ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സര്‍ക്കാരിന് മുന്നില്‍ ജിഎസ്ടി ബില്‍ പാസാക്കുന്നതിനായി ഇനിയും നിരവധി സാധ്യതകള്‍ തുറന്നുകിടക്കുകയാണെന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു.
2016 ഏപ്രില്‍ ഒന്നു മുതല്‍ ചരക്കുസേവന നികുതി നിയമം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെച്ചിരിക്കുന്നതെന്നും അതിന് മുമ്പായി നിയമം പാസാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ ബില്‍ പാസാക്കാനാവാശ്യമായ പിന്തുണ ഉറപ്പായിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മറ്റി പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ചതായി തീരുമാനിച്ചിട്ടില്ല. സ്വന്തം വിലയിരുത്തലുമായി ഇക്കാര്യത്തില്‍ മുന്നോട്ടുപോകുമെന്ന് പറഞ്ഞ ജെയ്റ്റ്‌ലി പ്രത്യേക സഭാ സമ്മേളനമെന്ന സൂചനകള്‍ നല്‍കി. പ്രത്യേക അറിയിപ്പ് നല്‍കി ജിഎസ്ടിക്കായി രണ്ടുദിവസം നീളുന്ന സമ്മേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നിയമം നടപ്പാക്കിത്തുടങ്ങുകയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ലോക്‌സഭയുടെ അംഗീകാരം നേടിയ ബില്‍ രാജ്യസഭ കടക്കുമെന്ന് ഉറപ്പുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുന്ന ബില്ലിന് പ്രാദേശിക പാര്‍ട്ടികള്‍ അനുകൂലമാണ്. കോണ്‍ഗ്രസ് മാത്രമാണ് ബില്ലിനെ എതിര്‍ക്കുന്നത്. പശ്ചിബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെല്ലാം ബില്ലിനോട് അനുകൂല നിലപാടാണെന്നും ഭരണഘടനാ ഭേദഗതി ബില്ലായതിനാലാണ് സംയുക്ത സമ്മേളനം വിളിച്ച് ബില്‍ പാസാക്കാത്തതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലപാട് കാരണം ഇതിനകം തന്നെ ഒരുവര്‍ഷത്തോളം നിയമം വൈകിയെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരുകളെല്ലാം അതൃപ്തരാണെന്നും വ്യക്തമാക്കിയ ജെയ്റ്റ്‌ലി ദേശതാല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസിന്റെ നിലപാട് കാരണം രാജ്യത്തിനാണ് സമ്മേളനകാലം നഷ്ടമായതെന്നും സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്-ഇടതുപക്ഷ എംപിമാരുടെ മണ്ഡലങ്ങളില്‍ അവരുടെ നിലപാടുകള്‍ തുറന്നുകാട്ടി ജനസഭകള്‍ നടത്തുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ്-സിപിഎം എംപിമാരുടെ മണ്ഡലങ്ങളില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനസഭകളില്‍ ജിഎസ്ടി ബില്ലിന്റെ പ്രയോജനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും.
ഒരാള്‍ മുതിര്‍ന്ന നേതാവായാല്‍ പ്രതികരണങ്ങളും പക്വതയുള്ളതായി മാറേണ്ടതാണ്. എന്നാല്‍ മുതിര്‍ന്നിട്ടും പക്വതയില്ലാത്ത വാക്കുകളാണ് രാഹുല്‍ഗാന്ധിയില്‍ നിന്നും ഉയരുന്നത്. പാര്‍ലമെന്റിലെ പ്രസംഗവും മുദ്രാവാക്യവും തമ്മിലുള്ള വത്യാസം പോലും രാഹുലിനിതുവരെ തിരിച്ചറിയാനാകുന്നില്ല. പ്രധാന പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാവ് നടുത്തളത്തിലിറങ്ങുന്ന കാഴ്ചയും സമ്മേളനകാലത്ത് കണ്ടെന്ന് സോണിയാഗാന്ധിയുടെ നടപടി ചൂണ്ടിക്കാട്ടി ജയ്റ്റ്‌ലി പറഞ്ഞു.
















