കുവൈറ്റ്: കുവൈറ്റിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ സൗദി പൗരനാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫഹദ് സുലൈമാന്‍ അബുദുള്‍ അല്‍ കബ എന്ന ഭീകരനാണ് പൊട്ടിത്തെറിച്ചതെന്ന് മന്ത്രാലയ വക്താക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 27 പേര്‍ മരിക്കുകയും 200ഓളം പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തിരുന്നു. ഭീകരനെത്തിയ വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജപ്പാന്‍ നിര്‍മ്മിത കാറിലാണ് ചാവേര്‍ എത്തിയത്. സ്‌ഫോടനമുണ്ടായ ഉടനെ തന്നെ ഡ്രൈവര്‍ വാഹനവുമായി തിരിച്ചുപോവുകയായിരുന്നു. അനധികൃതമായി താമസിക്കുന്ന അബുദുള്‍ റഹ്മാന്‍ ഷാബ എന്നായാളാണ് ഡ്രൈവര്‍.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. രണ്ടായിരത്തോളം പേര്‍ പ്രാര്‍ത്ഥനക്കെത്തിയിരുന്ന സമയത്തായിരുന്നു ഷിയ പള്ളിയില്‍ ചാവേര്‍ ബോംബാക്രമണം നടന്നത്. വെള്ളിയാഴ്ച ലോകത്ത് നടന്ന മൂന്ന് ആക്രമണങ്ങളില്‍ ഏറ്റവും കൊടുംഭീകര ബന്ധമുള്ളത് ഈ ആക്രമണത്തിനായിരുന്നു.
ടുണീഷ്യയില്‍ ഒരു ബീച്ചിലാണ് ഒരു തോക്കുധാരി 37 പേരെ വെടിവെച്ച് കൊന്നത്. ഫ്രാന്‍സില്‍ ഒരു ഗ്യാസ് ഫാക്ടറിയിലാണ് ഭീകരര്‍ കാര്‍ ഇടിച്ചുകയറ്റിയെത്തി ആക്രമണം നടത്തിയത്. എന്നാല്‍ വെള്ളിയാഴ്ച നടന്ന മൂന്ന് ഭീകരാക്രമണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. എന്നാല്‍ ഈ സാധ്യത തള്ളിക്കളയുന്നുമില്ല. പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അതിവേഗം വ്യാപകമാകുന്ന സാഹചര്യത്തില്‍.
കുവൈറ്റിലെ ഭീകരാക്രമണം ന്യൂനപക്ഷങ്ങളായി ഷിയ വിഭാഗത്തിനെതിരെ ഭൂരിപക്ഷമായ സുന്നി വിഭാഗം നടത്തിയതാണ്. 15 മുതല്‍ 30 ശതമാനം മാത്രമാണ് ഷിയ വിഭാഗമുള്ളത്. ഭീകരര്‍ വന്ന വാഹനത്തിന്റെ ഉടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവേര്‍ ഭീകരന്റെ പേര് അബു സുലൈമാന്‍ അല്‍-മുവാഹദ് എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
















