ന്യൂദല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനാതിര്‍ത്തികളിലെ വിഘടനവാദി ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിനായി ഭാരത-മ്യാന്മര്‍ സംയുക്ത സൈനിക നടപടി തുടങ്ങുന്നു. സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മ്യാന്മര്‍ ഉന്നത സൈനിക നേതൃത്വം ഉടന്‍ ദല്‍ഹിയിലെത്തും. ഭീകരവേട്ട സംബന്ധിച്ച സൈനിക നീക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനാണ് ഇരുരാജ്യങ്ങളിലെയും സൈനിക നേതൃത്വം യോഗം ചേരുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മ്യാന്മര്‍ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച ധാരണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച നൈപിയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ഡോവല്‍ മ്യാന്മര്‍ സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, കിഴക്കന്‍ കരസേനാ കമാണ്ടര്‍ ലഫ്.ജനറല്‍ എംഎംഎസ് റായ് എന്നിവരും ഡോവലിനൊപ്പം മ്യാന്മറില്‍ പോയിരുന്നു.
ജൂണ്‍ ആദ്യവാരം മണിപ്പൂരില്‍ സൈനികവ്യൂഹം ആക്രമിച്ച് 18 കരസേനാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിന് നാലു ദിവസങ്ങള്‍ക്ക് ശേഷം സൈന്യം തിരിച്ചടി നല്‍കിയിരുന്നു.
അതിര്‍ത്തി കടന്ന് മ്യാന്മറിലെത്തി ഭീകരക്യാമ്പുകള്‍ തകര്‍ത്ത് അമ്പതിലേറെ ഭീകരരെ കൊലപ്പെടുത്തിയ കമാണ്ടോകള്‍ സുരക്ഷിതരായി മടങ്ങിയെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തങ്ങളുടെ ഭൂമി ഭാരതത്തിനെതിരായ നീക്കങ്ങള്‍ക്ക് അനുവദിക്കില്ലെന്ന് മ്യാന്മര്‍ ഉറപ്പു നല്‍കി. എന്നാല്‍ അതിര്‍ത്തിയിലെ ക്രമീകരണങ്ങള്‍ ഭീകരരെ നേരിടാന്‍ പര്യാപ്തമല്ലെന്നും ഭീകരവേട്ടയ്‌ക്കാവശ്യമായ സജ്ജീകരണങ്ങള്‍ മ്യാന്മറിന് ഒറ്റയ്‌ക്ക് സാധിക്കില്ലെന്നും മ്യാന്മര്‍ നേതൃത്വം അറിയിച്ചു. ഇതോടെയാണ് സംയുക്ത സൈനിക നീക്കത്തിലേക്ക് ഇരു രാജ്യങ്ങളും കടക്കുന്നത്.
ഇരുരാജ്യങ്ങളും അതിര്‍ത്തികളിലേക്ക് പരമാവധി സൈനികവിഭാഗങ്ങളെ വിന്യസിച്ചുകൊണ്ട് ഭീകരക്യാമ്പുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം കൂടുതലാക്കിയും ഭീകരസംഘങ്ങളെ നേരിടും. മേഖലയിലേക്ക് ആസാം റൈഫിള്‍സിനെ വിന്യസിക്കാനും ആലോചനയുണ്ട്. അതിര്‍ത്തി സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വിഭാഗമാണെങ്കിലും ഭീകരവേട്ടയ്‌ക്കും ആസാം റൈഫിള്‍സ് മികച്ചതാണെന്ന കണക്കുകൂട്ടലിലാണ് ആസാം റൈഫിള്‍സിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി വിന്യസിക്കുന്നത്.
















