ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോളിലെ ഇതിഹാസ പരിശീലകരായ ആഴ്സന്‍ വെങ്ങറും ഹോസെ മൗറീഞ്ഞോയും തമ്മിലെ വൈരം ഏറെ വിഖ്യാതം. മൗറീഞ്ഞോ പ്രീമിയര്‍ ലീഗിലെ രണ്ടാമൂഴത്തില്‍ ചെല്‍സിയുടെ ചുമതലയേറ്റതോടെ ഇരുവരുമായുള്ള അങ്കം ഒന്നുകൂടി മുറുകി. ആ വാക് പോര് ഏറ്റെടുത്ത മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആവോളം ആഘോഷിച്ചു. വാക്കുകള്‍ കൊണ്ട് ഒപ്പം നിന്നെങ്കിലും കളത്തിലെ കണക്കില്‍ ആഴ്സനലിന്റെ ആശാനെ മൗറീഞ്ഞോ എന്നും പിന്തള്ളി. ആ ദുര്‍വിധിക്ക് വെങ്ങറും കുട്ടികളും ഞായറാഴ്ച രാവില്‍ അന്ത്യം കുറിച്ചു, കമ്മ്യൂണിറ്റ് ഷീല്‍ഡ് കിരീട നേട്ടത്തിലൂടെ.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയും എഫ്എ കപ്പ് ജേതാക്കളായ ആഴ്സനലും തമ്മിലെ നേരങ്കത്തില്‍ ഒരൊറ്റ ഗോള്‍ മാത്രമേ പിറന്നുള്ളൂ, 24-ാം മിനിറ്റില്‍ ഗണ്ണേഴ്സിനുവേണ്ടി അലെക്സ് ഓക്സ്ലെയ്ഡ് ചേംബര്‍ലെയ്ന്റെ ബൂട്ടില്‍നിന്ന്. ചേംബര്ലെയ്ന്റ റോക്കറ്റ് സ്ട്രൈക്കിന്റെ ബലത്തില്‍ ആഴ്സനല്‍ കിരീടത്തില്‍ മുത്തുകയും ചെയ്തു. വെംബ്ലി വേദിയൊരുക്കിയ ഫൈനലിന്റെ ആദ്യ പകുതിയില്‍ നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു സംഘങ്ങള്‍ക്കും കഴിഞ്ഞില്ല. ചേംബര്‍ലെയ്ന്റെ ഗോളൊഴിച്ചാല്‍ കാണികള്‍ക്ക് സന്തോഷ ദൃശ്യങ്ങള്‍ വിരളം. രണ്ടാം പകുതിയില്‍ തിയോ വാല്‍ക്കോട്ടിനു പകരം ഒളിവര്‍ ജിറോഡ് വന്നത് ആഴ്സനലിന്റെ നീക്കങ്ങള്‍ക്ക് ജീവന് പകര്‍ന്നു.
ചെല്‍സിയെ ഉപേക്ഷിച്ച ഗോളി പീറ്റര്‍ ചെക്കും പീരങ്കിപ്പടയുടെ രണ്ടാം തുടര്‍ കമ്യൂണിറ്റി ഷീല്‍ഡ് വിജയത്തില്‍ സ്വാധീനം ചെലുത്തി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഏറെ സന്തോഷിച്ചത് വെങ്ങറായിരുന്നു. അതിനാവോളം കാരണവുമുണ്ടായി. പതിനാല് ശ്രമങ്ങളില്‍ ഇതാദ്യമായാണ് ആഴ്സനലും വെങ്ങറും ചെല്‍സിയെ തോല്‍പ്പിക്കുന്നത്. ഇതിനു മുന്‍പ് ഏഴു തവണ മൗറീഞ്ഞോയും ചെല്‍സിയും ജയിച്ചു കയറി. ആറു മത്സരങ്ങളില്‍ സമനില. 2005ലെ കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടവും വെങ്ങറുടെ തോല്വിക്കഥകളില്പ്പെടുന്നു. അന്ന് സെസ്ക് ഫാബ്രെഗസിന്റെ ഗോള്‍ ആഴ്സനലിന് പ്രതീക്ഷ നല്‍കിയെങ്കിലും ദിദിയര്‍ ദ്രോഗ്ബയുടെ ഡബിള്‍ ചെല്‍സിക്ക് കപ്പ് സമ്മാനിച്ചു. ഇപ്പോഴിതാ അതേ ടൂര്‍ണമെന്റില്‍ വെങ്ങര്‍ക്ക് മധുര പ്രതികാരം.
തോല്‍വികളുടെ സ്പെഷ്യലിസ്റ്റ് എന്നൊരിക്കല്‍ വെങ്ങറെ മൗറീഞ്ഞോ കളിയാക്കുകയുണ്ടായി. ഇനി ആ വാചകം ചെറുതായെങ്കിലും മൗറീഞ്ഞോയ്ക്ക് തിരുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: