ചണ്ഡീഗഢ്: സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര അവിഹിത മാര്‍ഗ്ഗത്തില്‍ സ്വന്തമാക്കിയത് 146.755 ഏക്കര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ച കുറ്റത്തിന് രണ്ടുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. കൈവശം വെക്കാവുന്ന പരിധിയിലേറെ ഭൂമി സ്വന്തമാക്കിയിട്ട് ആ വിവരം രഹസ്യമാക്കിവെച്ചതാണ് കുറ്റം. ഹരിയനായിലെ സീലിങ് ഓണ്‍ ലാന്‍ഡ് ഹോള്‍ഡിങ് 1972 നിയമത്തിലെ 21-ാം വകുപ്പിന്റെ ലംഘനമാണ് വാദ്രക്ക് വിനയാകുന്നത്.
നിലവില്‍ ഈ വകുപ്പിന്റെ ലംഘനം വാദ്ര നടത്തിയിട്ടുണ്ടെന്ന് സ്പഷ്ടമാണ്. എന്നാല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിവു കണ്ടെത്താന്‍ കഴിഞ്ഞാലേ നടപടിയുണ്ടാകൂ.
കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തിലും ഹരിയാനയിലും ഭരണം നടത്തിയ കാലത്തിനിടെയാണ് വാദ്ര വിവിധ വസ്തുഇടപാടു കമ്പനികളുടെ പേരില്‍ വന്‍തോതില്‍ ഭൂമി കൈവശപ്പെടുത്തിയത്. ഗുഡ്ഗാവ്, ഫരീദാബാദ്, മേവാ, പല്‍വല്‍ എന്നീ ജില്ലകളിലാണ് ഇടപാട് അധികവും. ചിലത് വാദ്രയുടെ പേരിലും ചിലത് ഭാര്യ പ്രിയങ്കയുടെ പേരിലുമാണ്. ഇങ്ങനെ ഹരിയാനയില്‍ മാത്രം കൈവശപ്പെടുത്തിയിരിക്കുന്നത് 146.755 ഏക്കര്‍ ഭൂമിയാണ്.
ഗുഡ്ഗാവിലെ ജില്ലാ റവന്യൂ ഓഫീസില്‍നിന്നു ലഭ്യമായ വിവരപ്രകാരം ഹരിയാനാ സര്‍ക്കാരിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലും ഫിനാന്‍സ് കമ്മീഷണറുമായ അശോക് ഖേംക 2014 ആഗസ്റ്റ് 22-ന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് നിയപ്രകാരമുള്ളതില് കവിഞ്ഞ ഭൂസ്വത്ത് വാദ്ര കൈവശം വെച്ചിരിക്കുന്നുവെന്നാണ്.
കുറഞ്ഞവിലയ്ക്ക് ഗ്രാമീണരില്‍നിന്ന് ഭൂമിവാങ്ങി വന്‍വിലയ്ക്കു മറിച്ചു വില്‍ക്കുന്നതായിരുന്നു വാദ്രയുടെ കച്ചവടം. ഒരു ഗ്രാമത്തില്‍ സര്‍ക്കാര്‍ ഒരുപദ്ധതി തുടങ്ങാന്‍ പോകുന്നുവെന്ന തീരുമാനം പ്രഖ്യാപിപ്പിക്കും. അതിനുമുമ്പ് അവിടം വാദ്ര സ്വന്തമാക്കിയിരിക്കും.
കൃഷിയിറക്കാത്തതോ ഇറക്കിയിട്ടും കര്‍ഷികര്‍ക്ക് ലാഭംകിട്ടാത്തതോ ആയ പ്രദേശമായിരിക്കും ഇതിനു തിരഞ്ഞെടുക്കുക. ഇവിടെ കര്‍ഷകരെ ചതിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം നടപ്പിലാക്കലിലൂടെയായിരിക്കും കൃഷിമുടക്കുന്നത്. ഇവര്‍ ഭൂമി ചുളുവിലക്ക് വാങ്ങിക്കഴിയുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ അവിടെ പദ്ധതി പ്രഖ്യാപിക്കും. അതിനു തല്‍പ്പരരായവര്‍ക്ക് വാദ്രയുടെ കമ്പനി ഭൂമി വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കും. ഇതായിരുന്നു ഓപ്പറേഷന്.
പദ്ധതി നടപ്പിലാകാത്ത ഒട്ടേറെ പ്രദേശങ്ങള്‍ ഹരിയാനയിലുണ്ട്. ഫരീദാബാദിലെ കാബൂള്‍പൂര്‍ ഖാദര്‍ ഗ്രാമത്തില്‍ എട്ടുപ്ലോട്ടുകളായി 60 ഏക്കര്‍ ഭൂമി വാദ്രയുടെ സംഘം വാങ്ങി. പല്‍വല്‍ ജില്ലയില്‍ 64.28 ഏക്കര്‍ ഭൂമിയുടെ ഏഴുപ്ലോട്ടുകള് കൈവശപ്പെടുത്തി. മേവായില്‍ 28 ഏക്കര്‍.
ഫരീദാബാദിലെ അമീര്പൂരില് അഞ്ച് ഏക്കറിന്റെ ഒരു വലിയ പ്ലോട്ട് വാങ്ങിയത് പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരില്‍ത്തന്നെയാണ്. ഇടപാടുകളില്‍ അധികവും സ്കൈ ലൈറ്റ് റിയാലിറ്റി, സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, ബല് ബ്രീസ് എന്നീ കമ്പനികള്‍ക്കുവേണ്ടിയാണ്. ഈ കമ്പനികളുടെ 99 ശതമാനം ഓഹരിയും റോബര്‍ട്ട് വാദ്രയുടേതാണ്.
ഇതെല്ലാം കൈവശംവന്നശേഷം 82 ഏക്കര്‍ വാദ്ര മറിച്ചുവിറ്റു. വിവിധ കക്ഷികള്‍ക്കാണു വിറ്റത്. ഇതൊക്കെ നടക്കുമ്പോഴും കൈവശമുള്ള അധിക ഭൂമിയുടെ കണക്ക് വാദ്ര വെളിപ്പെടുത്തിയില്ല എന്നതാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ കൈവശമുള്ള അധിക ഭൂമിയെക്കുറിച്ചു റിപ്പോര്‍ട്ടു ചെയ്യണമെന്നാണ് സംസ്ഥാന ഭൂനിയമത്തിലെ 21-ാം വകുപ്പു പറയുന്നത്. അതില്‍ വീഴ്ചവരുത്തിയാല്‍ ഒമ്പതാം വകുപ്പു പ്രകാരം രണ്ടുവര്‍ഷംവരെ തടവിന് ശിക്ഷിക്കാം.
സംസ്ഥാന സര്‍ക്കാര്‍ അന്ന്, 2012-ല്‍ മൂന്നംഗ കമ്മിറ്റിയെ ഖേംകയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും കേന്ദ്രത്തിലും സംസ്ഥാനത്തും സര്‍ക്കാരുകള്‍ കോണ്‍ഗ്രസിന്റേതായതിനാല്‍ അന്വേഷണം വേണ്ടരീതിയില്‍ നടത്താതെ വാദ്രയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ആ ഇടപാടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: