന്നില്ലെന്ന് നമ്മുടെ അയല്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലിയര്‍പ്പിച്ചു.
















