ആലപ്പുഴ: ബാലസദത്തിലെ അന്തേവാസികളായ ആദിവാസി കുട്ടികളുടെ പഠനം നഷ്ടപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തെളിവെടുപ്പ് നടത്തിയത് വിവാദമായി. മതാടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ബാല- ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്വാമി നിര്‍മ്മലാനന്ദ മെമ്മോറിയല്‍ ബാലസദത്തിലെ 37 കുട്ടികള്‍ക്കാണ് ഇന്നലെ പഠനം മുടങ്ങിയത്. ബാലസദനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് കുട്ടികളെ മുഴുവന്‍ ചേര്‍ത്തല മായിത്തറയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഓഫീസിലെത്തിക്കാനായിരുന്നു നിര്‍ദ്ദേശം. മുന്‍കാലങ്ങളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസഥരോ അംഗങ്ങളോ ബാലസദനത്തിലെത്തി പരിശോധന നടത്തുകയായിരുന്നു പതിവ്. ബാലസദനത്തിന്റെ പ്രവര്‍ത്തനങ്ങളും കുട്ടികളുടെ ആരോഗ്യസ്ഥിതിയും മറ്റും ഇവര്‍ നേരിട്ടെത്തി ബോദ്ധ്യപ്പെടുന്നതിനു പകരം കുട്ടികളെ മുഴുവന്‍ തങ്ങളിരിക്കുന്നിടത്തെത്തിക്കാന്‍ വെല്‍ഫെയര്‍ കമ്മറ്റി ആജ്ഞാപിച്ചത് ഫലത്തില്‍ കുട്ടികള്‍ക്ക് മറ്റൊരു പീഡനമായി മാറി. കായംകുളത്തുനിന്നും പ്രത്യേകം വാഹനം സജ്ജീകരിച്ചാണ് മുഴുവന്‍ കുട്ടികളെയും മായിത്തറയിലെത്തിച്ചത്. ഇവര്‍ക്ക് ഭക്ഷണച്ചെലവുള്‍പ്പെടെ 12,000ഓളംരൂപയാണ് ബാലസദനത്തിന് ചെലവായത്. രാവിലെ എത്തിയ കുട്ടികള്‍ക്ക് വൈകിട്ട് മൂന്നുമണിയോടെയാണ് മടങ്ങാന്‍ കഴിഞ്ഞത്. വെല്‍ഫെയര്‍ കമ്മറ്റിയുടെ പിടിവാശിമൂലം 37 കുട്ടികള്‍ക്കും ഇന്നലെ പഠനം മുടങ്ങി.
നേരത്തെ വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഈ ബാലസദനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. നിരന്തരം ബാലസദനത്തിലെ കുട്ടികളെയും അധികൃതരെയും ബുദ്ധിമുട്ടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍ ശ്രീരാമകൃഷ്ണാശ്രമം പിആര്‍ഒ പി. രാജേന്ദ്രന്‍ പ്രതിഷേധിച്ചു.
















