കൊല്‍ക്കത്ത: പാക്കിസ്ഥാനില്‍നിന്ന് ഭാരതത്തിലേക്ക് കള്ളനോട്ടുകള്‍ എത്തുന്നത് പശ്ചിമ ബംഗാളിലെ മാള്‍ഡ വഴിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അടുത്തിടെ ബിഎസ്എഫ് പിടികൂടിയ കള്ളനോട്ട് കടത്ത് സംഘത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് എന്‍ഐഎ അധികൃതര്‍.
1,500 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് ഈ മാര്‍ഗത്തിലൂടെ എത്തുന്നത്. പാക്കിസ്ഥാന്‍ കറന്‍സി അച്ചടിക്കാന്‍ ഉപയോഗിക്കുന്ന അതേ കടലാസ് ഉപയോഗിച്ച് അച്ചടിക്കുന്ന വ്യാജ കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടെന്നും എന്‍ഐഎ.
കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കള്ളനോട്ട് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ബിഎസ്എഫ് പിടികൂടിയ സൗള്‍, ജോണി ഷെയ്ഖ്, ഷാജഹാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നാണ് വിവരം ലഭിച്ചത്.
പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന വ്യാജ നോട്ടുകള്‍ ബംഗ്ലാദേശിലേക്ക് എത്തിക്കും. അവിടെ വ്യാപാര സ്ഥാപനങ്ങളും മറ്റും നടത്തുന്ന പാക്കിസ്ഥാനികളാണ് ഇത് കൈപ്പറ്റി ഏജന്റുമാര്‍ മുഖേന ഭാരതത്തിലേക്ക് കടത്തുന്നത്. ഭാരത-പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ ഭാരത സേനയുടെ നിരീക്ഷണം ശക്തമായതും മാള്‍ഡ തെരഞ്ഞെടുക്കാന്‍ സംഘത്തെ പ്രേരിപ്പിക്കുന്നു.
മാള്‍ഡ അതിര്‍ത്തിയിലെ കലിയാചൗക്, ചചോള്‍, ഗസോള്‍, മാണിക്ചൗക് തുടങ്ങിയ സ്ഥലങ്ങളില്‍ ഏജന്റുമാരുണ്ട്. ഇവര്‍ ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കും. അതിനായി കമ്മീഷന്‍ ഏജന്റുമാരെ ചുമതലപ്പെടുത്തും. കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ എന്ന വ്യാജേന വിവിധ നഗരങ്ങളില്‍ താമസിച്ചാണ് വിതരണം.
രണ്ട് ലക്ഷം രൂപ വരെ ഓരോരുത്തര്‍ക്കും നല്‍കും. 1,000 രൂപയ്‌ക്ക് 100 രൂപ മുതല്‍ 200 രൂപ വരെയാണ് കമ്മീഷനായി നല്‍കുക. ചിലയിടങ്ങളില്‍ ബാങ്ക് ഉദ്യോഗസ്ഥരും ഇതിനു തുണയാകുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ചില നോട്ടുകള്‍ ഫോറന്‍സിക് പരിശോധനയിലൂടെയല്ലാതെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നത് വലിയ ഭീഷണിയാണെന്നും എന്‍ഐഎ.
















