ടുണിസ്: ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഭീകര ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് കണക്കിലെടുത്താണ് പ്രസിഡന്റ് ബെജി സെയ്ദ് എസേബ്‌സി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആഴ്‌ച്ച ടുണീഷ്യയിലെ സുഖവാസ കേന്ദ്രത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണപരമ്പരയില്‍ 38 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ അധികവും ബ്രിട്ടനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ തലസ്ഥാനമായ ടുണിസിലെ മ്യൂസിയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 22 പേരും കൊല്ലപ്പെട്ടിരുന്നു.
അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ടുണീഷ്യയിലെ ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ബെജി സെയ്ദ് എസേബ്‌സി ഭീകര ആക്രമണങ്ങള്‍ നേരിടാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
നിലവില്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും, ആവശ്യമെന്ന് കണ്ടാല്‍ ദീര്‍ഘിപ്പിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായും പ്രത്യാക്രമണം വൈകിപ്പിച്ചതിന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്ന 2011ലാണ് ഇതിനു മുമ്പ ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അയല്‍ രാജ്യമായ ലിബിയയുടെ സാന്നിധ്യമാണ് ടുണീഷ്യയില്‍ തീവ്രവാദ ഭീഷണി വര്‍ധിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലും ആഭ്യന്തര യുദ്ധങ്ങളില്‍ ടുണീഷ്യയില്‍ നിന്നുള്ള നിരവധി പേര്‍ സജീവമായിരുന്നു. ഇവര്‍ നാട്ടിലേക്ക് മടങ്ങിയതും തീവ്രവാദികള്‍ക്ക് സഹായകരമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
















