ആലുവ: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകളുടെ എണ്ണം പെരുകുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നു. ഇതരസംസ്ഥാനക്കാര്‍ പ്രതികളായി എറണാകുളം റൂറലില്‍ 269 കേസുകളും സിറ്റിയില്‍ 211 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളരെയേറെ ഇതരസംസ്ഥാനക്കാര്‍ മലയാളി യുവതികളെ പ്രണയിച്ച് നടിച്ച് പീഡിപ്പിച്ചശേഷം മുങ്ങുന്നുമുണ്ട്.
ഇതരസംസ്ഥാനക്കാര്‍ ഇവിടെ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയൊക്കെയുണ്ടെങ്കിലും ഇത് കര്‍ക്കശമായി പാലിക്കുവാന്‍ നിലവില്‍ കഴിയുന്നില്ല.
ഇതരസംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍പ്പെട്ടശേഷം കേരളം ഒളിത്താവളമായി ഉപയോഗപ്പെടുത്തുന്നവരും ഏറെയാണ്. അതുപോലെ ഇതരസംസ്ഥാനക്കാര്‍ക്കുവേണ്ടി അനാശാസ്യകേന്ദ്രങ്ങളും അന്യസംസ്ഥാനക്കാര്‍ തന്നെ നടത്തുന്നുണ്ട്. ഇതരസംസ്ഥാനക്കാരെ സംഘടിപ്പിക്കാന്‍ ചില രാഷ്‌ട്രീയക്കാര്‍ വളരെയേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും കാര്യമായി വിജയം കണ്ടില്ല.
കുടിയേറ്റ തൊഴിലാളികള്‍ക്കായി ക്ഷേമപദ്ധതിയുണ്ടെങ്കിലും ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണവും കുറവാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും മറ്റും നല്‍കുന്നുണ്ട്. 2010 ലാണ് ക്ഷേമപദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇതുവരെയും അരലക്ഷത്തോളം പേര്‍മാത്രമാണ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേരളത്തില്‍നിന്നും കാണാതാകുന്ന പെണ്‍കുട്ടികളില്‍ ചിലരെല്ലാം ബംഗാളിലും മറ്റുമുണ്ടെന്നും റിപ്പോര്‍ട്ടുകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കേരളത്തിലേക്ക് കഞ്ചാവിന്റെ വ്യാപനത്തിനും ഇതരസംസ്ഥാനക്കാര്‍ പ്രത്യേക ഘടകമായി മാറി. ഒറീസ, ഝാര്‍ഖണ്ഡ്, ബീഹാര്‍, ആസാം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ തൊഴിലിനായി കേരളത്തിലെത്തുന്നത്.
















