ഞങ്ങള്‍, മാതൃഭൂമിയിലെ പഴയ സുഹൃത്തുക്കള്‍ക്ക് അങ്ങനെയൊരു പതിവുണ്ട്. ഇടയ്‌ക്കൊക്കെ വെറുതെ ഒന്നു വിളിക്കും. കുശലപ്രശ്‌നങ്ങളും, ആരോഗ്യകാര്യങ്ങളും സംസാരിക്കും. അതുപോലെ ഒന്നുവിളിച്ചതാണ്, കഴിഞ്ഞയാഴ്ച, രാജഗോപാലനെ. അപ്പോഴാണറിയുന്നത്, എറണാകുളത്താണ്, ഒരു ചെക്കപ്പിനു പോയതാണ്.
പതിവുപോലെ ആരോഗ്യത്തെപ്പറ്റി സംസാരിച്ചു, ഓര്‍മ്മകള്‍ പങ്കിട്ടു. കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു, ഇനി തിരിച്ച് എന്നാണ്?
സുഹൃത്ത് അതിന് മറുപടി പറയാതെ പണ്ടത്തെ ചില മാതൃഭൂമി കാര്യങ്ങളെക്കുറിച്ചു പറഞ്ഞുപറഞ്ഞങ്ങനെ പോയി.
എന്റെ ആ ചോദ്യത്തിനു മറുപടി ഇതാ… ഇങ്ങനെയാണ് ഇപ്പോള്‍ കിട്ടിയത്.
നാല്‍പ്പതു നാല്‍പ്പത്തഞ്ചുകൊല്ലത്തെ ചങ്ങാത്തത്തിന്റെ ഒരറ്റം ഇവിടെ മുറിഞ്ഞുവീഴുന്നു.
രാഷ്‌ട്രീയം, പ്രൊഫഷണല്‍കാര്യങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം എന്നിവയില്‍, രാജഗോപാലും ഞാനും പലപ്പോഴും, വിയോജിച്ചിട്ടുണ്ട്. രൂക്ഷമായിത്തന്നെ അത്തരം വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. എങ്കിലും എല്ലാകാലത്തും ആ ഹൃദയത്തിനകത്ത് എനിക്ക്, എനിക്കും എന്നെപ്പോലെ ഞങ്ങളില്‍ചിലര്‍ക്കും വിശിഷ്ടമായ സ്ഥാനമുണ്ടായിരുന്നു. എന്റെ ഹൃദയത്തില്‍ രാജഗോപാലനും അതുപോലെ ആ കുറച്ചുപേര്‍ക്കും.
എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുമായി ആരവത്തോടെ പൊതുരംഗത്തിറങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ മലബാര്‍ ഭാഗത്തുനിന്നുള്ളവരായിരുന്നു എ.സി. ഷണ്‍മുഖദാസ്, സി. എച്ച്. ഹരിദാസ്, വി. രാജഗോപാല്‍, എ. സുജനപാല്‍ എന്നിങ്ങനെ ചിലര്‍.രാഷ്‌ട്രീയത്തോടൊപ്പം പത്രപ്രവര്‍ത്തനവും ഇവര്‍ പയറ്റി. ഇവരില്‍ ഹരിദാസ്, ആകസ്മികമായി, ലോകത്തു നിന്നേ വിടപറഞ്ഞു. ഷണ്‍മുഖദാസും സുജനും രാഷ്‌ട്രീയം മാത്രമായി മുന്നേറി. രാജഗോപാല്‍ പത്രപ്രവര്‍ത്തനത്തിലും മുഴുകി.
കളിയെഴുത്തിലുള്ള കമ്പവും നല്ല ഭാഷയും പ്രോത്സാഹിപ്പിക്കാന്‍ ‘വിംസി’ എന്ന പേരില്‍ പ്രശസ്തനായ, അന്നത്തെ മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ ന്യൂസ് എഡിറ്റര്‍ വി.എം. ബാലചന്ദ്രനും- ഇതൊക്കെക്കൊണ്ടാവാം രാജഗോപാല്‍ മാതൃഭൂമിയില്‍ തുടരുകയാണ് ചെയ്തത്. ബാലചന്ദ്രനെപ്പോലെ മാതൃഭൂമി രാജഗോപാലിനും ഒരാവേശമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.
കളിയെഴുത്തില്‍ ഉയരങ്ങള്‍ കീഴടക്കി കീഴടക്കി നാലഞ്ചു ഒളിമ്പിക്‌സ് റിപ്പോര്‍ട്ടു ചെയ്യാനാവസരം ലഭിച്ച അപൂര്‍വം ഇന്ത്യക്കാരായ പത്രപ്രവര്‍ത്തകരിലൊരാളായി- അതോ ഒരേ ഒരാളോ? മാറി എന്റെ സുഹൃത്ത്. അതില്‍ പി.ടി. ഉഷക്ക് തലനാരിഴക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്‌സും പെടുന്നു. മാത്രമല്ല, ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് നിര്‍ണ്ണയത്തിനായുള്ള, എഡ്വിന്‍ മോസസ് ചെയര്‍മാനായ രാഷ്‌ട്രാന്തരീയ മീഡിയ പാനലില്‍ പത്തു പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി അംഗമായും രാജഗോപാല്‍ സേവനമനുഷ്ടിച്ചു. ആ പാനലില്‍ ആദ്യമായി അംഗത്വം നേടിയ വിവരം എന്നെ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴത്തെ ആ ‘ത്രില്‍’ ഞാനിപ്പോഴും ഓര്‍ക്കുന്നു. അര്‍ഹമായ പദവി എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു.
സ്‌പോര്‍ട്‌സില്‍ മാത്രമല്ല ജനറല്‍ റിപ്പോര്‍ട്ടിംഗിലും അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. ഞാനോര്‍ക്കുന്നത് ഭോപ്പാല്‍ വാതക ദുരന്തമാണ്. അന്ന് എന്തോ ആവശ്യത്തിന് ദല്‍ഹിയിലായിരുന്ന രാജഗോപാല്‍ ഭോപ്പാലിലെ വാതകച്ചോര്‍ച്ചയുടെ വാര്‍ത്തയിറഞ്ഞ് അങ്ങോട്ടു കുതിക്കുകയായിരുന്നു. ആ വാതകച്ചോര്‍ച്ച സംബന്ധിച്ച രാജഗോപാലിന്റെ റിപ്പോര്‍ട്ട് ഏതു പത്രപ്രവര്‍ത്തകനും മാതൃകയാക്കാവുന്നതത്രെ. വിശദമായ വാര്‍ത്ത , സൂക്ഷ്മാംശം വിടാതെ വിവരിച്ചതോടൊപ്പം ചില കേരള ആംഗിളുകള്‍കൂടി കൊടുത്ത് രാജഗോപാല്‍ അതു ഇന്‍ഫര്‍മേറ്റീവും ഹൃദ്യവുമാക്കി.
വലിയ ഒരു ആകസ്മിക സംഭവം ഉണ്ടാകുമ്പോള്‍ അവിടേക്ക് പെട്ടെന്ന് എത്താനും ആരെയൊക്കെ കാണണം, എന്തൊക്കെ വിവരങ്ങള്‍ ശേഖരിക്കണം, സംയമനത്തോടെ വാര്‍ത്ത എത്തേണ്ടിടത്ത് എത്തിക്കാന്‍ എന്തെല്ലാം വഴികള്‍ സ്വീകരിക്കാം എന്നെല്ലാം അന്നത്തെ രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും പഠിപ്പിച്ചുതരുന്നു.
മുഖ്യമന്ത്രി നായനാരോടും വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനോടും എം.ടി. വാസുദേവന്‍ നായര്‍, കെ. ജയകുമാര്‍ എന്നിവരോടും എല്ലാം ഒപ്പം വിദേശയാത്രകള്‍ നടത്തിയിട്ടുള്ള ഈ ചങ്ങാതി അതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് രസകരമായി കേട്ടിരിക്കാറുണ്ട് ഞങ്ങള്‍. അത്തരമൊരു യാത്രയിലാണ് വത്തിക്കാനില്‍ വെച്ച് മുഖ്യമന്ത്രി നായനാര്‍ പോപ്പിനു ഭഗവദ് ഗീത, ശാങ്കരഭാഷ്യം (വിദ്യാവാചസ്പതി വി. പനോളി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ മാതൃഭൂമി പ്രസിദ്ധീകരണം) സമ്മാനിച്ചത്. ആ പുസ്തകം രാജഗോപാലന്‍ കൂടെ കൊണ്ടുപോയതായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വരെയായി, ഇനിയും പ്രാപ്തി ഉണ്ടായിരുന്ന രാജഗോപാലിന് അതിലും സംതൃപ്തിയും സന്തോഷവും നല്‍കിയത് മാതൃഭൂമിയിലെ ജീവിതമായിരുന്നു. മാതൃഭൂമി എന്ന വികാരമായിരുന്നു. അതുതന്നെയാവണം, രാഷ്‌ട്രീയ സ്വയം സേവകസംഘത്തോടും, ബിജെപിയോടും ഒട്ടും ആഭിമുഖ്യമില്ലായിരുന്നിട്ടും ആ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്ന ദേശീയതയോട് എന്നും ഒരു മതിപ്പ് പുലര്‍ത്താനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്- ആ മതിപ്പിന് ഞാന്‍ സാക്ഷിയാണ്.
വ്യക്തിപരമായ മറക്കാനാവാത്ത ഒരനുഭവം കൂടി ഞാന്‍ ഓര്‍ക്കട്ടെ. 1975 ല്‍ ഞാന്‍ മാതൃഭൂമി കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്ററായിരിക്കെയാണ് അമ്മ മരിച്ച വാര്‍ത്ത രാത്രി 9 മണിക്കോ മറ്റോ ഓഫീസില്‍ അറിയുന്നത്. എനിക്ക് അന്ന് ഓഫ് ഡ്യൂട്ടിയും. ന്യൂസ് എഡിറ്റര്‍ ബാലചന്ദ്രന്‍ ഈ വിവരം രാജഗോപാലനെ അറിയിക്കുന്നു.
ഞാനന്ന് താമസിച്ചിരുന്നത് തിയോസഫിക്കല്‍ സൊസൈറ്റി ആസ്ഥാനമായ ആനിഹാളിലായിരുന്നു. രാജഗോപാല്‍ രാത്രി ആനി ഹാളിലെത്തുമ്പോള്‍ എന്റെ മുറി പൂട്ടിക്കിടക്കുന്നു.
ന്റെ സുഹൃത്ത് ചൊവ്വല്ലൂര്‍ രാമചന്ദ്രന്‍- കൊച്ചപ്പേട്ടന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ അനുജന്‍ അന്ന് കെടിസി യില്‍ ഉണ്ട്. വെസ്റ്റ്ഹില്ലില്‍ കൊച്ചപ്പേട്ടന്റെ വീട്ടിലേക്ക് വിട്ടു മാതൃഭൂമിയിലെ കാറുമെടുത്ത് രാജഗോപാല്‍. രാമചന്ദ്രനും പെട്ടെന്ന് ഞാനെവിടെയുണ്ട് എന്ന് പറയാനായില്ല. എങ്കിലും ഞങ്ങളുടെ ഒരു പൊതുസുഹൃത്ത് ആയ ഉണ്ണ്യേട്ടന്റെ – പി.ടി. ജി ഉണ്ണി നടക്കാവിലുള്ള വീട്ടില്‍ നോക്കാമെന്നായി.
ഞാന്‍ ഓഫ് ഡ്യൂട്ടി ആയതിനാല്‍, ഉണ്ണ്യേട്ടനുമായി നാട്ടുവര്‍ത്തമാനമെല്ലാം പറഞ്ഞ് ഉറക്കമായിരുന്നു.
അന്ന്, രാത്രി 12 മണിക്ക് രാജഗോപാല്‍ എന്ന തേടിപ്പിടിച്ച് ഈ വാര്‍ത്ത പറഞ്ഞിരുന്നില്ലെങ്കില്‍ അമ്മ മരിച്ച് ചുരുങ്ങിയത് 12 മണിക്കൂറെങ്കിലു കഴിഞ്ഞേ എനിക്ക് അതറിയാന്‍ കഴിയുമായിരുന്നുള്ളൂ. പുലര്‍ച്ചെ 3 – 3.30 ഓടെ തൃശൂരിലുള്ള എന്റെ വീട്ടിലെത്താന്‍ രാജഗോപാലിന്റെ ഈ നടപടികൊണ്ട് എനിക്ക് കഴിഞ്ഞു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനും- ആ കടപ്പാട് എന്ന്, എങ്ങനെ വീട്ടാന്‍ ?
സുഹൃത്തേ നമ്മള്‍ ഏഴെട്ടുപേരടങ്ങുന്ന ഈ സംഘത്തിലെ, പ്രായംകൊണ്ട് താരതമ്യേന ഇളയവനായ താങ്കള്‍ക്ക് എന്തായിരുന്നു, ഇങ്ങനെ പോകാന്‍ ഇത്ര തിടുക്കം?
















