ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന് അടക്കമുള്ള ഫണ്ടിങ് ഏജന്‍സികള്‍ മുന്നോട്ടുവച്ച കടുത്ത നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടെന്ന് ഗ്രീക്ക് ജനത വിധിയെഴുതി. ഗ്രീക്ക് സര്‍ക്കാരിന്റെ ഈ നിലപാടിന് 61 ശതമാനത്തിലധികം പേര് പിന്തുണ നല്കിയപ്പോള്, എതിര്‍ത്തവര്‍ക്ക് 39 ശതമാനം പിന്തുണ മാത്രം. ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഗ്രീസ് പുറത്തുപോകുമെന്ന പ്രചാരണം ശക്തമായി. ഫലം ഭാരത ഓഹരി വിപണിയെ ബാധിച്ചു. എന്നാല്‍, വൈകിട്ടോടെ വിപണി കരകയറി.
കടക്കെണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ധനസഹായം ലഭിക്കുന്നതിന് ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ളവ വെട്ടിക്കുറച്ച് കടുത്ത നടപടികള്‍ വേണമെന്നാണ് യൂറോപ്യന്‍ യൂണിയനും, ഐഎംഎഫും അടക്കമുള്ള ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഭരണകക്ഷിയായ സിറിസ പാര്‍ട്ടിയും പ്രധാനമന്ത്രി അലക്സി സിപ്രസും ഇത് നിരാകരിച്ചു. ജനഹിതം അറിയാനാണ് ഹിതപരിശോധന നടത്തിയത്. ‘യൂറോപ്യന്‍ കമ്മീഷന്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് എന്നിവ ജൂണ്‍ 25ന് അവതരിപ്പിച്ച രണ്ടു ഭാഗങ്ങളുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടോ?’ എന്നായിരുന്നു ചേദ്യം. ഇതിന് ‘വേണ്ട’, ‘വേണം’ എന്നിങ്ങനെ രണ്ടു കോളങ്ങളും നല്കി. ‘വേണ്ട’ എന്നു വോട്ടു ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭ്യര്‍ഥന. പ്രതിപക്ഷം ‘വേണ’മെന്ന പക്ഷത്തും. യൂറോപ്പില്‍ ജനാധിപത്യവും ഐക്യവും പുലരാനുള്ള വിധിയെന്നാണ് ഫലത്തെ സിപ്രസ് വിശേഷിപ്പിച്ചത്.
വിഷയം ചര്‍ച്ചചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്റെ അടിയന്തര യോഗം ഇന്നു ചേരും. യൂണിയനില്‍ നിന്ന് ഗ്രീസിന് പുറത്തേക്കു വഴിതുറന്നുവെന്ന് പ്രചാരണം വ്യാപകമെങ്കിലും ജനഹിതം അംഗീകരിക്കണമെന്ന മറുവാദവും ഉയരുന്നു. ഇന്നലെ പാരീസില്‍ കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും, ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചലീന മെര്‍ക്കലും ജനഹിതം മാനിക്കണമെന്ന അഭിപ്രായം പങ്കുവച്ചുവെന്നാണ് സൂചന. അതിനിടെ, സ്വിസ് ബാങ്കില്‍ ഗ്രീക്കുകാര്‍ക്കുള്ള കള്ളപ്പണം ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളും സര്‍ക്കാര്‍ തുടങ്ങി.
ഏകദേശം 22,000 കോടി ഡോളര്‍ വരെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രീക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, 21 ശതമാനം നികുതിയടച്ച് പണം രാജ്യത്ത് നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന വാഗ്ദാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നു. ഇതേക്കുറിച്ചൊന്നും വ്യക്തമായി പ്രതികരിക്കാന്‍ ഗ്രീക്ക് ധനമന്ത്രാലയം തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: