സാന്റിയാഗോ: ഇതാണ് കാല്പന്തുകളിയുടെ കാവ്യനീതി, ഇതാണ് കാത്തിരുന്ന നിമിഷം. കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു പുതിയ ചാമ്പ്യന്‍ ടീമിന്റെ ഉദയം. കന്നിക്കിരീടം നേടിയ ചിലിയുടെ വിജയത്തെ ഇതിലും നന്നായി വിശേഷിപ്പിക്കാനാവില്ല. ചരിത്രത്തിലാദ്യമായി ചിലി ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ തമ്പുരാക്കന്മാരായി. ഇന്നലെ നടന്ന ഫൈനലില്‍ കരുത്തരില്‍ കരുത്തരായ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ചിലി ചരിത്രത്തിലാദ്യമായി കോപ്പ കിരീടത്തില്‍ മുത്തമിട്ടു.
4-1നായിരുന്നു ചിലിയുടെ വിജയം. അഞ്ചാം ഫൈനലിലായിരുന്നു ചിലിയുടെ ചരിത്ര കിരീടനേട്ടം. മുന്‍പ് നാല് തവണയും ഫൈനലില്‍ പരാജയപ്പെട്ടു. കാല്‍പ്പന്തുകളിയുടെ ചരിത്രത്തില്‍ ചിലിയുടെ ആദ്യ കിരീടമാണിത്.
22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു കിരീടം നേടാമെന്ന മെസ്സിയുടെയും സംഘത്തിന്റെയും സ്വപ്നങ്ങളാണ് ക്യാപ്റ്റന്‍ ക്ലോഡിയോ ബ്രാവോയും അലക്സി സാഞ്ചസും അര്‍ട്ടുറോ വിദാലും വാല്‍ഡിവിയയും ഉള്‍പ്പെട്ട ചിലി തകര്‍ത്തത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ മെസ്സി മാത്രമാണ് ലക്ഷ്യം കണ്ടത്. രണ്ടാമത് കിക്കെടുത്ത ഹിഗ്വയ്ന്റെ ഷോട്ട് ബാറിനു മുകളിലൂടെ പോയപ്പോള്‍ എവര്‍ ബനേഗയ്യുടെ ഷോട്ട് ചിലി ഗോളി കയ്യിലൊതുക്കുകയും ചെയ്തു. ചിലിക്കായി മാത്ത്യാസ് ഫെര്‍ണാണ്ടസ്, അര്‍ട്ടൂറോ വിദാല്‍, ചാള്‍സ് അരാന്‍ഗ്വിസ്, അലക്സി സാഞ്ചസ് തുടങ്ങിയവര്‍ ലക്ഷ്യം തെറ്റാതെ വലയിലേക്ക് നിറയൊഴിക്കുകയും ചെയ്തു.
നിശ്ചിത സമയത്തും അധികസമയത്തും ചിലിയായിരുന്നു പന്ത് കൂടുതല്‍ കൈവശം വച്ചത്. 57 ശതമാനവും പന്ത് കൈവശംവച്ച ചിലി 18 ഷോട്ടുകളാണ് കളിയിലുടനീളം പായിച്ചത്. ഇതില്‍ നാലെണ്ണം വലയിലേക്ക് നീങ്ങിയെങ്കിലും അര്‍ജന്റീന ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം അര്‍ജന്റീന താരങ്ങള്‍ ആകെ പായിച്ച എട്ട് ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. മാത്രമല്ല പാസുകളുടെ എണ്ണത്തിലും ചിലിക്കായിരുന്നു എതിരാളികളേക്കാള്‍ മുന്‍തൂക്കം.
ആര്ത്തിമ്പുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ മികവ് ചിലി ഫൈനലിലും കാഴ്ചവെച്ചു. മികച്ച ആക്രമണങ്ങളിലൂടെയും കൃത്യമായ പ്രതിരോധത്തിലൂടെയും മുന്നേറിയ ചിലിക്കു മുന്നില്‍ പലപ്പോഴും അര്‍ജന്റീന വിറച്ചു. അതേസമയം മെസ്സിയും സംഘവും പ്രത്യാക്രമണങ്ങളുമായി മുന്നേറിയപ്പോഴെല്ലാം ചിലി ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. ഒപ്പം അവരുടെ ഗോള്‍കീപ്പര്‍ ബ്രാവോ ചടുലനീക്കങ്ങളുമായി ഗോള്‍വല കാക്കുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ ചിലിയുടെ നിയന്ത്രണത്തില്‍ നിന്നു. എങ്കിലും ഇരുടീമുകള്‍ക്കും നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കളിയുടെ തുടക്കം മുതല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്ത ചിലിയുടെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ അര്‍ജന്റീനിയന്‍ പ്രതിരോധം പെടാപാടുപെടുകയായിരുന്നു. സെമിയില്‍ പരാഗ്വെയെ ഗോളില്മുക്കിയ പ്രകടനത്തിന്റെ നിഴല്‍മാത്രമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ഫിനിഷിംഗിലെ പരാജയവും അവര്‍ക്കു വിനയായി, ഗോളെന്നുറച്ച പല അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല.
ഒപ്പം സൂപ്പര്‍ താരം മെസ്സിക്കു പന്ത് അധികനേരം കയ്യില്‍ വെക്കാന്‍ പറ്റാത്ത തരത്തില്‍ ചിലി താരങ്ങള്‍ കത്രികപൂട്ടുകൊണ്ട് വരിഞ്ഞുമുറുക്കുകയും ചെയ്തതോടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയായിരുന്നു. ഗ്യാരി മെഡല്‍ കെട്ടിപ്പൊക്കിയ ചിലിയുടെ പ്രതിരോധക്കോട്ടകള്‍ പൊട്ടിച്ചെറിഞ്ഞ് മെസ്സി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സഹതാരങ്ങള്‍ക്ക് അതിനൊത്ത് ഉയരാന്‍ കഴിഞ്ഞതുമില്ല.ഇടയ്ക്ക് പരിക്കേറ്റ് പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മരിയ കളത്തില്‍ നിന്ന് പിന്‍വാങ്ങിയതും അര്‍ജന്റീനക്ക് തിരിച്ചടിയായി.
കളി തുടങ്ങി ആറാം മിനിറ്റില്‍ ചിലിക്ക് ആദ്യ അവസരം ലഭിച്ചു. അര്‍ട്ടുറോ വിദാലിന്റെ പാസില്‍ നിന്ന് എഡ്വേര്‍ഡോ വര്‍ഗാസ് ഷോട്ട് ഉതിര്‍ത്തെങ്കിലും അര്‍ജന്റീന പ്രതിരോധനിരതാരം രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ജീന്‍ ബ്യൂസേജര്‍ പായിച്ച ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പറന്നു. 10-ാം മിനിറ്റില്‍ ചാള്‍സ് അരാന്ഗ്വസിന്റെ പാസില്‍ നിന്ന് വര്‍ഗാസ് ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യത്തില്‍ നിന്ന് അകലെയായി. തൊട്ടുപിന്നാലെ ലീഡ് നേടാന്‍ ചിലിക്ക് സുവര്‍ണാവസരം ലഭിച്ചു. അര്‍ട്ടൂറോ വിദാല്‍ ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേരോ കുത്തിയകറ്റി.
20-ാം മിനിറ്റിലാണ് അര്‍ജന്റീനക്ക് കളിയിലെ ആദ്യ അവസരം ലഭിച്ചത്. മെസ്സിയെടുത്ത ഫ്രീകിക്കിന് ബോക്സിനുള്ളില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ തലവെച്ചെങ്കിലും ചിലി ഗോളി ബ്രാവോയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 29-ാം മിനിറ്റില്‍ പരിക്കേറ്റ ഡി മരിയയെ പിന്‍വലിച്ച് ലാവേസിയെ അര്‍ജന്റീന കളത്തിലിറക്കി. 33-ാം മിനിറ്റില്‍ വിദാലിന്റെ മറ്റൊരു ഷോട്ടും അര്‍ജന്റീനന്‍ പ്രതിരോധനിര താരം ബ്ലോക്ക് ചെയ്തു. പിന്നീട് പരിക്കുസമയത്ത് ചിലിയുടെ അലക്സി സാഞ്ചസിന്റെയും അര്‍ജന്റീനയുടെ എസിക്വേല്‍ ലാവേസിയുടെയും ഷോട്ടുകള്‍ ഗോള്‍കീപ്പര്‍മാര്‍ രക്ഷപ്പെടുത്തിയതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയിലും ചിലിയുടെ മുന്നേറ്റങ്ങളാണ് കൂടുതലും ഉണ്ടായത്. എന്നാല്‍ ഫിനിഷിങ്ങിലെ പരാജയവും നിര്‍ഭാഗ്യവും കാരണം ഗോള്‍ മാത്രം വിട്ടുനിന്നു. തുടക്കത്തില്‍ തന്നെ സാഞ്ചസിന്റെ ക്രോസ് വിദാല്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേരേ രക്ഷകനായി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി അവര്‍ അര്‍ജന്റീന പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. 73-ാം മിനിറ്റില്‍ 35 വാര അകലെന്ന് വര്‍ഗാസ് പായിച്ച കനത്ത ഷോട്ടും അര്‍ജന്റീന ഗോളി രക്ഷപ്പെടുത്തി.
അധികം കഴിയും മുന്നേ അലക്സി സാഞ്ചസും ഒരു അവസരം പാഴാക്കി. പിന്നീട് ഇഞ്ചുറി സമയത്ത് ചിലിയുടെ അര്‍ട്ടൂറോ വിദാലും അര്‍ജന്റീനയുടെ ലാവേസിയും മികച്ച അവസരം പാഴാക്കിയതോടെ നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായി. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. തുടര്‍ന്നും ഗോളൊന്നും ഇരുവലയിലും വീഴാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: