ലണ്ടന്‍: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് കാര്‍ഡിഫില്‍ ആരംഭിക്കും.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ആഷസ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ച് നഷ്ടപ്പെട്ട ആഷസ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ പരമ്പരക്കിറങ്ങുന്നത്.
അതേസമയം ഓസീസ് ലക്ഷ്യം കഴിഞ്ഞവര്‍ഷത്തെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കുക എന്നതുമാണ്. 2013-14 സീസണില്‍ ഓസ്ട്രേലിയയില്‍ നടന്ന ആഷസില്‍ അഞ്ച് ടെസ്റ്റുകളും കംഗാരുക്കള്‍ തൂത്തുവാരിയിരുന്നു. ഈ ഞെട്ടലില്‍ നിന്ന് ഇനിയും ഇംഗ്ലീഷ് പോരാളികള്‍ വിമുക്തരായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പരാജയത്തിന് പകരം വീട്ടി ആഷസ് നേടുക എന്നതാണ് അലിസ്റ്റര്‍ കുക്ക് ക്യാപ്റ്റനായ ഇംഗ്ലണ്ടിന്റെ ലക്ഷ്യം. തുടര്‍ച്ചയായി മൂന്ന് തവണ ആഷസ് നഷ്ടപ്പെടുത്തിയശേഷമാണ് കഴിഞ്ഞ വര്‍ഷം കംഗാരുക്കള്‍ പരമ്പര നേടിയത്.
1882-83 സീസണിലാണ് ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരക്ക് തുടക്കം കുറിച്ചത്. ആഷസിന്റെ ചരിത്രത്തിലെ 68-ാം പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇതുവരെ ഇരു ടീമുകളും 68 പരമ്പരകളില്‍ കൊമ്പുകോര്‍ത്തതില്‍ 32 എണ്ണം വിജയിച്ച ഓസീസാണ് മുന്നില്‍. 31 പരമ്പരകളില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇരു ടീമുകളും ആഷസിന് മാറിമാറി ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്. തുടര്‍ച്ചയായി മൂന്ന് തവണ ആഷസ് സ്വന്തമാക്കിയശേഷമാണ് 2013-14-ല്‍ ഇംഗ്ലണ്ട് പരമ്പര കൈവിട്ടത്.
എന്തായാലും ഇരുനായകര്ക്കും ഏറെ കണക്കുകള്‍ തീര്‍ക്കാനുണ്ടെന്നതിനാല്‍ ഇത്തവണത്തെ ആഷസ് പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
മികച്ച താരങ്ങളുമായാണ് ഇരുടീമുകളും ഇത്തവണ ആഷസിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ അലിസ്റ്റര്‍ കുക്ക് നയിക്കുമ്പോള്‍ ഓസീസിനെ നയിച്ചെത്തുന്നത് മൈക്കല്‍ ക്ലാര്‍ക്ക്. കുക്കിന് പുറമെ ഇയാന്‍ ബെല്‍, ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗാരി ബല്ലാന്‍സ് തുടങ്ങിയവര്‍ ബാറ്റിംഗ് നയിക്കുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്സനാണ് ബൗളിംഗ് പടയെ നയിക്കുക. മാര്‍ക്ക് വുഡ്, സ്റ്റീവന്‍ ഫിന്, ബെന്‍ സ്റ്റോക്ക്സ് തുടങ്ങിയ പേസര്‍മാരും മൊയീന്‍ അലി, ആദില്‍ റഷിദ്, ആദം ലെയ്ത്ത് തുടങ്ങിയ സ്പിന്നര്‍മാരും ഇംഗ്ലണ്ട് നിരയില്‍ അണിനിരക്കുന്നു.
ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പുറമെ ഉപനായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന് വാട്സണ്, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ബ്രാഡ് ഹാഡിന് തുടങ്ങിയവര്‍ ബാറ്റിങ് നിരയില്‍ അണിനിരക്കുമ്പോള്‍ ബൗളിങ് പട നയിക്കുന്നത് മിച്ചല്‍ ജോണ്‍സണും മിച്ചല്‍ സ്റ്റാര്‍ക്കുമാണ്. നഥാന്‍ ലിയോണ്‍, ആഡം വോഗ്സ്, ക്രിസ് റോജേഴ്സ്, ജോഷ് ഹെയ്സല്‍വുഡ്, പീറ്റര്‍ സിഡില്‍ തുടങ്ങിയവരും മികച്ച ബൗളര്‍മാരാണ്.
ട്രെവര്‍ ബേലിസ് പരിശീലക സ്ഥാനത്ത് എത്തിയശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ആഷസ് പരമ്പരയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍ ആക്രമണ ശൗര്യമുള്ള തന്ത്രങ്ങള്‍ കോച്ച് ഒരുക്കുമ്പോള്‍ അതിനൊത്തു പോകുന്ന രീതിയല്ല കുക്കിന്റേത് എന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന രണ്ട് പരിശീലന മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. എസക്സിനെതിരായ ചതുര്‍ദ്ദിന മത്സരത്തില്‍ 169 റണ്‍സിനും കെന്റിനെതിരായ മത്സരത്തില്‍ 255 റണ്‍സിനുമാണ് കംഗാരുക്കള്‍ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: