ഭാരതാംബയുടെ കണ്ഠത്തിലെ അനര്‍ഘ മണിമാല്യങ്ങളില്‍ത്തിളങ്ങി വിലസുന്ന മുത്തുകളില്‍ പ്രധാനപ്പെട്ടവയാണ് ഋഗ്വേദാദി നാല് വേദങ്ങള്‍, ആറ് ശാസ്ത്രങ്ങള്‍ (ശിക്ഷ, കല്പം, വ്യാകരണം, നിരുക്തകം, ഛന്ദസ്സ്, ജ്യോതിഷം) ആറ് ദര്‍ശനങ്ങള്‍ (ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, ഉപനിഷത്ത്) 18 മഹാപുരാണങ്ങള്‍, ഉപപുരാണങ്ങള്‍, ഭഗവദ്ഗീതയുള്‍പ്പെടുന്ന മഹാഭാരതം, ആദികാവ്യമായ രാമായണം എന്നീ ഇതിഹാസങ്ങള്‍ ഇവയെല്ലാം.
ഋഷിപ്രോക്തങ്ങളായ ഇവ, ലോകത്ത് മറ്റെങ്ങുമില്ലാത്ത നമ്മുടെ മഹത്തായ പൈതൃകം അനേകായിരം വര്‍ഷങ്ങളായി ഭദ്രമായി കാത്തുസൂക്ഷിച്ചുപോരുന്നു. വൈദേശിക ആക്രമണങ്ങളും പാശ്ചാത്യസംസ്‌കാരത്തിന്റെ അടിച്ചേല്‍പ്പിക്കലുകളും ഭാരത സംസ്‌കൃത ഭാഷാസ്തന്യം വറ്റിച്ചുകളഞ്ഞെങ്കിലും ഒരു സങ്കരസംസ്‌കാര സമാന്തരത്തിന് വഴിപ്പെടാതെ, ആര്‍ഷഭാരത സംസ്‌കൃതി, ഭാവി തലമുറക്ക് ഒരു ദീപസ്തംഭമായി ഇന്നും പരിലസിക്കുന്നു.
നേരിട്ട് ജനങ്ങളിലേക്കെത്തിക്കാന്‍ പ്രയാസമുള്ളതിനാലാവാം, വേദവ്യാസനുള്‍പ്പെടെയുള്ള മനീഷികള്‍ കടുകട്ടിയായ വേദാന്ത സത്യങ്ങള്‍ ലളിതരൂപത്തിലാക്കി, സംഭവങ്ങളും ചരിത്രങ്ങളും കോര്‍ത്തിണക്കി പുരാണങ്ങള്‍ക്ക് രൂപംകൊടുത്ത് ജനകീയവല്‍ക്കരിച്ചത്. ഏതു പ്രാപഞ്ചികനും ഉള്‍ക്കൊള്ളാനും ആവര്‍ത്തിച്ച് ആസ്വദിച്ച് ഭക്തിവളര്‍ത്താനും ജീവിതത്തില്‍ പകര്‍ത്താനും സാധിക്കുന്നവിധം ആണത്. അല്പംകൂടി കടന്ന്, ഇതിഹാസങ്ങളില്‍ കഥാഗതികള്‍ക്കനുസരിച്ച് തത്വമൂല്യസിദ്ധാന്തങ്ങള്‍ സന്നിവേശിപ്പിച്ച് കൂടുതല്‍ ചിന്തോദ്ദീപകമാക്കിയിരിക്കുന്നത് കാണാം. എക്കാലത്തേക്കുമുള്ള മനുഷ്യകുലത്തിന്റെ കരുതലോടെയുള്ള ആനന്ദകരമായ നിത്യജീവിതത്തിനുള്ള വക അതിലുണ്ട്. എത്രയെത്ര മൊഴിമുത്തുകളും സദുപദേശങ്ങളുമാണ് കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നത്?
ഇതിഹാസങ്ങളില്‍ രാമായണത്തിന്റെ പുണ്യത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. രാമായണ മാസത്തിലൂടെ രാമായണത്തിലേക്ക്, അല്‍പം…
ചരിതം രഘുനാഥസ്യ
ശതകോടി പ്രവിസ്തരം
ഏകൈകമക്ഷരം പുംസാ
മഹാപാതക നാശനം.
‘രാമ’ ശബ്ദം! ശരാശരിയിലും താഴെ ജീവിച്ച രത്‌നാകരനെ ആദികവിയും ഇതിഹാസകാരനുമായുയര്‍ത്തിയ അത്ഭുത മന്ത്രം!
ധര്‍മ്മമാണ് ഈ ഭൂമിയെ, അല്ല, ഈ ജഗത്തിനെയാകെ ‘ശൂന്യതയില്‍’ നിലനിര്‍ത്തുന്നത്. ശ്രീരാമചന്ദ്രപ്രഭുവിന്റെ ധര്‍മമാര്‍ഗ്ഗത്തിലൂടെ മാത്രമുള്ള അയനം-യാത്ര, ജീവിതയാത്ര-അതത്രേ രാമായണം.
രാജധര്‍മം, പുത്രധര്‍മം, സഹോദരധര്‍മം, പതിധര്‍മം, പതിവ്രതാ ധര്‍മം, സുഹൃത് ധര്‍മം, യുദ്ധധര്‍മം, സേവ്യ-സേവക ധര്‍മം ഇവയെല്ലാം വാല്മീകിമുനി ഇതില്‍ സുന്ദരമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. പല ഭാഷകളിലേക്കും പല ദേശങ്ങളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ട് പ്രചുരപ്രചാരം നേടിയതും മറ്റൊന്നും കൊണ്ടല്ല.
വാല്മീകി വിരചിതമായ മൂലഗ്രന്ഥം സംസ്‌കൃതത്തിലാണല്ലൊ. ഗായത്രീ രാമായണം, അത്ഭുത രാമായണം, ആനന്ദരാമായണം മുതലായവയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഹിന്ദിയില്‍ തുളസീദാസ രാമായണവും തമിഴില്‍ കമ്പരാമായണവും മലയാളത്തില്‍ അദ്ധ്യാത്മരാമായണവും പ്രചാരത്തിലുണ്ട്. അദ്ധ്യാത്മരാമായണം മൂലകൃതി, പക്ഷേ, ഒരു വിഷ്ണുഭക്തനായ ബ്രാഹ്മണനാല്‍ ഉണ്ടാക്കപ്പെട്ടതാണെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. രാമനെ ഈശ്വരനായി വര്‍ണിച്ചിരിക്കുന്ന അദ്ധ്യാത്മരാമായണത്തിന്റെ മൂലത്തേക്കാള്‍ തുഞ്ചത്ത് ആചാര്യന്റെ കിളിപ്പാട്ട് തര്‍ജ്ജമ പ്രചാരം നേടി. ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും കാലഘട്ടത്തിന്റെ ആവശ്യവും ഈ കാലാതീതമായ കവിതയുടെ വളര്‍ച്ചക്ക് നിദാനമായി എന്നുപറയാം.’വാല്മീകി’യില്‍ സ്വഭാവോക്തിക്കും ‘തുളസി’യില്‍ രൂപകാതിശയോക്തിക്കും ‘കമ്പ’ രില്‍ അത്യന്താതിശയോക്തിക്കും ‘അദ്ധ്യാത്മ’ത്തില്‍ ഭക്തിക്കും പ്രാധാന്യം പ്രകടമായിക്കാണാം.
അസമയത്ത് പുത്രാര്‍ത്ഥിനിയായി ബ്രഹ്മവംശജനായ വിശ്രവസ്സിനെ പ്രാപിച്ച കൈകസിക്ക് ലോകകണ്ടകനായ രാവണനും കുംഭകര്‍ണനും മറ്റും ജനിച്ചു. വരബലവും ശരബലവും കരബലവും നേടി അവര്‍, പ്രത്യേകിച്ച് രാവണന്‍, ലോകപീഢയുടെ ഹേതുവായി, ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും പതിവ് പോലെ ഈശ്വരീയശക്തി മനുഷ്യരൂപത്തില്‍ ഉയിര്‍കൊണ്ടു. അതിന്റെ ഭാഗമായി ഭൂമിയില്‍ മറ്റു സാഹചര്യങ്ങളും ഒരുങ്ങി. രാമബാണത്തെത്തടുക്കുവാനുള്ള ശക്തി ഈ പ്രപഞ്ചത്തിലാര്‍ക്കാണുള്ളത്? പക്ഷേ ഇവിടെ നാം ഓര്‍ക്കേണ്ടത്, മനുഷ്യസാധ്യമായ രീതിയില്‍, ന്യായമായ ധര്‍മമാര്‍ഗ്ഗത്തിലൂടെ, ശത്രുവിന് എല്ലാ അവകാശങ്ങളും വേണ്ടത്ര സമയവും അനുവദിച്ചുകൊണ്ടാണ് രാമന്റെ മുന്നേറ്റം എന്നതാണ്.
ഘട്ടംഘട്ടമായി വിഭീഷണോപദേശം, ഹനുമദ്ദൂത്, അംഗദദൂത് എന്നിവയെല്ലാം കഴിഞ്ഞാണ് യുദ്ധം ആരംഭിക്കുന്നതുതന്നെ. സീതയെ തിരിച്ചേല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു ഏകപത്‌നീവ്രതനായ ദാശരഥിയുടെ ശക്തമായ ഭാഷയിലുള്ള ‘ഡിമാന്‍ഡ്.’ യുദ്ധംമൂലം രാക്ഷസ ഉന്മൂലനവും വാനരസേനാ നാശവും ഒഴിവാക്കുവാനും ശ്രമമുണ്ടായി എന്നതും ശ്രദ്ധേയമാണ്. യുദ്ധത്തിന്റെ പല ഘട്ടങ്ങളും കഴിഞ്ഞ് മേഘനാദന്റെ വരവോടെയാണ് ധര്‍മയുദ്ധം വിട്ട്, കപടയുദ്ധവും മായായുദ്ധവും ഒളിയുദ്ധവും മറ്റും രാക്ഷസസൈന്യം നടത്തുന്നത്. എന്നിട്ടും ഇന്ദ്രനെ തോല്പിച്ച ഇന്ദ്രജിത്തിന് ലങ്കയിലെ നികുംഭിലയിലെ ഹോമാഗ്നിയില്‍ സ്വന്തം ശിരസ് ഹോമിക്കേണ്ടിവന്നു. ലക്ഷ്മണന്റെ ഐന്ദ്രാസ്ത്രം ആ ശിരസ്സ്, രാവണന്റെ ഇരുപതു കണ്ണുകള്‍ക്ക് മുമ്പിലൂടെ പറപ്പിച്ച്, അഗ്നിയില്‍ വീഴ്‌ത്തുകയായിരുന്നു. അധര്‍മത്തിന്റെ ഗതി!
ഒടുവില്‍ രാവണന്‍ നേരിട്ടെത്തി രാമനോട് എതിരിട്ട്, തോറ്റ്, തേര്‍ തകര്‍ന്ന്, ആയുധമറ്റ്, തേരാളി പോയ ദശാനന് രാമന്റെ ഔദാര്യം സ്വീകരിക്കേണ്ടിവന്നതും യുദ്ധകാണ്ഡത്തിലുണ്ട്. ”ഇപ്പോള്‍ നീ നിരായുധനാണ്. പോയി വിശ്രമിച്ച് വേണ്ട സന്നാഹത്തോടുകൂടി നാളെ യുദ്ധക്കളത്തിലേക്ക് വരൂ”യെന്നാണ്. രഘുവംശതിലകം തന്റെ മുഖ്യശത്രുവിനോട് പറയുന്നത്!
ഇനി പുത്രധര്‍മത്തിലേക്കൊന്നെത്തി നോക്കാം. വിശാലമായ കോസല രാജ്യത്തിന്റെ അധികാരം എത്ര സന്തോഷത്തോടെയാണ് രാമന്‍ പിതൃശാസനം മാനിച്ച് വേണ്ടെന്ന് വച്ച് സര്‍വതുമുപേക്ഷിച്ച്, വനയാത്രക്ക് ഒരുങ്ങുന്നത്? അധികാരത്തിനും സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ചിന്തിക്കേണ്ട വിഷയമാണ്. അതുപോലെ ഭ്രാതൃധര്‍മത്തിന് ഉത്തുംഗ മാതൃകകളാണ് ഭരതനും ലക്ഷ്മണനും. കുടുംബത്തിലെ അരസെന്റ് ഭൂമിക്കുവേണ്ടി ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കോടതി കയറിയിറങ്ങിയവര്‍ ഈ ത്യാഗം മനസ്സിലാക്കണം. ഭരതന് ജ്യേഷ്ഠനില്ലാത്ത രാജ്യം വേണ്ട എന്നുമാത്രമല്ല, 14 വര്‍ഷം കഴിഞ്ഞ് തിരിച്ചുവരുവാന്‍ ഒരു ദിവസം വൈകിയാല്‍ ജീവത്യാഗം ചെയ്യുമെന്നു കൂടിപ്പറഞ്ഞാണ് രാജധാനിക്ക് പുറത്ത് നന്ദിഗ്രാമത്തില്‍ പാദുക പൂജ ചെയ്ത് മന്ത്രി സുമന്ത്രരെക്കൊണ്ട് രാജ്യംഭരിക്കുന്നത്!
ലക്ഷ്മണകുമാരനോട് ആരും വനവാസത്തിന് ആവശ്യപ്പെട്ടില്ല. പ്രിയ കൂടപ്പിറപ്പിനെ സ്വമേധയാ അനുഗമിക്കുന്നുവെന്നേയുള്ളൂ. അനന്താംശമായ ലക്ഷ്മണന്റെ ത്യാഗം എടുത്തുപറയത്തക്കതാണ്. വനത്തില്‍, പകല്‍, ചേട്ടനും, ചേട്ടത്തിക്കും വേണ്ട ശുശ്രൂഷകള്‍ ചെയ്യുകയും രാത്രിയില്‍, ചാപപാണിയായി അവരുടെ പര്‍ണശാലക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം ശേഖരിക്കുമ്പോള്‍ ചേട്ടനും ചേട്ടത്തിയും ഭക്ഷിച്ച ശേഷം ബാക്കിയുണ്ടെങ്കില്‍ കഴിക്കാമെന്നു വിചാരിച്ച് കഴിക്കാറില്ല. സീതാരാന്മാരാകട്ടെ അനുജന്‍ ഫലമൂലാദികള്‍ ശേഖരിക്കുമ്പോള്‍ ഭുജിച്ചു കാണുമെന്ന് അനുമാനിച്ച് മിച്ചം വയ്‌ക്കാറുമില്ല.അങ്ങനെ നിന്നിദ്രനും നിരാഹാരനുമായാണ് ലക്ഷ്മണന്റെ വനവാസം-സ്വസഹോദരനും മാതൃതുലയായ ജ്യേഷ്ഠത്തിക്കും വേണ്ടി!
സീതയുടെ പാതിവ്രത്യശക്തിയാണല്ലോ രാമകഥയുടെ ഈട്. സ്ത്രീധര്‍മത്തിന്റെ മകുടോദാഹരണമാണ് ജാനകി. തനിക്ക് മാത്രമായ് രാമന്റെ സ്‌നേഹം കിട്ടുമല്ലോ രാജാവായാല്‍ അത് മുഴുവനും കിട്ടുകയില്ലല്ലോ എന്ന വിചാരമാണ് ആ സാധ്വിക്-അച്ഛന്‍ വനവാസം വിധിച്ചു എന്നു കേട്ടപ്പോഴുണ്ടായത്. തട്ടിക്കൊണ്ടുവന്ന് ലങ്കയില്‍ കൊട്ടാരത്തിന്റെ തെക്ക് വശത്തെ ശിംശിപാവൃക്ഷച്ചോട്ടിലിരിക്കുന്ന സീതയെ വശത്താക്കാന്‍ അഴകിയരാവണന്റെ വശ്യപ്രയോഗങ്ങളെല്ലാം വിഫലങ്ങളായി. (സമ്മതമില്ലാതെ സ്ത്രീകളെ തൊട്ടാല്‍ തല പൊട്ടിച്ചിതറി മരിക്കുമെന്ന് രാവണന് ബ്രഹ്മദേവശാപമുണ്ട്-‘കാമബാണമേറ്റ് മദിക്കുന്ന നീ രാമബാണമേറ്റ് മരിക്കു’മെന്ന് ദേവഗുരുവിന്റെയും ശാപമുണ്ട്)
സുന്ദരകാണ്ഡമെന്ന രാമായണത്തിലെ സുന്ദരമായ അദ്ധ്യായത്തില്‍ ഹനുമാന്‍ ആത്മവിശ്വാസം ജാംബവാനിലൂടെ വീണ്ടെടുത്ത് സമുദ്രലംഘനം ചെയ്യുന്നതാണ് തുടക്കം. അഞ്ചിലൊന്നില്‍ മകനായ ഹനുമാന്‍ (പഞ്ചഭൂതങ്ങളാണ് ഇവിടെ അഞ്ച് കൊണ്ടുദ്ദേശിക്കുന്നത്) അഞ്ചിലൊന്നു കടന്ന്, അഞ്ചിലൊന്നില്‍ മകളെ കണ്ട്, അഞ്ചിലൊന്നോളം ഉയര്‍ന്ന (ആകാശത്തോളം) ലങ്കാപുരി, അഞ്ചിലൊന്നാക്കി (അഗ്നി) തിരികെ വരുന്നു. ഒരു ദൂതന്‍ തന്റെ ദൗത്യം പൂര്‍ണമാകുന്നതുവരെ ജാഗ്രത പാലിക്കണമെന്ന പാഠം വായുപുത്രനിലൂടെ നാം അറിയുന്നു.
സുരസയുടെ പരീക്ഷണം അതിജീവിച്ച്, മൈനാകന്റെ സല്‍ക്കാരത്തിനും വിശ്രമത്തിനുമുള്ള ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച് തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി ആജ്ഞനേയന്‍. പക്ഷേ, സീതയെ കണ്ട് വിശ്വാസം വരുത്തി ആശ്വസിപ്പിച്ച് തിരികെവരുന്ന വഴി കാട്ടിക്കൂട്ടിയ വിക്രിയകളൊന്നും (ഉദ്യാനഭംഗവും ലങ്കാദഹനവും മറ്റും) രാമാദികളോട് വീരവാദം മുഴക്കുന്നുമില്ല. പിന്നീടാണ് വിഭീഷണന്‍ വഴി അവരതറിയുന്നത്. അതെ-ഹനുമാന്‍ ശക്തിയാണ്, ഭക്തിയാണ്, സാഹസമാണ്, രാമസുഗ്രീവ സേവകനുമാണ്, അറിവും സംഗീതവുമാണ്- അതത്രേ ചിരഞ്ജീവിത്വം!
രാമായണത്തിലെ മറ്റൊരത്ഭുതം അതിന്റെ ഭൂമിശാസ്ത്രമാണ്.
വടക്കേയിന്ത്യയിലെ സരയൂ നദി, അയോദ്ധ്യ അവിടെ നിന്നുമാരാംഭിച്ച വനപ്രയാണം എത്ര കൃത്യമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്! ശൃംഗിവേരപുരം കഴിഞ്ഞ് ഗംഗ കടന്ന് തെക്കോട്ട് സഞ്ചരിച്ചതായിപ്പറയുന്ന സ്ഥലങ്ങള്‍ പൗരാണികങ്ങളല്ല ഇപ്പോഴുമുള്ളതു തന്നെ! ചിത്രകൂടം ദണ്ഡകാരണ്യം, ഗോദാവരി, പഞ്ചവടി വീണ്ടും തെക്കോട്ട് കടന്ന് കിഷ്‌കിന്ധ, ശബരിമല, പമ്പ, രാമേശ്വരം തെക്കെ സമുദ്രതീരം വഴി ശ്രീലങ്ക. യാതൊരു ആധുനിക ഉപകരണങ്ങളുമില്ലാതെ ഈ ദുര്‍ഘടമായ സ്ഥലങ്ങള്‍ ഇതിഹാസകാരന്‍ കണ്ടുപിടിച്ച് തെറ്റാതെ രേഖപ്പെടുത്തിയിരിക്കണം, അതും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ത്രേതായുഗത്തില്‍!
രാമകഥയിലെ പരിസ്ഥിതി സന്തുലനവും ആലോചനാമൃതമത്രെ! ഭൂരിഭാഗവും വനങ്ങളാല്‍ നിറഞ്ഞിരുന്ന അക്കാലത്തുപോലും പക്ഷിവൃക്ഷ മൃഗസഞ്ചയങ്ങള്‍ മനുഷ്യനുമായി ഒരു ഭൂമിയമ്മയുടെ മക്കളായി വര്‍ത്തിച്ചിരുന്നുവെന്ന് മനസ്സിലാകും. ക്രൗഞ്ചപര്‍വതത്തിലെ ജടായു എന്ന പക്ഷിശ്രേഷ്ഠന്‍ ശ്രീരാമന്റെ തോഴനും ദശരഥന്റെ സുഹൃത്തുമായിരുന്നു. സോദരന്‍ സമ്പാതിയാകട്ടെ, സീതാന്വേഷണാര്‍ത്ഥം തെക്കെ സമുദ്രതീരത്തെത്തി, അന്തംവിട്ട്, നിരാശ മുഴുത്ത ജാംബവാദികള്‍ക്ക് സീത ലങ്കയിലുണ്ടെന്ന വിലപ്പെട്ട അറിവ് നല്‍കുകയും അതൊരു പ്രധാന വഴിത്തിരിവാകുകയും ചെയ്തു. പവിത്രമായ ചിത്രകൂടത്തില്‍ സീതാരാമലക്ഷ്മണന്മാര്‍ കണ്ടകാഴ്ച ശ്രദ്ധിക്കുക.
”ആനത്തലവന്മാര്‍ നദികളില്‍നിന്നും തുമ്പിക്കൈക്കുഴലുകളില്‍ വെള്ളം നിറച്ച് കൊണ്ടുവന്ന് ആശ്രമോപാന്തത്തിലുള്ള കരിങ്കല്‍ത്തൊട്ടികളില്‍ പകര്‍ന്നുനിറക്കുന്നു; മാനുകള്‍ ദര്‍ഭകളറുത്തെടുത്തുകൊണ്ടുവന്ന് ഹോമപ്പുരക്കകത്ത് വെച്ചു കൊടുക്കുന്നു; കുരങ്ങുകള്‍ സ്വന്തം വാലുകളില്‍ പിടിപ്പിച്ചുകൊണ്ട് അന്ധമുനിമാരെ അത്യാവശ്യകര്‍മങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നടത്തുന്നു, തത്തകള്‍ വരിനെല്‍ക്കതിരുകള്‍ ചെഞ്ചുണ്ടുകളില്‍ കൊത്തിയെടുത്ത് കേടുപറ്റാതെ പറന്നുവന്ന് ആശ്രമദ്വാരങ്ങളില്‍ കൊണ്ടിട്ട് ശേഖരിക്കുന്നു; തരുപംക്തികള്‍ തണലേകിയും പരോപകാരതല്പരരായി നില്‍ക്കുന്നു. ”ആഹാ! എത്ര സുന്ദരം!!! രാമായണ ചിന്തകള്‍ക്ക് ഇനി അടുത്ത കര്‍ക്കടകം വരെ കാത്തിരിക്കേണ്ട. എപ്പോഴും ഈ ധര്‍മായനം ഭാരതീയരുടെ ചിന്തകളെ പ്രബുദ്ധരാക്കട്ടെ!
ചിങ്ങമാസവും സത്ചിത് വൃത്തികള്‍ക്ക് വിളനിലമൊരുക്കുന്നതാണ്. തിരുവോണനാളിലെ വാമനാവതാരം, ലോകഗുരുവായ ശ്രീകൃഷ്ണാവതാരം; വിദ്യയും സിദ്ധിയും പ്രദാനം ചെയ്യുന്ന വിനായകന്റെ ജനനം; എന്നിവയാല്‍ ആത്മീയ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും ചിങ്ങമാസം ഉതകട്ടെ. അതെ, കര്‍ക്കടകം രാമായണമാണെങ്കില്‍ ചിങ്ങമാസം ഭഗവാന്റെ മാസം-ഭാഗവതമാസമായി ആചരിക്കേണ്ടതാണ്!
(ആത്മീയ പ്രഭാഷകനാണ് ലേഖകന്‍)
















